കാഷ് ഓൺ ഡെലിവറി രീതി തിരഞ്ഞെടുത്ത് ഓർഡർ നൽകിയ ശേഷം, സാധനങ്ങൾ വീട്ടുപടിക്കൽ എത്തുമ്പോൾ സ്വീകരിക്കാൻ മടിക്കുകയാണ് ഇവർ ചെയ്തിരുന്നത്. ചില സന്ദർഭങ്ങളിൽ സാധനങ്ങൾ അയക്കുന്നതിന് തൊട്ടുമുമ്പ് ഓർഡറുകൾ കാൻസലാക്കുകയും ചെയ്യും.
ഓൺലൈൻ സ്റ്റോർ വഴി തുടർച്ചയായി ഭീമമായ തുകയുടെ സാധനങ്ങൾ ഓർഡർ ചെയ്യുകയും പിന്നീട് അത് കാൻസൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ ജപ്പാനിൽ 32-കാരിയായ യുവതി അറസ്റ്റിലായി. ഒസാക്ക സ്വദേശിയായ മയൂ യോഷിദയാണ് ടോക്കിയോ പോലീസിന്റെ പിടിയിലായത്. പ്രശസ്ത ആനിമേ പ്രസാധകരായ 'ഷൂയിഷ'യുടെ ഓൺലൈൻ സ്റ്റോർ വഴി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
258 കോടിയുടെ ഓർഡറുകൾ
ജാപ്പനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, 2024-നും 2025-നും ഇടയിൽ 2,000-ത്തിലധികം വ്യാജ ഓർഡറുകളാണ് ഇവർ നൽകിയത്. ഇതിനായി 230-ലധികം വ്യാജ അക്കൗണ്ടുകളും ഇവർ നിർമ്മിച്ചു. ലോകമെമ്പാടും തരംഗമായ 'നറുട്ടോ', 'വൺ പീസ്' തുടങ്ങിയ ജനപ്രിയ ആനിമേ പരമ്പരകളുടെ ഏകദേശം 4.3 ശതകോടി യെൻ (ഏകദേശം 258 കോടി രൂപ) വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ ഓർഡർ ചെയ്തത്. കാഷ് ഓൺ ഡെലിവറി രീതി തിരഞ്ഞെടുത്ത് ഓർഡർ നൽകിയ ശേഷം, സാധനങ്ങൾ വീട്ടുപടിക്കൽ എത്തുമ്പോൾ സ്വീകരിക്കാൻ മടിക്കുകയാണ് ഇവർ ചെയ്തിരുന്നത്. ചില സന്ദർഭങ്ങളിൽ സാധനങ്ങൾ അയക്കുന്നതിന് തൊട്ടുമുമ്പ് ഓർഡറുകൾ കാൻസലാക്കുകയും ചെയ്യും.
സാധനങ്ങൾ അയച്ച വകയിലെ ഷിപ്പിംഗ് ചെലവുകളും റിട്ടേൺ ചാർജുകളും കാരണം ഷൂയിഷ കമ്പനിക്ക് 7.5 മില്യൺ യെന്റെ (ഏകദേശം 45 ലക്ഷം രൂപയുടെ) സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പോലീസിന് മുന്നിൽ യോഷിദ കുറ്റം സമ്മതിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് ഇവർ നൽകിയ വിശദീകരണം. "എനിക്ക് ആനിമേ വളരെ ഇഷ്ടമാണ്, ഇത്തരം വലിയ ഓർഡറുകൾ നൽകുന്നത് നൽകുന്ന സന്തോഷവും ആശ്വാസവും എന്റെ മാനസീക പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു" എന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 2025 ജൂണിൽ കമ്പനി കാണ്ഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഓഗസ്റ്റ് 4-ന് യോഷിദയെ പോലീസ് അറസ്റ്റ് ചെയ്തത്.
