വിദ്യാർത്ഥികൾ രണ്ട് മിനിറ്റ് വൈകി, പൊലീസിനെ വിളിച്ചുവരുത്തി അധ്യാപിക, വിമർശനം
സാധാരണയായി മറ്റ് കുട്ടികൾക്ക് ഭീഷണിയാവുന്ന എന്തെങ്കിലും ചെയ്‍താലോ, ഗുരുതരമായ അച്ചടക്കലംഘനം നടത്തിയാലോ ഒക്കെയാണ് പൊലീസിനെ വിളിക്കുന്നത്.
ക്ലാസിൽ കുട്ടികൾ വൈകിവരുന്നത് പുതിയ കാര്യമൊന്നുമല്ല. ചിലരാവട്ടെ സ്ഥിരം വൈകി വരുന്നവരായിരിക്കും. അധ്യാപകർ പലതരത്തിലാണ് ഇതിനോട് പ്രതികരിക്കാറുള്ളത്. എന്നാൽ, ഇവിടെ ഒരു പ്രൊഫസർ ക്ലാസിലെത്താൻ രണ്ട് മിനിറ്റ് വൈകിയ രണ്ട് വിദ്യാർത്ഥികളോട് വളരെ വിചിത്രമായ രീതിയിലാണ് പ്രതികരിച്ചത്.
ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (ജിഎസ്‌യു) വിദ്യാർത്ഥിയായ ബ്രിയ ബ്ലേക്ക് സംഭവത്തെക്കുറിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. വൈറലായ വീഡിയോയിൽ, ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ ക്ലാരിസ ഗ്രേ(Clarissa Gray), ടെയ്‌ലർ, കാമ്രിൻ(Taylor and Kamryn) എന്നീ രണ്ട് വിദ്യാർത്ഥികൾ വൈകിയെത്തിയതിനെ തുടർന്ന് ക്യാമ്പസ് പൊലീസിനെ വിളിച്ചതായി ബ്ലെയ്ക്ക് അവകാശപ്പെടുന്നു.
അധ്യാപിക പൊലീസിനെ വിളിച്ചതോടെ ഭയന്നുപോയ രണ്ട് വിദ്യാർത്ഥികളും കരയാൻ ആരംഭിച്ചു എന്നും ബ്ലെയ്ക്ക് വീഡിയോയിൽ പറയുന്നു. അതിലൊന്ന് ആൺകുട്ടിയും മറ്റേയാൾ പെൺകുട്ടിയുമായിരുന്നു. "ഇന്ന് ന്യൂട്ടൺ കൗണ്ടിയിലെ ജോർജിയ സ്‌റ്റേറ്റിന്റെ പെരിമീറ്റർ കാമ്പസിൽ കറുത്ത വർഗക്കാരായ രണ്ട് വിദ്യാർത്ഥികൾ ക്ലാസിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് പൊലീസിനെ വിളിച്ചുവരുത്തി" എന്ന് അവർ തുടർന്നു പറഞ്ഞു.
ഗ്രേ വിദ്യാർത്ഥികളോട് അവിടെ നിന്നും പോകാൻ പറഞ്ഞു. എന്നാൽ, പണമടച്ചിരുന്നു എന്നും അതിനാൽ പോകാൻ തയ്യാറല്ല എന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതോടെ അവർ പോയി പൊലീസുകാരുമായി തിരികെ വരികയായിരുന്നു. കറുത്തവർഗക്കാരിയാണ് പ്രൊഫസറും. കറുത്ത വർഗക്കാരായ വിദ്യാർത്ഥികളെ പൊലീസിന് മുന്നിലെത്തിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ എന്ത് മോശമായിരിക്കും എന്ന് നമുക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ചും പൊലീസുകാർ വെളുത്തവരാണ് എങ്കിൽ എന്ന് ബ്ലെയ്ക്ക് പറയുന്നു.
സംഭവത്തെ കുറിച്ച് പരിശോധിക്കുകയാണ് എന്ന് ജോർജ്ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പറയുന്നു. "ഞങ്ങൾ ഈ വിഷയവും ഫാക്കൽറ്റി അംഗം എന്താണ് ചെയ്‍തത് എന്നും അന്വേഷിക്കുന്നു. ഫാക്കൽറ്റി അംഗം വിളിച്ചതിനെത്തുടർന്ന് ക്യാമ്പസ് പൊലീസ് എത്തുകയും വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗവും തമ്മിലുള്ള സംഘർഷം ഉടനടി ഒഴിവാക്കുകയുമായിരുന്നു. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് വ്യക്തമാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല" എന്നും സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
സാധാരണയായി മറ്റ് കുട്ടികൾക്ക് ഭീഷണിയാവുന്ന എന്തെങ്കിലും ചെയ്‍താലോ, ഗുരുതരമായ അച്ചടക്കലംഘനം നടത്തിയാലോ ഒക്കെയാണ് പൊലീസിനെ വിളിക്കുന്നത്. എന്നാൽ, വെറും രണ്ട് മിനിറ്റ് വിദ്യാർത്ഥികൾ വൈകിയതിന് പൊലീസിനെ വിളിച്ച സംഭവം വിമർശിക്കപ്പെട്ടു. അധ്യാപികയെ നേരിട്ട് വന്ന് ക്ലാസുകളെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.