മോദിയെ മലർത്തിയടിച്ച് കെജ്‌രിവാൾ കുതിക്കുമ്പോൾ, ദില്ലിയുടെ മുഖച്ഛായ മാറ്റുമോ ആം ആദ്മി സർക്കാർ ?
നരേന്ദ്ര മോദിയും അമിത് ഷായും മുന്നിൽ നിന്ന് നയിച്ച ഹിന്ദുത്വ ബ്രിഗേഡിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടി ദേശീയ രാഷ്ട്രീയത്തെപ്പറ്റി ഒരക്ഷരം മിണ്ടാതെ, കെജ്‌രിവാൾ ദില്ലിയുടെ വികസനപ്രവർത്തനങ്ങളിൽ മാത്രം ഊന്നിക്കൊണ്ടു നടത്തിയ പ്രചാരണം ഇന്ന് ഫലപ്രാപ്തിയിലെത്തി നിൽക്കുകയാണ്.
2012 നവംബർ 26 -ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ചാണ് അരവിന്ദ് കെജ്‌രിവാൾ എന്ന സാമൂഹ്യപ്രവർത്തകൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം പുതിയൊരു പാർട്ടിയെപ്പറ്റിയുള്ള പ്രഖ്യാപനം നടത്തുന്നത്. 'ആം ആദ്മി പാർട്ടി' എന്നായിരുന്നു പുതിയ പാർട്ടിയുടെ പേര്. ഹിന്ദിയിൽ 'ആം' എന്നാൽ 'സാധാരണ' എന്നും 'ആദ്മി' എന്നാൽ 'മനുഷ്യൻ' എന്നുമാണത്ഥം. അതായത് 'ആം ആദ്മി' എന്നാൽ, 'സാധാരണക്കാരൻ' അഥവാ 'ലേമാൻ' എന്നർത്ഥം. 'ആം ആദ്മി പാർട്ടി' എന്നാൽ, 'സാധാരണക്കാരന്റെ പാർട്ടി' എന്നർത്ഥം. അഴിമതിയെ തുടച്ചുമാറ്റുന്നത് എന്ന ധ്വനിയിൽ 'ചൂൽ' തെരഞ്ഞെടുപ്പ് ചിഹ്നമായും സ്വീകരിക്കപ്പെട്ടു. മറ്റുപാർട്ടികളിൽ നിന്നൊക്കെ വ്യത്യസ്തമായി തലപ്പത്തുപോലും അധികാരം വികേന്ദ്രീകൃതമായ ഒരു ഘടനയായിരുന്നു ആദ്മി പാർട്ടിക്ക്.
ഇന്ത്യൻ സിവിൽ സർവീസിൽ നിന്ന് ഉദിച്ചുവന്ന ഒരു അഴിമതിവിരുദ്ധ താരകമായിരുന്നു അരവിന്ദ് കേജ്‌രിവാൾ. അണ്ണാ ഹസാരെ എന്ന ഗാന്ധിയനുമൊത്ത് അദ്ദേഹം 'ഇന്ത്യ എഗൈൻസ്റ്റ് കറപ്‌ഷൻ' എന്നൊരു പ്രസ്ഥാനം തുടങ്ങിയപ്പോൾ അവർക്കു പിന്നിൽ അണിനിരന്നത്, അഴിമതികൊണ്ടു പൊറുതിമുട്ടിയ ജനസഹസ്രങ്ങളായിരുന്നു. കഴുത്തിലൊരു മഫ്ളറും ചുറ്റി, കണ്ണും തുറിപ്പിച്ചുകൊണ്ട്, നിരന്തരം ധര്‍ണകളും, ഉപവാസങ്ങളുമായി അവർ മുന്നേറി. എന്നാൽ, പ്രായോഗികമായി അഴിമതിയെ പൂർണമായും ചെറുക്കണമെങ്കിൽ രാഷ്ട്രീയം എന്ന കലക്കവെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്ന തോന്നൽ കേജ്‌രിവാളിന്, 2011 -ൽ തന്നെ വന്നുതുടങ്ങിയിരുന്നു എങ്കിലും, ആദ്യത്തെ കുറച്ചു കാലം തന്റെ സഹയാത്രികനും രാഷ്ട്രീയത്തിൽ ഗുരുസ്ഥാനീയനുമായ അണ്ണാ ഹസാരെയെ അക്കാര്യത്തിലേക്ക് കൂടെക്കൂട്ടാനുളള ചർച്ചകൾക്ക് ചെലവായി. എന്നാൽ ചർച്ചകൾ എമ്പാടും നടത്തിയിട്ടും, 'അധികാരം നേടാൻ ശ്രമിക്കണം' എന്ന കേജ്‌രിവാളിന്റെ ആശയത്തിന് കൂട്ടുപോകാൻ അണ്ണാ തയ്യാറായില്ല. അധികാരം മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്ന കറുപ്പാണ് എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഒരു ഗാന്ധിയനായിരുന്നു അദ്ദേഹം. എന്നാൽ, അതേസമയം ഒരു രാഷ്ട്രീയജീവി എന്ന നിലക്ക്, അരവിന്ദ് കേജ്‌രിവാളിന് അങ്ങനെ ഒരു താത്പര്യമുണ്ടെങ്കിൽ അത് അരുതെന്ന് വിലക്കാനും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ, അണ്ണാ ഹസാരെയെക്കൂടാതെ തന്നെ അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
2013 -ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഈ പുതിയ രാഷ്ട്രീയ പാർട്ടിയുടെ അഗ്നിപരീക്ഷ. വെറും ഒരു വർഷത്തെ പ്രായവും പരിചയവും മാത്രമുള്ള, തെരഞ്ഞെടുപ്പ് റാലികൾ പോലും സംഘടിപ്പിച്ച് വേണ്ടത്ര പ്രവർത്തന പരിചയമില്ലാത്ത ഈ പാർട്ടിയെ ആരും സഖ്യത്തിൽ പോലും പരിഗണിച്ചില്ല. എന്നാൽ, അഴിമതി കൊണ്ട് പൊരുതി മുട്ടിയിരുന്ന ദില്ലിയിലെ ജനങ്ങൾ കന്നി തെരഞ്ഞെടുപ്പിൽ തന്നെ ആം ആദ്മി പാർട്ടിക്ക് സാമാന്യം നല്ലൊരു പിന്തുണ നൽകിക്കൊണ്ട്, മറ്റുള്ള മുഖ്യധാരാ പാർട്ടികൾക്ക് മുഖമടച്ചൊരു അടി തന്നെ കൊടുത്തു. ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് ആം ആദ്മി പാർട്ടി കാരണമായി.
ആം ആദ്മി പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രം
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സമത്വം, നീതി എന്നിവ സ്വാതന്ത്ര്യലബ്ധിക്ക് ആറുപതിറ്റാണ്ടു കഴിഞ്ഞും ഇന്ത്യയിലെ പൗരന്മാർക്ക് ലഭിച്ചില്ല എന്നതായിരുന്നു ആം ആദ്മി പാർട്ടിയുടെ വാദം. ഇന്ത്യ വൈദേശികാധിപത്യത്തിൽ നിന്ന് രാഷ്ട്രീയത്തിലെ വൻതോക്കുകളുടെ ആധിപത്യത്തിലേക്ക് മാറുകയാണുണ്ടായതെന്ന് പാർട്ടി പറഞ്ഞു. വിഐപികൾക്ക് മാത്രമാണ് ഇന്നും നീതിയും, അവകാശങ്ങളും ഒക്കെ ലഭിക്കുന്നത്. 'ആം ആദ്മി' അഥവാ സാധാരണക്കാരന് വേണ്ടി സംസാരിക്കാൻ ഒരു പാർട്ടിയുമില്ല എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ഒരു വിടവാണ് തങ്ങള്‍ നികത്തുന്നത് എന്നുമാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്. ഭരിക്കുന്ന പാർട്ടിക്ക് തങ്ങളെ തെരഞ്ഞെടുത്തയച്ച വോട്ടർമാരോട് നേരിട്ടൊരു ഉത്തരവാദിത്തം ഭരിക്കുന്ന കാലമത്രയും വേണം എന്നതായിരുന്നു അവരുടെ അടിസ്ഥാന നയങ്ങളിൽ ഒന്ന്.
തങ്ങളുടെ പ്രവർത്തനരീതിയെപ്പറ്റി അരവിന്ദ് കെജ്‌രിവാൾ തന്നെ പറഞ്ഞത് ഇപ്രകാരമാണ്, "ഞങ്ങൾ ആം ആദ്‌മിയാണ്. ഇന്നാട്ടിലെ സാധാരണക്കാരായ ദരിദ്രനാരായണന്മാർ. ഞങ്ങൾക്ക് ഇടതുപക്ഷത്തു നിന്ന് ഒരു പ്രശ്നത്തിനുള്ള പരിഹാരം ലഭിച്ചാൽ ഞങ്ങൾ അവിടെ നിന്ന് അത് സ്വീകരിച്ചെന്നിരിക്കും. അല്ല, ഇനി വലതുപക്ഷത്താണ് പ്രശ്നത്തിനുള്ള പരിഹാരം എന്നുണ്ടെങ്കിൽ അത് അവിടെ നിന്ന് സ്വീകരിക്കാനും ഞങ്ങൾക്ക് മടിയില്ല." ചുരുക്കിപ്പറഞ്ഞാൽ ആം ആദ്മി ഇടത്തോട്ടും വലത്തോട്ടും ചായാത്ത രാഷ്ട്രീയത്തിന്റെ 'നടു'പക്ഷമാണ്. 2014 -ന്റെ തുടക്കത്തിൽ ഒരു അഭ്യൂഹമുണ്ടായിരുന്നത്, ആശയപരമായ സാമ്യം കാരണം ദേശീയ തലത്തിൽ ആം ആദ്‌മി പാർട്ടിയും സിപിഎമ്മുമായി ഒരു സഖ്യമുണ്ടായേക്കാം എന്നാണ്. ആ സാമ്യം സമ്മതിച്ചുകൊണ്ടുള്ള പ്രസ്താവനകൾ പ്രകാശ് കാരാട്ടിന്റെ ഭാഗത്തുനിന്ന് വരികയും ഉണ്ടായി. എന്നാൽ, അന്ന് ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാവായിരുന്ന പ്രശാന്ത് ഭൂഷൺ സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി അത്തരത്തിൽ ഒരു സഖ്യത്തിന് യാതൊരു സാധ്യതയുമില്ല എന്ന് പറഞ്ഞു. പ്രസിദ്ധ ലേഖകനായ ടിസിഎ ശ്രീനിവാസ രാഘവൻ നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം സദാചാരത്തിന്റെ കാര്യത്തിൽ വലതു പക്ഷത്തും, സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഇടതു പക്ഷത്തുമാണ് ആം ആദ്മി പാർട്ടി എന്നായിരുന്നു.
എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയമായ പരാജയം അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ദേശീയ രാഷ്ട്രീയത്തിൽ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ, ആകെ സ്വാധീനമുണ്ട് എന്ന് പറയാവുന്ന ദില്ലിയിലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നുപോലും തങ്ങൾ തുടച്ചു നീക്കപ്പെട്ടേക്കാം എന്ന സത്യം അവർക്ക് ബോധ്യപ്പെട്ടു. അത്, അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ ഒരു മാറ്റത്തിന് വഴിവെച്ചു. ആ പരാജയത്തോടെ അവർ 2020 -ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് അതിനുവേണ്ട സൂക്ഷ്മമായ പ്ലാനിംഗ് തുടങ്ങി. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങുന്ന കാലത്തു തന്നെയാണ്, അതായത് 2019 -ന്റെ അവസാന പാദത്തിലാണ് രാജ്യത്ത് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രശ്‍നങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. പ്രസ്തുത വിഷയത്തിലെ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി ഷാഹീൻബാഗ് എന്ന സമരവേദി ദില്ലിയിൽ തന്നെ ആയിരുന്നതിനാൽ ദില്ലി അക്കാലത്ത് തുടർച്ചയായി പൗരത്വ പ്രതിഷേധങ്ങളിൽ നിറഞ്ഞു നിന്നു. എന്നിട്ടും താൻ തീരുമാനിച്ചുറപ്പിച്ച നയങ്ങളിൽ നിന്ന് കെജ്‌രിവാൾ ഒരടി പിന്നോട്ട് മാറിയില്ല.
അരവിന്ദ് കെജ്‌രിവാൾ തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക് എതിരായിരുന്നു എങ്കിലും, അത് പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം മടിച്ചു. ചുരുക്കം ചില ചാനൽ ചർച്ചകളിലും, ട്വീറ്റുകളിലും ഒക്കെയായി തൊട്ടും തൊടാതെയും ചില പ്രതികരണങ്ങൾ നടത്തിയതൊഴിച്ചാൽ കൃത്യമായ ഒരു നിലപാട് ആം ആദ്മി പാർട്ടിയിൽ നിന്നോ അവരുടെ നേതാക്കളിൽ നിന്നോ ഉണ്ടായില്ല. "ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരാണ്. നമ്മൾ വാർത്തെടുക്കേണ്ടത്, നാനാജാതി മതസ്ഥരായ പൗരന്മാർക്കിടയിൽ സ്നേഹവും സഹോദര്യവുമുണ്ടാകുന്ന, വെറുപ്പോ, ശത്രുതയോ ഒന്നുമില്ലാത്ത ഒരു ആദർശഭാരതമാണ്" എന്ന് ട്വിറ്ററിൽ തന്റെ ബയോഡാറ്റയിൽ കുറിച്ചിട്ട കെജ്‌രിവാൾ, കേരളം മുതൽ കശ്മീർ വരെ എല്ലായിടത്തും ഒന്നുകിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് അല്ലെങ്കിൽ അതിനെ എതിർത്തുകൊണ്ടുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും നടന്നപ്പോഴും, അതിൽ ഒരു പ്രതിഷേധ വേദിയിലും പ്രത്യക്ഷനായില്ല.
സിഎഎയ്ക്ക് കെജ്‌രിവാൾ എതിരാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പക്ഷേ ഭേദഗതിയിൽ മുസ്ലിങ്ങളോടുള്ള വിവേചനമല്ലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. ആരും ഇങ്ങോട്ടിനി വരേണ്ട എന്ന ഉത്തരപൂർവ്വ ഇന്ത്യക്കാരുടെ അതേ നയമാണ് ഏറെക്കുറെ കേജ്‌രിവാളിനും. അദ്ദേഹം ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, "ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഈ മൂന്നുരാജ്യങ്ങളിലും കൂടി ന്യൂനപക്ഷക്കാർ ആകെ 3 -4 കോടിയോളം വരും. അവരൊക്കെക്കൂടി കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടാൽ അവർക്ക് താമസിക്കാൻ സ്ഥലം ആര് കൊടുക്കും? അവർക്കൊക്കെ ജോലി ആര് നൽകും? അവരുടെ കുട്ടികൾ എവിടെ പഠിക്കും?" ഈ ഭേദഗതിയെ കെജ്‌രിവാൾ എതിർക്കുന്നത്, ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും, പട്ടിണിയും, പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ഇന്ത്യക്ക് ഇനി കുറേ അഭയാർത്ഥികളെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അഭിപ്രായത്തിന്റെ പുറത്താണ്. ഇനിയും അഭയാർത്ഥികൾക്ക് സ്വാഗതമോതുന്നത്, 'സ്വന്തം മക്കൾ പട്ടിണി കിടന്നാലും അയൽപക്കക്കാരുടെ മക്കൾക്ക് മൃഷ്ടാന്ന ഭോജനം കിട്ടട്ടെ' എന്ന് കരുതുന്നതുപോലെയാണ് എന്ന് അദ്ദേഹം കരുതുന്നു.
തെരഞ്ഞെടുപ്പ് വന്നു പടിവാതിൽക്കൽ നിൽക്കുന്നവേളയിൽ, മുസ്ലീങ്ങളെ പിന്തുണച്ച് ഹിന്ദുക്കളെ പിണക്കേണ്ട എന്ന് അദ്ദേഹം കരുതിയാൽ അതിൽ തെറ്റുപറഞ്ഞുകൂടല്ലോ. അല്ലെങ്കിൽ ഈ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള കെജ്‌രിവാളിന് CAA വിഷയത്തിൽ മാത്രം കൃത്യമായ ഒരു പ്രവർത്തനപദ്ധതിയില്ലാത്തതിന് മറ്റെന്തു കാരണമാണ് പറയുക? ഒരു വർഷം മുമ്പ് വരെയും മമതാ ബാനർജി, നിതീഷ് കുമാർ തുടങ്ങിയ പ്രാദേശിക നേതാക്കൾ വിവിധ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുത്തപ്പോൾ അതുപോലെ അരവിന്ദ് കെജ്‌രിവാളും നയങ്ങൾ സ്വീകരിച്ചിരുന്നു. അവയെപ്പറ്റി തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നിരിക്കും, കെജ്‌രിവാൾ സ്വീകരിച്ചിരുന്ന നയം വളരെ അളന്നുകുറിച്ചുള്ളതാണ്. ദില്ലിയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവർത്തിക്കുക, അഭിപ്രായങ്ങൾ പറയുക. കഴിവതും ഭൂരിപക്ഷവോട്ടുബാങ്കിനെ പിണക്കാതിരിക്കുക.
ഭാരത സർക്കാരിന്റെ 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ദില്ലിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ അദ്ദേഹം ആശ്രയിച്ചത് ആം ആദ്മി പാർട്ടി എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയാണ്. ഈ വിഷയത്തിൽ തുറന്ന് ഒരു നയമെടുത്താൽ അത് ദില്ലിയിലെ തന്റെ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകും എന്നദ്ദേഹം കരുതുന്നുണ്ടാകും. ഇക്കാര്യത്തിൽ മുസ്ലിങ്ങളെ പിന്തുണക്കുന്ന ഒരു നിലപാടെടുത്തു എന്നതിന്റെ പേരിൽ, 80 ശതമാനം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ പിണക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെയും പാർട്ടിയുടെയും നിലപാട്.
പ്രശ്നം ലളിതമായിരുന്നു. പൗരത്വ നിയമ ഭേദഗതി വിഷയം എന്ന കീറാമുട്ടിയിൽ, ബിജെപിയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാൽ ദില്ലിയിലെ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടും. ഭേദഗതി വിരുദ്ധ സമരങ്ങളിൽ സജീവമായി പങ്കെടുത്താൽ ബിജെപി പ്രചരിപ്പിക്കുന്ന, 'സിഎഎയെ എതിർക്കുന്നവർ ആന്റി നാഷണൽ ആണ്' എന്ന പ്രചാരണത്തിന് ഇരയാകേണ്ടി വരും പാർട്ടിക്ക്. അത് ദില്ലിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കിനെ പിണക്കുന്ന പരിപാടിയായിപ്പോകും. 2015 -ലെ തെരഞ്ഞെടുപ്പിൽ 70 -ൽ 67 സീറ്റുകളും നൽകി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ്. അവിടെ ഇക്കുറിയും വിജയം പ്രവർത്തിക്കണമെങ്കിൽ ഇതിന്റെ പേരിൽ വോട്ടർമാരെ പിണക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുതന്നെയാണ് കെജ്‌രിവാൾ പോളിംഗ് ദിനം വരെ വളരെ കൃത്യമായി ചെയ്തതും.
ബിജെപിയടക്കമുള്ള കക്ഷികൾ തനിക്കെതിരെ തൊടുക്കുന്ന ഓരോ അസ്ത്രങ്ങളും തിരിച്ച് അവർക്കെതിരെയുള്ള വജ്രായുധങ്ങളാക്കി മാറ്റാനുള്ള അപാരമായ സിദ്ധി അരവിന്ദ് കേജ്‌രിവാളിനുണ്ട്. തന്നെ ഭീകരവാദി എന്നുവിളിച്ച പർവേശ് ശർമ്മയോട് കേജ്‌രിവാൾ ചോദിച്ച ചോദ്യം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. "നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാകുന്നതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങുമ്പോൾ അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക? എങ്കിൽ തീവ്രവാദിയായിത്തന്നെ തുടരുന്നതാണ് എനിക്കിഷ്ടം''
പൗരത്വ നിയമ ഭേദഗതി ഇത്തവണ ദില്ലി തെരഞ്ഞെടുപ്പിൽ ഒരു പരാമർശ വിഷയമേ അല്ല എന്നാണ് അവരുടെ നിലപാട്. അവിടെ ശരിക്കുള്ള പ്രശ്നങ്ങൾ വൈദ്യുതി, വെള്ളം, ആരോഗ്യം, റോഡുകൾ എന്നിവയുടെ നിലവാരവും ക്രമാസമാധാനവും ജനസുരക്ഷയുമാണ് എന്നും അക്കാര്യത്തിൽ സാധ്യമായതെല്ലാം ആം ആദ്മി പാർട്ടി സർക്കാർ ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. തങ്ങൾ സാക്ഷാത്കരിച്ച വികസനങ്ങളുടെ പേരിൽ തങ്ങൾക്ക് ഒരവസരം കൂടി തരണം എന്ന് അവർ ജനങ്ങളോട് അപേക്ഷിച്ചു.
എന്നാൽ, ആം ആദ്മി പാർട്ടിയെ പ്രവർത്തനങ്ങളുടെ പേരിൽ എതിർക്കാൻ മിനക്കെടാതെ ബിജെപി പതിവുപോലെ റാം ജന്മ ഭൂമിയും, അയോധ്യയും, ഷാഹീൻബാഗും, ബിരിയാണിയും ഒക്കെ പരാമർശിച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് റാലികളിൽ തീപ്പൊരി പടർത്താൻ ശ്രമിച്ചു. എന്നാൽ, അത്തരത്തിലുള്ള പ്രചാരണങ്ങളോട് വോട്ടർമാർ മുഖം തിരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി ഈ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയായി മാറും എന്നാണ് അവ നൽകുന്ന സൂചന. വെറും 49 ദിവസം മാത്രം നീണ്ട ആദ്യ ഊഴത്തിലും, അതിനു ശേഷം 2015 മുതൽ കിട്ടിയ രണ്ടാമൂഴത്തിലും ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും മുൻഗണനാക്രമം ഒന്നുതന്നെയായിരുന്നു : വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ നിരക്ക് കുറയ്ക്കുക, സിസിടിവികളും വെളിച്ചവും സ്ഥാപിച്ച് നിരത്തുകൾ സുരക്ഷിതമാക്കുക, പുതിയ സ്‌കൂളുകൾ കൊണ്ടുവന്ന്, ഇപ്പോൾ ഉള്ളതിൽ സൗകര്യങ്ങൾ വർധിപ്പിച്ച് വിദ്യാഭ്യാസനിലവാരം കൂട്ടുക, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സർക്കാർ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുക എന്നിങ്ങനെ പോയി അവരുടെ പ്രഖ്യാപിതനയങ്ങൾ.
അങ്ങനെ ഇടത്തും വലതുമല്ലാതെ രാഷ്ട്രീയ കളിക്കളത്തിലെ നടുക്ക് നിന്നുകൊണ്ട്, ഭരണ സുതാര്യതയ്ക്കും, അഴിമതിരഹിത ബ്യൂറോക്രസിക്കും, അഭിപ്രായസ്വാതന്ത്ര്യത്തിനും, സമത്വാധിഷ്ഠിത രാഷ്ട്രീയത്തിനും മുൻതൂക്കം നൽകിക്കൊണ്ട് തുടങ്ങിയ ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം, നരേന്ദ്ര മോദിയും അമിത് ഷായും മുന്നിൽ നിന്ന് നയിച്ച ഹിന്ദുത്വ ബ്രിഗേഡിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടി ദേശീയ രാഷ്ട്രീയത്തെപ്പറ്റി ഒരക്ഷരം മിണ്ടാതെ, തങ്ങളുടെ സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളിൽ മാത്രം ഊന്നിക്കൊണ്ടു നടത്തിയ പ്രചാരണം ഇന്ന് ഫലപ്രാപ്തിയിലെത്തി നിൽക്കെ ഒരു കാര്യം വ്യക്തമാകുന്നു. മറ്റെന്തിനേക്കാളും ദില്ലി നിവാസികൾ ആഗ്രഹിക്കുന്നത് ജീവിക്കാൻ കുറേക്കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ്, തങ്ങൾക്ക് താങ്ങാൻ പറ്റുന്ന വൈദ്യുതി ബില്ലുകളാണ്, തങ്ങളുടെ മക്കൾക്ക് ഭീതി കൂടാതെ ഇറങ്ങി നടക്കാൻ പറ്റുന്ന നിരത്തുകളാണ്, സഞ്ചരിക്കാൻ നിരക്കുകുറഞ്ഞ പൊതുസഞ്ചാരസംവിധാനങ്ങളാണ്. അതൊക്കെ നൽകാം എന്ന വാഗ്ദാനം വീണ്ടും ഒരിക്കൽ കൂടി മുന്നോട്ടു വെച്ച്, ജനങ്ങളുടെ വിശ്വാസം ആർജിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാൾ വീണ്ടും അധികാരത്തിലേറുമ്പോൾ ദില്ലിയിൽ തുടക്കം കുറിക്കപ്പെടുന്നത് പുതിയൊരു രാഷ്ട്രീയയുഗത്തിന് കൂടിയാണ്. അവിടെ വേണ്ട പരിഗണന നേടാൻ ദില്ലിയിലെ ആം ആദ്മി അഥവാ സാധാരണക്കാരന് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.