റിപ്പബ്ലിക്ദിന പരേഡ് ഗംഭീരമാക്കാൻ 'പരശുരാമൻ' പറന്നെത്തുമ്പോൾ
നിരവധി അവിസമരണീയമായ യുദ്ധസ്മരണകാളുമായി അഭേദ്യബന്ധമുള്ളതാണ് ഈ ഡകോട്ട വിമാനം.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മോടി കൂട്ടാൻ, റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി പറന്നുയരാൻ പോകുന്ന IAF വിമാനങ്ങളുടെ മുന്നണിയിൽ പുതിയൊരു താരം കൂടി ഉണ്ടാവും. അതാണ് 'പരശുരാമ' എന്ന പുതുനാമത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായിരിക്കുന്ന വിന്റേജ് ഡകോട്ട DC-3 വിമാനം.
ഹിന്ദു പുരാണങ്ങളിൽ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. കേരളോത്പത്തിയെ സംബന്ധിച്ചുള്ള കഥകളിൽ, സമുദ്രത്തിൽ നിന്ന് കേരളത്തെ വീണ്ടെടുത്ത മഹാമുനി എന്ന നിലയിലും പരശുരാമന്റെ സാന്നിധ്യമുണ്ട്.
"
ഈ പോർവിമാനം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 2018 ഒക്ടോബർ 8 നു നടന്ന ഇന്ത്യൻ വ്യോമസേനയുടെ എൺപത്താറാം വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ്. രാജ്യസഭാ എംപിയും ബിജെപിയുടെ വക്താവുമായ രാജീവ് ചന്ദ്രശേഖറാണ്, രണ്ടുവർഷം മുമ്പ് ഈ വിന്റേജ് എയർ ക്രാഫ്റ്റ് ഇന്ത്യൻ എയർ ഫോഴ്സിന് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് എയർ കമ്മഡോർ (റിട്ട.) എം കെ ചന്ദ്രശേഖർ, ഇന്ത്യൻ എയർ ഫോസിൽ ഒരു ഡകോട്ട പൈലറ്റ് ആയിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ രണ്ടു റഷ്യൻ Mi-17 ഹെലികോപ്റ്ററുകൾക്കൊപ്പം 'രുദ്ര' ഫോർമേഷനിൽ ആണ് പരശുരാമ പറക്കുക.
1930 -ൽ അന്നത്തെ റോയൽ ബ്രിട്ടീഷ് എയർ ഫോഴ്സിന്റെ ഭാഗമായ ഡകോട്ട വിമാനങ്ങൾ 1988 വരെയും വ്യോമസേനാ ഉപയോഗിച്ചിരുന്നു. സർവീസിൽ ഉണ്ടായിരുന്നത്രയും കാലം ഏറെ വിശ്വസ്തമായ യാത്രാമാർഗമായിട്ടാണ് ഡകോട്ട വിമാനങ്ങളെ കണക്കാക്കിയിരുന്നതും. നോർത്ത് ഈസ്റ്റിലും, ജമ്മു കാശ്മീരിലും ഉള്ള വ്യോമസേനാ ദൗത്യങ്ങൾക്ക് ഓഫീസർമാരെ ഡ്രോപ്പ് ചെയ്യാൻ വേണ്ടിയാണ് ഈ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത് എന്ന് മുൻ വൈസ് എയർ മാർഷൽ ആയ മൻമോഹൻ ബഹാദൂർ Asianet Newsable'നോട് പറഞ്ഞു.
1947 -ൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായ ശേഷം ആദ്യമായി അവിടെ, ശ്രീനഗറിൽ ചെന്നിറങ്ങുന്ന വിമാനവും ഡകോട്ട തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏറെ സുഗമമായ യാത്രകൾ എന്നാണ് ആ ഡ്രോപ്പിംഗ് സോർട്ടികളെ ഇന്നും അന്നത്തെ പൈലറ്റുമാർ ഓർക്കാറുള്ളത്. 1971 ൽ ബംഗ്ലാദേശിനെ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമാക്കാൻ വേണ്ടി നടത്തിയ യുദ്ധത്തിൽ, തംഗായിൽ പ്രദേശത്ത് നിരവധി നിർണായകമായ എയർ ഡ്രോപ്പുകളും ഈ വിമാനം നടത്തിയിട്ടുണ്ട് .
അങ്ങനെ നിരവധി അവിസമരണീയമായ യുദ്ധസ്മരണകളുമായി അഭേദ്യബന്ധമുള്ള ഈ ഡകോട്ട വിമാനം ഉരുക്കു വിലയ്ക്ക് വിൽക്കാൻ വെച്ചപ്പോൾ അതിനെ രാജീവ് ചന്ദ്രശേഖർ എംപി ആർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കി, വേണ്ട അഴിച്ചുപണികൾ നടത്തി വീണ്ടും പറക്കാൻ പര്യാപ്തമാക്കി എടുത്ത ശേഷമാണ് രണ്ടുവർഷം മുമ്പ് ഇന്ത്യൻ വ്യോമസേനയ്ക്ക് സമ്മാനിച്ചത്.