സെല്‍ഫി എടുക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍, അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഗര്‍ത്തത്തിലേക്ക് പതിച്ചു. താഴെപ്പോയ മൊബൈല്‍ ഫോണ്‍ കൈനീട്ടിയെടുക്കാന്‍ നോക്കുന്നതിനിടെയാണ് ഇയാള്‍ ഗര്‍ത്തത്തിലേക്ക് പതിച്ചത്.
അത്യത്ഭുതം! സെല്‍ഫി എടുക്കുന്നതിനിടെ ഇറ്റലിയിലെ വെസുവിയസ് അഗ്‌നിപര്‍വതത്തിന്റെ ഗര്‍ത്തത്തിലേക്ക് വീണുപോയ അമേരിക്കന്‍ വിനോദ സഞ്ചാരിയുടെ രക്ഷപ്പെടലിനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ല. അത്ര അവിശ്വസനീയമായാണ്, ഇയാള്‍ രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത് അത്ഭുതം എന്നു തന്നെയാണ്.
അമേരിക്കയിലെ മേരിലാന്റ് സ്വദേശിയായ ഫിലിപ്പ് കാരള്‍ എന്ന 23-കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇയാള്‍ അപകടകരമായ വീധം പര്‍വതത്തിന്റെ മുകളിലേക്ക് കയറിപ്പറ്റിയത്. പര്‍വതത്തിലെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ചെരിവിലൂടെയാണ് ഇയാളും കൂടെയുള്ളവരും മുകളിലേക്ക് കയറിച്ചെന്നത്. കുറേദൂരയുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകള്‍ ഇയാളെ വിലക്കിയെങ്കിലും അഗ്‌നിപര്‍വതത്തിനു മുകളില്‍നിന്നും സെല്‍ഫി എടുക്കാനുള്ള വെമ്പലില്‍ ഇയാളും കൂട്ടരും അതു കേട്ടില്ല. Also Read : സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം; നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

അങ്ങനെ അഗ്‌നിപര്‍വതത്തിനു മുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സെല്‍ഫി എടുക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍, അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഗര്‍ത്തത്തിലേക്ക് പതിച്ചു. താഴെപ്പോയ മൊബൈല്‍ ഫോണ്‍ കൈനീട്ടിയെടുക്കാന്‍ നോക്കുന്നതിനിടെയാണ് ഇയാള്‍ ഗര്‍ത്തത്തിലേക്ക് പതിച്ചത്. എന്തോ ഭാഗ്യത്തിന് വീഴ്ചയ്ക്കിടെ, മുകള്‍ഭാഗത്തു തങ്ങി നിന്ന ഇയാള്‍ 300 അടി താഴ്ചയുള്ള ഗര്‍ത്തത്തിന്റെ അടിയിലേക്ക് വീണിരുന്നുവെങ്കില്‍, പൊടിപോലും കിട്ടില്ലായിരുന്നു. പക്ഷേ, ഭാഗ്യം ഇയാള്‍ക്കൊപ്പമായിരുന്നു. വീഴുന്ന വീഴ്ചയില്‍ എവിടെയോ തങ്ങിനിന്നു. ഇയാളുടെ അപകടം ദൂരെ നിന്നു കണ്ട ടൂറിസ്റ്റ് ഗൈഡുകളും മറ്റും രക്ഷാ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്ന്, അതിസാഹസികമായി അവിടെയെത്തിയ രക്ഷാ ്രപവര്‍ത്തകര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. Also Read : ഫറൂഖ് റെയില്‍വേ പാലത്തില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ
ഒരു എയര്‍ ആംബുലന്‍സില്‍ പുറത്തേക്ക് കൊണ്ടുവന്ന ഇയാളുടെ ശരീരത്തില്‍ വീഴ്ചയില്‍നിന്നുണ്ടായ ചെറിയ മുറിവുകളേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇയാള്‍ ചികില്‍സയ്ക്ക് വിധേയനാവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൂടെയുള്ളവര്‍ക്കൊപ്പം പറഞ്ഞയച്ചു. നിരോധിത മേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് ഉണ്ടാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
വെസുവിയസ് അഗ്‌നിപര്‍വതമാണ് പുരാതന റോമന്‍ നഗരമായ പോംപെയെ പൂര്‍ണ്ണമായി ഇല്ലാതാക്കിയത്. 1944-ലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്്. അഗ്‌നിപര്‍വതം ഇപ്പോഴും സജീവമാണെങ്കിലും പ്രശ്‌നങ്ങളുള്ള സാഹചര്യമല്ല. എങ്കിലും, നേരത്തെ അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രൂപപ്പെട്ട വമ്പന്‍ ഗര്‍ത്തം കാരണം, പര്‍വതത്തിന്റെ ചില ചെരിവുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ അപകടകരമായ ചെരിവിലൂടെയാണ് ഫിലിപ്പ് കാരളും കൂട്ടരും അഗ്‌നിപര്‍വത ഗര്‍ത്തത്തിനരികിലേക്ക് വലിഞ്ഞു കയറിയത്. ഇവിടെ എത്തിയപ്പോഴാണ്, സാഹസികമായ ഒരു സെല്‍ഫി എടുക്കാന്‍ ഇയാള്‍ ശ്രമിച്ചതും താഴേക്ക് വീണതും.
