വിവാഹത്തിന് മുമ്പ് തന്നെ വന്ദനയ്ക്ക് അവളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. അവള്‍ക്കൊപ്പമുണ്ടായിരുന്നത് കുറച്ച് ബന്ധുക്കള്‍ മാത്രമായിരുന്നു. പക്ഷെ, അവരില്‍ നിന്നും യാതൊരു വിധത്തിലുള്ള പിന്തുണയോ സ്നേഹമോ അവള്‍ക്ക് ലഭിച്ചിരുന്നില്ല.  

18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.. ഒരു പാതിരാത്രിയില്‍ വന്ദനാ ഷാ അവളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഇറക്കി വിടപ്പെട്ടു. അന്ന് അവളുടെ കയ്യിലുണ്ടായിരുന്നത് അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 750 രൂപയും പിന്നെ കുറച്ച് വസ്ത്രങ്ങളും മാത്രമായിരുന്നു. അന്ന് തൊട്ടിങ്ങോട്ടുള്ള വന്ദനയുടെ ജീവിതം ഭര്‍ത്താവിന്‍റെ വീട്ടില്‍ നരകയാതന അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. 

വന്ദന നിയമം പഠിച്ചു. രാജ്യത്തെ പ്രധാന ഫാമിലി ലോയര്‍മാരില്‍ ഒരാളായി. വിവാഹജീവിതത്തില്‍ താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വന്ദനയ്ക്ക് പറയാനുള്ളത്, ഓരോ മനുഷ്യനും വേണ്ടത് സമാധാനപൂര്‍ണമായ ജീവിതം മാത്രമാണ് എന്നാണ്. കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ഖേദമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് വന്ദനയുടെ മറുപടി. 'അതൊരു വല്ലാത്ത കാലമായിരുന്നു. അത് കഴിഞ്ഞുപോയതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷമുണ്ട്' എന്നും വന്ദന പറയുന്നു. 

2000 -ത്തിലാണ് വന്ദനയുടെ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുന്നത്. പത്ത് വര്‍ഷമെടുത്തു വിധി വരാന്‍. വന്ദനയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ടായിരുന്നു. അവള്‍ പിന്നീട് നിയമം പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവിതത്തിലെ അനുഭവത്തിന്‍റെ വെളിച്ചത്തിലായിരുന്നു അവളുടെ തീരുമാനം. 

വിവാഹത്തിന് മുമ്പ് തന്നെ വന്ദനയ്ക്ക് അവളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. അവള്‍ക്കൊപ്പമുണ്ടായിരുന്നത് കുറച്ച് ബന്ധുക്കള്‍ മാത്രമായിരുന്നു. പക്ഷെ, അവരില്‍ നിന്നും യാതൊരു വിധത്തിലുള്ള പിന്തുണയോ സ്നേഹമോ അവള്‍ക്ക് ലഭിച്ചിരുന്നില്ല. 

വിവോഹമോചന കാലഘട്ടവും വന്ദനയെ സംബന്ധിച്ച് ദുരിതപൂര്‍ണ്ണമായിരുന്നു. കൂടെ വരാനോ, കൂടെ നില്‍ക്കാനോ ബന്ധുക്കളിലാരും തയ്യാറായില്ല.. കോര്‍ട്ട് ഹിയറിങ്ങിലാകട്ടെ ഒരേ ചോദ്യം, പറച്ചില്‍.. അന്ന് പിന്തുണ നല്‍കാനായി ആരും കൂടെയില്ല.. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രം... അപ്പോഴാണ്, ഒരുകൂട്ടം ആളുകളുടെ ഒരു ഗ്രൂപ്പ് അവള്‍ക്ക് പിന്തുണ നല്‍കുന്നത്. ഇന്ത്യയിലെ ആദ്യത്തെ നോണ്‍-ജഡ്ജ്മെന്‍റല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ സപ്പോര്‍ട്ട് ഗ്രൂപ്പായ '360 ഡിഗ്രീസ് ബാക്ക് ടു ലൈഫ്' എന്ന കൂട്ടായ്മയായിരുന്നു അത്. 

ആ ഗ്രൂപ്പിലുണ്ടായിരുന്ന മിക്കവരും അവരുടെ ഇരുപതുകളിലായിരുന്നു ആ സമയത്ത്. ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് 40 വയസ്സും. അവരോട് സംസാരിക്കുമ്പോഴാണ്, തങ്ങളുടെ ജീവിതത്തില്‍ തങ്ങള്‍ കടന്നുപോയതൊന്നും അത്രയും ബുദ്ധിമുട്ട് നിറഞ്ഞ ഒന്നിലൂടെ ആയിരുന്നില്ലായെന്ന് അവര്‍ക്ക് മനസ്സിലാകുന്നത്. അത്രയേറെ ദുരിതം അനുഭവിച്ച ആളായിരുന്നു ആ സ്ത്രീ. 

ഗ്രൂപ്പിലെ സ്ത്രീകളെല്ലാം പരസ്പരം പ്രശ്നങ്ങള്‍ തുറന്നു സംസാരിച്ചു. പരസ്പരം ആശ്വസിപ്പിച്ചു, കൂടെനിന്നു.. അതിലേറ്റവും നല്ല കേള്‍വിക്കാരിയായി മാറി വന്ദന. പലരേയും ആശ്വസിപ്പിച്ചു. അവരനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിച്ചു. അതോടെ, വന്ദനയുടെ അടുത്ത് സങ്കടം പറയാനെത്തുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം പേരെ അവള്‍ കൗണ്‍സില്‍ ചെയ്ത് കഴിഞ്ഞു. 

ലോകം മുഴുവനും മിക്കപ്പോഴും വിവാഹമോചിതയാവുന്ന സ്ത്രീകള്‍ക്ക് എതിരാവും. അവര്‍ നിരന്തരം കുറ്റപ്പെടുത്തലുകളില്‍ പെട്ടേക്കും. അവിടെയാണ് 360 ഡിഗ്രീസ് ബാക്ക് ടു ലൈഫിന്‍റെ പ്രവര്‍ത്തനം. ഓരോ സ്ത്രീയുടേയും മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സഹായിക്കുകയാണ് ഈ ഗ്രൂപ്പ് ചെയ്യുന്നത്. അവര്‍ക്ക് എന്ത് സഹായമാവശ്യമുണ്ടെങ്കിലും നല്‍കാനും ഈ ഗ്രൂപ്പ് തയ്യാറാകുന്നു. 

'വിവാഹമോചിതയാവുക എന്നത് ഒരു കുറ്റമല്ല ഒരിക്കലും. എന്തുകൊണ്ടാണ് വിവാഹമോചിതയാവുന്ന സ്ത്രീക്ക് വലിയ വലിയ ക്രൈം ചെയ്ത ആളുകളെ പോലെ തലതാഴ്ത്തി നടക്കേണ്ടി വരുന്നത്' എന്നും വന്ദന ചോദിക്കുന്നു. 

അരക്ഷിതരായി നില്‍ക്കുന്ന വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വന്ദനയുടെ നേതൃത്വത്തില്‍ സൗജന്യ നിയമസഹായം അടക്കം സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓരോ സ്ത്രീയേയും സഹായിക്കാന്‍ അവള്‍ക്ക് കരുത്താകുന്നത് താന്‍ അനുഭവിച്ച പ്രതിസന്ധികളും.. 

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ