15 -കാരന്റെ വെടിയേറ്റ് 4 പേർ മരിച്ചു, അമ്മയെ വിചാരണ ചെയ്ത് കോടതി, ദൃശ്യങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ
'നല്ല രക്ഷിതാവിനെയും മോശം രക്ഷിതാവിനെയും കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്. മോശം രക്ഷിതാവായിരിക്കുന്നത് നിയമപരമായി തെറ്റുമല്ല. എന്നാൽ, 15 -കാരന് ക്രിസ്മസ് സമ്മാനമായി തോക്ക് നൽകിയത് അവന്റെ മാതാപിതാക്കളാണ്. അതിൽ അവർ തെറ്റുകാരാണ്' എന്നും പ്രോസിക്യൂട്ടർ പറയുന്നു.
![us court trials school shooters mother rlp us court trials school shooters mother rlp](https://static-ai.asianetnews.com/images/01hn54h58e3vhj8mh3hpjw6j4j/new-project--9-_363x203xt.jpg)
യുഎസ്സിൽ തോക്കുപയോഗിച്ചുള്ള കൊലപാതകം ഓരോ വർഷവും കൂടിക്കൂടി വരികയാണ്. അടുത്തിടെ വെടിവയ്പ്പ് നടത്തിയ 15 -കാരന്റെ അമ്മയെ കോടതി വിചാരണ ചെയ്തു. മകൻ തോക്കുപയോഗിക്കുന്നത് തടയാൻ അമ്മയ്ക്ക് സാധിച്ചില്ല എന്ന് കാണിച്ചാണ് കോടതി ജെന്നിഫർ ക്രംബ്ലി എന്ന 45 -കാരിയെ വിചാരണ ചെയ്തത്. ആദ്യമായിട്ടാണ് ഒരു പ്രതിയുടെ രക്ഷിതാവിനെ കോടതി വിചാരണ ചെയ്യുന്നത്.
2021 -ൽ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്തതിന് ജെന്നിഫറിന്റെ മകൻ ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാലുപേരാണ് അന്ന് അവന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജെന്നിഫറിന്റെ ഭർത്താവിനെയും കോടതി വിചാരണ ചെയ്യുന്നുണ്ട്. സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ജെന്നിഫർ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം കേസിലെ വിചാരണ നടക്കുമ്പോൾ പ്രതിഭാഗം വക്കീൽ പറഞ്ഞത്, വെടിയുതിർത്ത കൗമാരക്കാരനെ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നില്ല, കുട്ടി മാനസികമായ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട് എന്നായിരുന്നു. എന്നാൽ, വെടിയുതിർത്ത കുട്ടി അത് പിന്നീട് നിഷേധിക്കുകയും അച്ഛനും അമ്മയ്ക്കും ഇതേ കുറിച്ച് ഒന്നും അറിയില്ല. ഞാൻ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്നും പറയുകയായിരുന്നു.
മനപ്പൂർവമല്ലാത്ത നരഹത്യയാണ് പ്രതിയുടെ അമ്മയ്ക്കും അച്ഛനും എതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, ജെന്നിഫറിന്റെ വക്കീൽ ഇതിനെ എതിർത്തു. അമ്മയ്ക്ക് ഇതിൽ പങ്കില്ലെന്നും വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മനപ്പൂർവം അവരുടെ പേരിൽ കുറ്റം ചുമത്തുകയാണ് എന്നുമാണ് അവർ ആരോപിച്ചത്. പ്രോസിക്യൂട്ടർ മാർക്ക് കീസ്റ്റ് പറഞ്ഞത്, 'ജെന്നിഫർ വെടിവച്ചു എന്ന് ഞങ്ങൾ പറയില്ല. പക്ഷേ, ആ സംഭവത്തിന് അമ്മ എന്ന നിലയിൽ അവർക്കും ഉത്തരവാദിത്വമുണ്ട്' എന്നാണ്.
'നല്ല രക്ഷിതാവിനെയും മോശം രക്ഷിതാവിനെയും കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്. മോശം രക്ഷിതാവായിരിക്കുന്നത് നിയമപരമായി തെറ്റുമല്ല. എന്നാൽ, 15 -കാരന് ക്രിസ്മസ് സമ്മാനമായി തോക്ക് നൽകിയത് അവന്റെ മാതാപിതാക്കളാണ്. അതിൽ അവർ തെറ്റുകാരാണ്. മകന് മാനസിക പിന്തുണ നല്‍കുന്നതിലും അവര്‍ പരാജയപ്പെട്ടു' എന്നും പ്രോസിക്യൂട്ടർ പറയുന്നു.
മകൻ വരച്ച ഒരു അസ്വസ്ഥപ്പെടുത്തുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനായി ജെന്നിഫറിനെയും ഭർത്താവിനെയും അന്ന് അധ്യാപകർ വിളിപ്പിച്ചിരുന്നു. എന്നാൽ, 11 മിനിറ്റ് മാത്രം അധ്യാപകരോട് സംസാരിച്ച ശേഷം മകന്റെ ബാഗ് പോലും പരിശോധിക്കാതെ ജെന്നിഫറും ഭർത്താവും മടങ്ങുകയായിരുന്നു. അതേ ദിവസം തന്നെയാണ് അവൻ വെടിയുതിർത്തത്.
ആ തോക്ക് മകനിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കാൻ രക്ഷിതാക്കൾ കഴിഞ്ഞില്ല എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.