ജിസ്ന പലപ്പോഴും അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തുവെന്നായിരുന്നു ഹോവിസണിന്റെ പരാതി. ഇത്തരം സമീപനം കാരണം ജോലിസ്ഥലത്ത് വെച്ച് കരയേണ്ട അവസ്ഥ വരികയായിരുന്നുവെന്നും അവർ ട്രൈബ്യൂണലിനോട് വ്യക്തമാക്കി.

ജോലിസ്ഥലത്ത് സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട ഒരു നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. കണ്ണുരുട്ടൽ പോലെയുള്ള, വാക്കുകൾ കൊണ്ടല്ലാത്ത അവഹേളനങ്ങളും പീഡനമായി കണക്കാക്കപ്പെടും എന്നതാണ് വിധിയുടെ മുഖ്യ സന്ദേശം. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് അവർ മാത്രമല്ല, തൊഴിലുടമകളും കൂടി ഉത്തരവാദികളാകും എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത് 64 -കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്‌സിനാണ്. നാല് പതിറ്റാണ്ടിലേറെ നഴ്സായി ജോലി ചെയ്യുന്ന അവർ എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു. ആ സമയത്ത് സഹപ്രവർത്തകയിൽ നിന്ന് ഉണ്ടായ അവഹേളനപരമായ സമീപനമാണ് കേസിന് വഴിയൊരുക്കിയത്.

സംഭവങ്ങൾക്ക് തുടക്കം കുറിച്ചത് ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ നിയമിതയായതോടെയാണ്. ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ അനുവാദമില്ലാതിരുന്നതിനാൽ, ജിസ്നയ്ക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല

ജിസ്ന പലപ്പോഴും അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തുവെന്നായിരുന്നു ഹോവിസണിന്റെ പരാതി. ഇത്തരം സമീപനം കാരണം ജോലിസ്ഥലത്ത് വെച്ച് കരയേണ്ട അവസ്ഥ വരികയായിരുന്നുവെന്നും അവർ ട്രൈബ്യൂണലിനോട് വ്യക്തമാക്കി. സ്ഥിതി കൈവിട്ടപ്പോൾ, ഹോവിസൺ കാര്യം ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ അറിയിച്ചു. എന്നാൽ പ്രശ്നം തീരാതെ പോയതോടെ സംഭവം നിയമവഴിയിലേക്ക് മാറി.

എഡിൻബർഗ് ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ, ഹോവിസൺ നേരിട്ടത് പരുഷമായതും, ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതും, വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റം ആയിരുന്നുവെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.