ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള 'സ്റ്റാൻ' എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒ ജോൺ ഹു, ജീവനക്കാരുടെ ഉച്ചഭക്ഷണത്തിനായി മാത്രം ആഴ്ചയിൽ ചെലവഴിക്കുന്നത് 2.5 ലക്ഷം രൂപയോളം. അതിനൊരു കാരണവും അദ്ദേഹം പറയുന്നുണ്ട്. 

ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ തന്റെ കമ്പനിയുടെ വിജയരഹസ്യം വെളിപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'സ്റ്റാൻ' എന്ന കമ്പനിയുടെ സിഇഒ ആയ ജോൺ ഹു ആണ് തന്റെ ടീമിനായി ഉച്ചഭക്ഷണത്തിന് മാത്രം ആഴ്ചയിൽ ഏകദേശം 3,000 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) ചെലവഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

പലരും ഇതൊരു അനാവശ്യ ചെലവായി കാണുന്നുണ്ടെങ്കിലും, താൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമാണിതെന്ന് ജോൺ ഹു പറയുന്നു. ഒരു മുൻ ഗോൾഡ്മാൻ സാക്സ് ബാങ്കറും സ്റ്റാൻഫോർഡ് എംബിഎ ബിരുദധാരിയുമായ അദ്ദേഹം തന്റെ ഈ തീരുമാനത്തിന് പിന്നിലെ യുക്തിയും വ്യക്തമാക്കി. കേവലം വയറുനിറയ്ക്കുക എന്നതിലുപരി, തന്റെ 30 അംഗ ടീമിനെ പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരു മാർഗമായാണ് അദ്ദേഹം ഈ ഭക്ഷണസമയത്തെ കാണുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ഉന്മേഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നാണ് ഈ സിഇഒ വിശ്വസിക്കുന്നത്.

പ്രതിദിനം പലതരം വിഭവങ്ങളും പഴവർഗ്ഗങ്ങളും അടങ്ങുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ജീവനക്കാർക്കായി ഒരുക്കുന്നത്. ഇതിനായി മാത്രം മാസത്തിൽ ഏകദേശം 8 ലക്ഷം രൂപയോളം കമ്പനിക്ക് ചെലവ് വരുന്നുണ്ട്. എന്നാൽ, ഇതൊരു പാഴായ ചെലവായി താൻ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭക്ഷണസമയത്ത് ജീവനക്കാർ വെറുതെ ഭക്ഷണം കഴിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ഒന്നിച്ച് ചിരിക്കുകയും ചിലപ്പോഴൊക്കെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. യാതൊരുവിധ അജണ്ടകളോ സമ്മർദ്ദങ്ങളോ ഇല്ലാത്ത ഈ വിനോദ സമയം ജീവനക്കാർക്കിടയിൽ പരസ്പര വിശ്വാസവും ഹൃദയബന്ധവും വളർത്താൻ സഹായിക്കുന്നു. ഓഫീസിന് പുറത്തുള്ള ഈ സുഹൃദ്ബന്ധം ജോലിസ്ഥലത്തെ ടീം വർക്കിനെ കൂടുതൽ സുഗമമാക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

View post on Instagram

ഈ ശീലം കമ്പനിക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്. വെറും 30 ജീവനക്കാരെ മാത്രം വെച്ച് പ്രതിവർഷം 30 മില്യൺ ഡോളർ (ഏകദേശം 250 കോടി രൂപ) വരുമാനം നേടാൻ തന്റെ കമ്പനിക്ക് സാധിച്ചുവെന്ന് സിഇഒ വെളിപ്പെടുത്തി. ജോലിസ്ഥലത്തെ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താനും ജീവനക്കാർക്ക് കമ്പനിയോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. ശമ്പളത്തിന് പുറമെ ഇത്തരം സൗകര്യങ്ങൾ നൽകുന്നത് ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും അവരെ കൂടുതൽ ഊർജ്ജസ്വലരായി ഇരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്നതോടെ നിരവധിപ്പേരാണ് സിഇഒയുടെ ഈ മാതൃകാപരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.