ഇത് ഭീഷണിയാണ് എന്നും എത്രയും പെട്ടെന്ന് പൊലീസിനെ വിവരം അറിയിക്കണം എന്നും പറഞ്ഞുകൊണ്ട് നിരവധിക്കണക്കിന് ആളുകൾ പോസ്റ്റിനോട് പ്രതികരിച്ചു.
തന്റെ ശരീര അളവുകൾക്ക് അനുയോജ്യമായ ഒരു ശവപ്പെട്ടി എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് തന്റെ മുൻകാമുകനിൽ (former lover) നിന്നും കണ്ടെത്തിയതായി സ്ത്രീ. മുൻ കാമുകന്റെ ടൂൾ ബോക്സിലാണ് സ്റ്റിക്കിനോട്ടിൽ എഴുതിയിരിക്കുന്ന വിശദാംശങ്ങൾ കണ്ടെത്തിയത് എന്നും യുവതി പറയുന്നു. കാലിഫോർണിയ(California)ക്കാരിയായ യുവതിയാണ് റെഡ്ഡിറ്റി(Reddit) -ൽ ഈ വിവരങ്ങൾ പങ്കുവച്ചത്.
അയാൾ ഉപദ്രവകാരിയായ ഒരാളായിരുന്നു എന്നും യുവതി തന്നെ പറയുന്നുണ്ട്. 'വെക്കേഷൻ പ്ലാൻ' എന്ന പേരിലാണ് നോട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിൽ അളവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം തന്റെ ശരീര അളവുകളാണ് എന്നാണ് യുവതി പറയുന്നത്. നിരവധി പേർ യുവതിയുടെ പോസ്റ്റിന് കമന്റുമായി എത്തി. പലരും എത്രയും വേഗം നിയമസഹായം തേടണം എന്നാണ് പറഞ്ഞത്. എന്നാൽ, മറ്റ് ചിലർ യുവതിയുടെ അവകാശവാദത്തെ ചോദ്യം ചെയ്‍തു.
നോട്ടിന്റെ ചിത്രവും യുവതി റെഡ്ഡിറ്റിൽ പങ്കുവച്ചിട്ടുണ്ട്. താൻ ഉപദ്രവകാരിയായ തന്റെ കാമുകനെ ഉപേക്ഷിച്ചതാണ്. എന്നാൽ, ഈ കുറിപ്പ് അയാളുടെ ടൂൾബോക്സിൽ നിന്നും കിട്ടി. ഇതിൽ പറയുന്ന അളവുകളെല്ലാം തന്റെ അളവുകൾക്ക് സമാനമാണ് എന്നും യുവതി പറഞ്ഞു.
ഇത് ഭീഷണിയാണ് എന്നും എത്രയും പെട്ടെന്ന് പൊലീസിനെ വിവരം അറിയിക്കണം എന്നും പറഞ്ഞുകൊണ്ട് നിരവധിക്കണക്കിന് ആളുകൾ പോസ്റ്റിനോട് പ്രതികരിച്ചു. അയാൾ അത് യുവതി കാണണം എന്ന് കരുതി തന്നെ വച്ചിരിക്കാമെന്നും ഭീഷണിയാണ് അതെന്നും ആളുകൾ പ്രതികരിച്ചു. എന്നാൽ, ആർക്ക് വേണമെങ്കിലും ഇങ്ങനെയൊരു പോസ്റ്റ് ഇടാമെന്നും ഇതിലൊക്കെ എത്ര സത്യമുണ്ട്, എന്ത് ആധികാരികതയുണ്ട്, ഈ സ്ത്രീയുടെ അളവുകൾ ആർക്കാണ് അറിയാവുന്നത് എന്ന് ചോദിച്ചുകൊണ്ട് അവരെ വിമർശിച്ചവരും കുറവല്ല.
എന്നാൽ, താനിപ്പോൾ പുതിയ ഒരിടത്തേക്ക് താമസം മാറി എന്നും ആ സ്ഥലം അയാൾക്ക് അറിയില്ല എന്നും യുവതി പറയുന്നു. നേരത്തെ താമസിച്ചിരുന്ന സ്ഥലം തനിക്കിഷ്ടമായിരുന്നു. അതാണ് അയാളോട് അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞത്. എന്നാൽ, അയാൾ പല വസ്തുക്കളും അവിടെ നിന്നും മാറ്റാൻ തയ്യാറായില്ല. അയാളുടെ കയ്യിൽ ഒരു താക്കോലുണ്ട്. താൻ അപാർട്‍മെന്റിലില്ലാത്ത സമയത്തുപോലും അവിടെ നിന്നുള്ള ചിത്രങ്ങൾ അയാൾ അയച്ചു തന്നിട്ടുണ്ട്. താൻ പലപ്പോഴും ഭയന്ന് സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞിട്ടുണ്ട് എന്നും യുവതി പറയുകയുണ്ടായി.
ഏതായാലും, ഇത് അവഗണിക്കേണ്ടതല്ല, എത്രയും പെട്ടെന്ന് പൊലീസിനെ വിവരമറിയിക്കണം എന്ന് പറഞ്ഞവർ തന്നെയാണ് കൂടുതലും.
