ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വൃതിക പട്ടേൽ. ഏകദേശം 300 പേർ വൃതികയെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരാളിൽ നിന്ന് 399 രൂപ വീതം സബ്സ്ക്രിപ്ഷൻ ഫീസായി ഈടാക്കുന്നതിലൂടെ പ്രതിമാസം 1,19,700 രൂപയാണ് വരുമാനം. എന്നാല്‍…

നീല കുർത്തയണിഞ്ഞ് പൂത്തുനിൽക്കുന്ന ബോ​ഗൺവില്ലകൾക്ക് മുന്നിൽ നിൽക്കുന്ന ചിത്രം, ദിയുവിലെ കടൽത്തീരത്തെ അവധിക്കാലമാഘോഷിക്കുന്ന ചിത്രം തുടങ്ങി മനോഹരമായ മുഹൂർത്തങ്ങൾ പങ്കുവച്ചുകൊണ്ട് നെറ്റിസൺസിന്റെ ഹൃദയം കവരുന്ന സുന്ദരി. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വൃതിക പട്ടേൽ. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന ഈ സുന്ദരിക്ക് ആരാധകർ ഏറെയാണ്. എന്നാൽ, അങ്ങനെ ഒരു യുവതി ശരിക്കും ഇല്ല! അതേ, ലക്ഷങ്ങൾ സമ്പാദിക്കുന്ന ഈ പ്രൊഫൈലിലുള്ള സുന്ദരി എഐ നിർമ്മിതമാണ്. ഒരു 'വിർച്വൽ ഇൻഫ്ലുവൻസറാണ്' വൃതിക എന്നർത്ഥം.

Add Asianetnews as a Preferred SourcegooglePreferred

സം​ഗതി എഐ ആണെങ്കിലും വൃതിക പട്ടേലിന്റെ വരുമാനം കേട്ടാൽ ഞെട്ടും. ഇൻസ്റ്റഗ്രാമിൽ ഏകദേശം 300 പേർ വൃതികയെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരാളിൽ നിന്ന് 399 രൂപ വീതം സബ്സ്ക്രിപ്ഷൻ ഫീസായി ഈടാക്കുന്നതിലൂടെ പ്രതിമാസം 1,19,700 രൂപയാണ് ഇതിലൂടെ വരുമാനം ലഭിക്കുന്നത്. കൂടാതെ ബ്രാൻഡ് കൊളാബറേഷനുകൾ, അഫിലിയേറ്റ് ലിങ്കുകൾ എന്നിവയിലൂടെ ലഭിക്കുന്ന തുക ഇതിന് പുറമെയാണ്. ചുരുക്കത്തിൽ, വൃതികയുടെ പിന്നിലാരാണോ അവർ മാസം തോറും ഒരു ലക്ഷത്തിലധികം രൂപയാണ് വരുമാനം നേടുന്നത് എന്ന് അർത്ഥം.

അതേസമയം, എക്സിൽ (ട്വിറ്റർ) വൃതികയുടെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരത്തിൽ വരുമാനം നേടുന്നത് ധാർമ്മികമായി ശരിയല്ല എന്ന് അഭിപ്രായപ്പെടുന്നവരാണ് ഒരുവശത്ത്. എന്നാൽ, അതേസമയം, വൃതിക പട്ടേലിനെ പിന്തുണയ്ക്കുന്നവരും കുറവല്ല!

View post on Instagram

ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഹബ്ബ് പറയുന്നത് അനുസരിച്ച്, ഒരു വ്യക്തിയുടെ സ്വഭാവവും രൂപവുമെല്ലാം കൃത്രിമമായി നൽകി ഡിജിറ്റലായി സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളാണ് എഐ ഇൻഫ്ലുവൻസർമാർ. 2010 -കളിൽ തന്നെ ഇത്തരം പരീക്ഷണങ്ങൾ തുടങ്ങിയിരുന്നെങ്കിലും, ആധുനിക എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഇവ ഇന്ന് സാധാരണമായി മാറിയിരിക്കയാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണെങ്കിലും, നന്നായി നിരീക്ഷിക്കുകയാണെങ്കിൽ ഇവ എഐ നിർമ്മിതമാണ് എന്ന് തിരിച്ചറിയാം.