നഗരജീവിതം എന്നാ ബോറിംഗാ; മലമുകളില്‍ മുളഷെഡ്ഡും കെട്ടി തനിച്ച് ജീവിക്കുന്ന ന്യൂജെന്‍ പയ്യന്‍
ആ മലമുകളിലെ മുളവീട്ടിൽ ഏകാന്തത അനുഭവപ്പെടില്ലേ എന്ന് ചോദിച്ചാൽ തനിക്ക് രണ്ട് നായകളുണ്ട്. അവരുടെ കൂട്ടുള്ളതിനാൽ തന്നെ ഒരിക്കലും ഒറ്റക്കാണ് എന്ന് തോന്നിയിട്ടില്ല എന്നാണ് വെൻസിയുടെ ഉത്തരം.
നഗരത്തിലെ ജീവിതം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. നഗരത്തിൽ എളുപ്പത്തിൽ എല്ലാ കാര്യങ്ങളും നടക്കും എന്നത് തന്നെയാണ് കാരണം. അതിനി ഗതാഗതമാർഗമായാലും, ആശുപത്രി സൗകര്യങ്ങളായാലും, ഷോപ്പിംഗിനായാലും ഒക്കെ. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കൂടുതൽ ആളുകൾ നഗരങ്ങൾ തേടി പോവുകയാണ്. എന്നാൽ, ചൈനയിൽ നിന്നുമുള്ള ഒരു ന്യൂജനറേഷൻ യുവാവ് നഗരജീവിതവും അവിടുത്തെ ജോലിയും എല്ലാം ഉപേക്ഷിച്ച് ഒരു പർവതമേഖലയിൽ ജീവിതം തുടങ്ങിയതാണ് ഇപ്പോള്‍ വാർത്തയാവുന്നത്.
2000 -ത്തിന് ശേഷമാണ് വെൻസി ജനിച്ചത്. തന്റെ അനുഭവം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിലാണ് വെൻസി പങ്ക് വച്ചിരിക്കുന്നത്. വാൻഷാനിലെ ഗ്വിഷൗവിലെ സിയാക്സിയിലുള്ള ഒരു കുന്നിൻചെരിവിലെ പാറയുടെ അരികിലാണ് വെൻസി മുള കൊണ്ട് ഒരു ചെറിയ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നത്. 2023 സപ്തംബർ മുതൽ വെൻസി ഇവിടെയാണത്രെ താമസിക്കുന്നത്.
രസകരമായ കാര്യം ഇവിടെ നിന്നും 500, 600 മീറ്റർ ദൂരത്തായി തന്നെയാണ് വെൻസിയുടെ ജന്മസ്ഥലവും. വഴി വളരെ മോശമായതിനാൽ തന്നെ മണിക്കൂറുകൾ വേണ്ടിവരും വെൻസിക്ക് നടന്ന് തന്റെ വീട്ടിലെത്താൻ. എന്നിരുന്നാലും, രണ്ടാഴ്ചയിൽ ഒരിക്കൽ വെൻസി മാർക്കറ്റിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരും. ഇനി എങ്ങനെയാണ് ആ മലമുകളിൽ അവൻ സമയം ചെലവഴിക്കുന്നത് എന്നല്ലേ? സോഷ്യൽ മീഡിയയിൽ വിവിധ കാര്യങ്ങൾ പങ്ക് വയ്ക്കുക, അതിനുള്ള വീഡിയോയും മറ്റും തയ്യാറാക്കുക ഇവയെല്ലാം അവൻ ചെയ്യുന്നുണ്ട്.
ഒപ്പം തനിക്കാവശ്യമുള്ള പച്ചക്കറികൾ വളർത്തിയെടുക്കുക, പന്നികളെ വളർത്തുക എന്നിവയെല്ലാം അവൻ ചെയ്യുന്നു. ആ മലമുകളിലെ മുളവീട്ടിൽ ഏകാന്തത അനുഭവപ്പെടില്ലേ എന്ന് ചോദിച്ചാൽ തനിക്ക് രണ്ട് നായകളുണ്ട്. അവരുടെ കൂട്ടുള്ളതിനാൽ തന്നെ ഒരിക്കലും ഒറ്റക്കാണ് എന്ന് തോന്നിയിട്ടില്ല എന്നാണ് വെൻസിയുടെ ഉത്തരം. നേരത്തെ നഗരത്തിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലും ഗാർമെന്റ് ഫാക്ടറിയിലും ഒക്കെ വെൻസി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ താൻ ഈ ജീവിതം ഇഷ്ടപ്പെടുന്നു എന്നും അതിനർത്ഥം ലോകത്തിൽ നിന്നും വേർപ്പെട്ട് കഴിയുക എന്നല്ല എന്നും വെൻസി പറയുന്നു.
വായിക്കാം: മോഡലിംഗ് ഉപേക്ഷിച്ച് വൈദികനാവാൻ ഇറ്റലിയിലെ സുന്ദരൻ യുവാവ്; കമന്റുകളുമായി സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം