ഈ ഭീമൻ പല്ലികളെ രക്ഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഗ്ലാസ്‌ഗോയിൽ ഒത്തുകൂടിയ ലോകനേതാക്കളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് മൃഗശാല അധികൃതർ പ്രതീക്ഷിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം(climate change) എല്ലാ ജീവജാലങ്ങള്‍ക്കും ഭയങ്കരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനിടയില്‍, ലോകത്തിലെ ഏറ്റവും വലിയ പല്ലികളെന്നറിയപ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ് ഇന്തോനേഷ്യ(Indonesia)യിലെ ഒരു മൃഗശാല. 

സുരബായ(Surabaya) നഗരത്തിലെ ഒരു മൃഗശാലാണ് ഇങ്ങനെ ഡ്രാഗണ്‍ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത്. വിദൂരദ്വീപായ കൊമോഡോയിലും കിഴക്കൻ ഇന്തോനേഷ്യയിലെ അയൽദ്വീപുകളിലും മാത്രമാണ് ഭീമാകാരമായ ഈ പല്ലികൾ കാണപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും, വർദ്ധിച്ചുവരുന്ന ഭീഷണിയും ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അവയെ അതിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ്ലി‍സ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ഉയരുന്ന ആഗോള താപനിലയും സമുദ്രനിരപ്പും അടുത്ത 45 വർഷത്തിനുള്ളിൽ കൊമോഡോ ഡ്രാഗണുകൾക്ക് ജീവിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥയുടെ 30% എങ്കിലും ഇല്ലാതെയാക്കും എന്നാണ് കരുതുന്നത്. ഈ ഭീമൻ പല്ലികളെ രക്ഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഗ്ലാസ്‌ഗോയിൽ ഒത്തുകൂടിയ ലോകനേതാക്കളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് മൃഗശാല അധികൃതർ പ്രതീക്ഷിക്കുന്നു.

Scroll to load tweet…

പ്രോഗ്രാം ആരംഭിച്ചതുമുതൽ, മൃഗശാല അതിന്റെ കൊമോഡോ ഡ്രാഗണുകളുടെ എണ്ണം 108 മുതിർന്നവയും 35 കുട്ടികളും എന്നതിലേക്ക് എത്തിച്ചിരുന്നു. 40 മുട്ടകളാണ് നിലവിൽ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുള്ളത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഒപ്റ്റിമൽ ഇണചേരലിന് താപനിലയും ഈർപ്പവും ശരിയായിരിക്കണമെന്ന് മൃഗശാല സൂക്ഷിപ്പുകാരൻ റുക്കിൻ പറഞ്ഞു. തടവിൽ വളർത്തിയ ഡ്രാഗണുകളെ കാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് അവയെ നല്ല രീതിയിൽ വളർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” റുക്കിൻ പറഞ്ഞു. അതുപോലെ വരുംതലമുറയിലുള്ളവര്‍ക്ക് ചിത്രങ്ങളിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ഈ ഡ്രാഗണുകളെ കാണാനുള്ള അവസരം ഒരുക്കുക എന്നതും ലക്ഷ്യമാണ് എന്നും അദ്ദേഹം പറയുന്നു.