Asianet News MalayalamAsianet News Malayalam

ഭർത്താവിന്റെ വീട്ടുകാർ തള്ളിയിട്ടു, 15 വർഷം കിടപ്പിൽ, സ്വയം പ്രതിരോധത്തിന്റെ പാഠങ്ങളുമായി ഇന്ന് പുനം

ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും ആൾരൂപമായ പുനം തന്റെ സാഹചര്യങ്ങളോട് കടുത്ത പോരാട്ടം നടത്തി, സ്വയം ശാക്തീകരിക്കാൻ മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയും ചെയ്തു. 

thrown off by in laws now empowering thousands of girls
Author
Varanasi, First Published Nov 22, 2021, 3:24 PM IST

ആ ദിവസത്തെ കുറിച്ച് പുനം റായിക്ക് ഇന്നും വ്യക്തമായി ഓര്‍മ്മയുണ്ട് -1997 ഫെബ്രുവരി 2. 

ആദ്യമൊക്കെ അവിടെ വഴക്ക് പതിവായിരുന്നു; ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവിൽ നിന്നും ഭർത്താവിന്‍റെ വീട്ടുകാരില്‍ നിന്നും രണ്ട് മാസമായി പുനം ക്രൂരമായ പരിഹാസങ്ങൾ കേൾക്കുകയായിരുന്നു. കുഞ്ഞിനെ ഉറക്കിയ ശേഷം അവരുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എല്ലാം വെറുതെയായിരുന്നു. എന്നാല്‍, കാര്യങ്ങൾ പിന്നെയും വഷളായി. ഒരു​ദിവസം അവളെ അവര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. 

ദിവസങ്ങൾക്കുശേഷം പുനം കണ്ണുതുറക്കുമ്പോൾ അവൾ മയക്കത്തിലായിരുന്നു, ശരീരം മുഴുവൻ തളർന്ന നിലയിലായിരുന്നു. കരയാനും കണ്ണിമ ചിമ്മാനും മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളൂ. ഡോക്ടർമാർ പറഞ്ഞത് അവള്‍ ഇനിയൊരിക്കലും നടക്കില്ല എന്നാണ്. 

ഒരു പരിധി വരെ അവർ പറഞ്ഞത് ശരിയായിരുന്നു. ഏകദേശം 15 വർഷത്തോളം പുനം കിടപ്പിലായിരുന്നു. എന്നാൽ പതുക്കെ, മണിക്കൂറുകളോളം ഫിസിയോതെറാപ്പി, വ്യായാമങ്ങൾ, സാധ്യമായ എല്ലാ ചികിത്സകളും ചെയ്‍തു വന്നപ്പോള്‍ അവള്‍ മെച്ചപ്പെടുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. എന്നാൽ, അവളുടെ ഏറ്റവും വലിയ പിന്തുണയെന്ന് അവൾ പറയുന്ന അവളുടെ പിതാവ് 2014 -ൽ അന്തരിച്ചതിന് ശേഷം കാര്യങ്ങൾ മാറി. 

ഇപ്പോൾ പുനത്തിന് 47 വയസ്സുണ്ട്. അവർ അച്ഛനെ കുറിച്ച് ഓർക്കുന്നു, “എന്റെ ജീവിതത്തിലെ ഏറ്റവുമധികം എന്നെ താങ്ങി നിര്‍ത്തിയ തൂണായിരുന്നു എന്റെ പിതാവ്, പ്രത്യേകിച്ച് ആ സംഭവത്തിന് ശേഷം. അദ്ദേഹം മരിച്ചതോടെ ജീവിക്കാനുള്ള എന്‍റെ ആഗ്രഹവും നഷ്ടപ്പെട്ടു''.  അദ്ദേഹത്തിന്‍റെ മരണശേഷം പുനം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കായി ബിന്ദേശ്വര്‍ റായ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആരംഭിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു) പെയിന്റിംഗ് ഓണേഴ്‌സിൽ ബിരുദധാരിയായ പുനം, നൂറുകണക്കിന് കുട്ടികളെ പെയിന്റിംഗും തായ്‌ക്വോണ്ടോയും പരിശീലിപ്പിക്കുന്നു. തന്റെ എൻ‌ജി‌ഒയ്‌ക്കായി അവൾ തായ്‌ക്വോണ്ടോ പരിശീലകരെ നിയമിച്ചപ്പോൾ, പെയിന്റിംഗ് അവള്‍ തന്നെയാണ് പഠിപ്പിക്കുന്നത്.

ബിഹാറിലെ വൈശാലി ജില്ലയിലാണ് പുനം ജനിച്ചത്. അച്ഛന്‍ പിഡബ്ല്യുഡി എഞ്ചിനീയറും അമ്മ വീട്ടമ്മയുമായിരുന്നു. രണ്ട് സഹോദരന്മാർക്കൊപ്പമാണ് അവൾ വളർന്നത്, തന്റെ മാതാപിതാക്കൾ ആണ്‍മക്കളെയും മകളെയും തമ്മിൽ വിവേചനം കാണിച്ച ഒരു സമയവുമുണ്ടായിട്ടില്ലെന്ന് അവൾ പറയുന്നു. അച്ഛന്റെ ജോലി സ്ഥലംമാറ്റം കാരണം കുടുംബം വാരണാസിയിലേക്ക് മാറിയപ്പോൾ പഠിക്കാനും ബിരുദം പൂർത്തിയാക്കാനും അവര്‍ അവളെ പ്രോത്സാഹിപ്പിച്ചു. 

1995 -ൽ ബിരുദം നേടി ഒരു വർഷത്തിനുശേഷം അവൾ വിവാഹിതയായി. ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ വീട്ടുകാരോട് പറഞ്ഞതിന് വിരുദ്ധമായി ഭർത്താവ് പന്ത്രണ്ടാം ക്ലാസിൽ കൂടുതൽ പഠിച്ചിട്ടില്ലെന്ന് ഒരാഴ്ചയ്ക്കുള്ളിൽ അവൾ അറിഞ്ഞു. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ച ഒരു എഞ്ചിനീയറാണ് പയ്യനെന്നാണ് പുനത്തിന്‍റെ വീട്ടില്‍ പറഞ്ഞിരുന്നത്. അതിന്‍റെ പേരില്‍ അവളുടെ വീട്ടുകാരോട് സ്ത്രീധനവും ചോദിച്ച് വാങ്ങിയിരുന്നു. സൂചി മുതല്‍ ഫ്രിഡ്ജും വാഷിംഗ്‍മെഷീനുമടക്കം ഒരു വീട്ടിലേക്കാവശ്യമായ സകലസാധനങ്ങളും പുനത്തിന്‍റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. അതേ കുറിച്ച് പുനത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്ത്രീധനം ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ വധുവിന്റെ പിതാവിന്റെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. പുനത്തിന്റെ രണ്ട് സഹോദരന്മാരും വിവാഹിതരായപ്പോൾ സ്ത്രീധനം നിരസിച്ചെങ്കിലും പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്ന കാര്യം വന്നപ്പോൾ വഴങ്ങേണ്ടി വന്നു.

ലക്ഷങ്ങൾ സ്ത്രീധനം നൽകിയിട്ടും പുനത്തിനോട് ഭർത്താവ് മോശമായി പെരുമാറി. മാനസികവും ശാരീരികവുമായ പീഡനങ്ങൾ നിത്യസംഭവമായി മാറി, വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പുനം വീട് വിട്ടു. എന്നാൽ, അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അവളോട് തിരികെ വരാൻ അപേക്ഷിക്കുകയും ഭർത്താവ് അവളെ നന്നായി നോക്കാമെന്ന് വാക്ക് നൽകുകയും ചെയ്തു. സ്ഥിതി മെച്ചപ്പെട്ടതായി തോന്നിയെങ്കിലും കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു.  

“അവർ എന്നെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുമ്പോൾ എനിക്ക് 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മരിച്ചാൽ നല്ലതാണെന്നും അയാൾക്ക് വീണ്ടും വിവാഹം കഴിക്കാമെന്നും അവര്‍ പറഞ്ഞു. ആറുമാസത്തോളം ഞാൻ കോമയിലായിരുന്നു. എന്റെ നട്ടെല്ലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശരീരമാസകലം ഒടിവുകൾ ഉണ്ടായി. ലൈഫ് സപ്പോര്‍ട്ട് വേണ്ടി വന്നു. എനിക്ക് മൂത്രമൊഴിക്കാനോ മലമൂത്രവിസർജനം ചെയ്യാനോ തോന്നിയില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർത്തലാക്കിയതാണ് സ്ത്രീധനം എന്ന ആചാരം. എന്നിട്ടും അത് കാരണം, എന്റെ അന്തസ്സ് ഇല്ലാതായി. ഒരു സാധാരണ 20 -കാരിയെപ്പോലെ ഊർജ്ജസ്വലമായ ജീവിതം നയിക്കാനുള്ള എന്റെ സ്വപ്നം കവർന്നെടുക്കപ്പെട്ടു" പുനം പറയുന്നു.

എന്നാല്‍, അവളുടെ കുടുംബത്തിന്‍റെ സ്നേഹത്തിനും പിന്തുണയ്ക്കും കരുത്തിനും നന്ദി പറഞ്ഞേ മതിയാവൂ. വിവിധ ഫിസിയോതെറാപ്പി സെഷനുകളിലൂടെ അവളുടെ ശരീരത്തിന്‍റെ മേല്‍ഭാഗം മെച്ചപ്പെട്ട് തുടങ്ങി. ജീവിതത്തിലെ രണ്ടാം അവസരം എന്ന നിലയില്‍ അവള്‍ ജീവിതത്തെ പൊസിറ്റീവായി കണ്ടു. 2014 -ല്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ഒരു ഉറ്റസുഹൃത്തിനെ കൂടിയാണ് പുനത്തിന് നഷ്ടപ്പെട്ടത്. അങ്ങനെ പിന്നീട് സഹോദരങ്ങളുടെ പിന്തുണയോടെ എന്‍ജിഒ തുടങ്ങി. ഒപ്പം സൗജന്യമായി പെയിന്‍റിംഗ് പരിശീലിപ്പിക്കുകയും വിവിധ പ്രദര്‍ശനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 

2016 -ൽ പുനം സെല്‍ഫ് ഡിഫന്‍സ് പഠിച്ചു, താമസിയാതെ തന്റെ എൻജിഒ സ്റ്റാഫിന്റെ സഹായത്തോടെ മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങി. സ്വയം പ്രതിരോധത്തിന്റെ പ്രാധാന്യം ഒരു പടി കൂടി മുന്നോട്ട് പോകാനും ആയോധന കലയുടെ ഒരു രൂപമായ തായ്‌ക്വോണ്ടോയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും തുടങ്ങി. ക്ലാസുകൾക്ക് പണം നൽകാൻ കഴിയാത്ത പെൺകുട്ടികളെയും സ്ത്രീകളെയും പിന്തുണയ്ക്കാൻ അവർ വാരണാസി തായ്‌ക്വോണ്ടോ അസോസിയേഷനുമായി സഹകരിച്ചു. അവളുടെ എൻ‌ജി‌ഒ 3,000-ത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്, അവരിൽ 20 പേർ സംസ്ഥാന, ദേശീയ തല ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പോയിട്ടുണ്ട്.

അതോടൊപ്പം, എൻ‌ജി‌ഒയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുനം പെയിന്റിംഗ് എക്‌സിബിഷനുകൾ തുടർന്നു. 2017 -ൽ, അവൾ ആറടി ക്യാൻവാസിൽ ആദ്യത്തെ പ്രധാന പെയിന്റിംഗ് ചെയ്യാൻ തുടങ്ങി. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' കാമ്പെയ്‌നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘The Phases of Faces’  എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 648 മുഖങ്ങളിലൂടെയായി ഒരു സ്ത്രീയുടെ ജനനം മുതൽ മരണം വരെയുള്ള യാത്രയെ കാണിക്കുന്നു. അത് ഉടൻ പൂർത്തിയാക്കി പ്രധാനമന്ത്രിക്ക് നൽകാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 

ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും ആൾരൂപമായ പുനം തന്റെ സാഹചര്യങ്ങളോട് കടുത്ത പോരാട്ടം നടത്തി, സ്വയം ശാക്തീകരിക്കാൻ മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയും ചെയ്തു. 2018 -ൽ അവർ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചു.

പുനത്തിന്റെ മകൾ പ്രിയയ്ക്ക് ഇപ്പോൾ 24 വയസ്സുണ്ട്, ഇപ്പോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടുന്നു. തന്റെ മുൻ ഭർത്താവിനും കുടുംബത്തിനും എതിരെ ഒരു കേസ് ഫയൽ ചെയ്യാനും തനിക്ക് നീതി ലഭിക്കാനും പുനം തയ്യാറെടുക്കുന്നു. 

തന്നെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യങ്ങളെക്കുറിച്ച് പുനം പറയുന്നു, '' 'ഇല്ല' 'കഴിയില്ല', 'അസാധ്യം' എന്നീ വാക്കുകളാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആളുകൾ എന്നെ നിരുത്സാഹപ്പെടുത്തുമ്പോഴെല്ലാം, അത് നിറവേറ്റാൻ ഞാൻ കൂടുതൽ ദൃഢനിശ്ചയം ചെയ്യുന്നു. ഒരു വ്യക്തിയും ദുർബലനല്ല; ഒരു ഉറുമ്പിന് മല കയറാൻ കഴിയുമെങ്കിൽ നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും'' അവര്‍ പറയുന്നു. 

അവൾ കൂട്ടിച്ചേർക്കുന്നു, “ഫിസിയോതെറാപ്പി സെഷനുകളിലെ വേദനകളിൽ നിന്നും നിലവിളിക്കാതിരിക്കാൻ എന്റെ വായിൽ തുണി തിരുകുമായിരുന്നത് ഞാൻ ഓർക്കുന്നു. പക്ഷേ, ഞാൻ വ്യായാമം ചെയ്‍തുകൊണ്ടിരുന്നു. എത്ര ചെറുതാണെങ്കില്‍ പോലും. എന്റെ നട്ടെല്ല് തകർന്നിരിക്കാം, പക്ഷേ എന്റെ ആത്മാവ് തകരാതെ ഇരുന്നു.''

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

Follow Us:
Download App:
  • android
  • ios