ഭർത്താവിന് സഹപ്രവർത്തകയുമായുള്ള പ്രണയബന്ധം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി ഭാര്യ. ഭര്‍ത്താവിനോട് പരസ്യമായി മാപ്പ് പറയാൻ ഭാര്യയോട് കോടതി. ഭർത്താവിൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയിലെ കോടതിയുടെ ഈ വിധി.
ഭർത്താവിന് മറ്റൊരു സ്ത്രീയോടുള്ള ബന്ധത്തെ കളിയാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. ഭർത്താവിനോട് പരസ്യമായി മാപ്പ് പറയാൻ യുവതിയോട് കോടതി. ഭർത്താവിന്റെ അഭിമാനത്തിന് കളങ്കം വരുത്തി എന്ന് കാണിച്ചാണ് യുവതിയോട് മാപ്പ് പറയാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള നിയു നാ എന്ന സ്ത്രീയും ഭര്‍ത്താവ് ഗാവോ ഫെയ്‌യും 10 വർഷത്തിലേറെയായി വിവാഹിതരാണ്. ഇവർക്ക് ഒരു പെണ്‍കുട്ടിയുണ്ട്. പ്രദേശത്തെ കല്‍ക്കരി ഖനന കമ്പനിയിലെ ടീം ലീഡറായ ഗാവോ വിവാഹിതയായ ഒരു സഹപ്രവര്‍ത്തകയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയതായിട്ടാണ് നിയു സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്.
നിയു പറയുന്നതനുസരിച്ച്, പ്രണയകാലത്ത് തങ്ങളുടെ രണ്ടുപേരുടെയും പേരിലുള്ള സ്വത്തുക്കൾ ഉപയോഗിച്ച് ഭർത്താവ് തന്റെ കാമുകിക്ക് സ്വർണ്ണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങി നൽകി. ഇതറിഞ്ഞ് രോഷാകുലയായ അവർ ടിക് ടോക്കിന്റെ ചൈന പതിപ്പായ ഡൂയിനിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തത്. ഭർത്താവിന്റെയും കാമുകിയുടെയും എല്ലാ വിവരങ്ങളും അവർ അതിൽ വെളിപ്പെടുത്തിയിരുന്നു. അത് കൂടാതെ ഇവരെ പരിഹസിച്ചുകൊണ്ടുള്ള ഒരു കഥ തന്നെ അവർ ഓൺലൈനിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റ് വൈറലായതോടെ ഗാവോ മാനനഷ്ടത്തിന് ഭാര്യയ്ക്കെതിരെ കേസ് കൊടുത്തു. കോടതി യുവാവിന് അനുകൂലമായിട്ടാണ് വിധിച്ചത്. വ്യക്തിപരമായി ഒരാൾ കാണിക്കുന്ന ഇത്തരം കാര്യങ്ങൾ ഒരു വ്യക്തി എന്ന നിലയിലുള്ള അയാളുടെ അവകാശങ്ങളെ ലംഘിക്കുന്നതാകരുത് എന്നാണ് കോടതി പറഞ്ഞത്. അതിനാൽ തന്നെ 15 ദിവസം നിയു ഭർത്താവിനോട് പരസ്യമായി മാപ്പ് പറയണം എന്നും കോടതി വിധിയിൽ പറയുന്നു. 15 ദിവസവും മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ ചെയ്യണം. അത് പരസ്യപ്പെടുത്തും മുമ്പ് കോടതിയുടെ അനുമതിയും വാങ്ങണം. ജനുവരി 12 മുതൽ നിയു വീഡിയോ അപ്‍ലോഡ് ചെയ്യുന്നുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിലും വേദനയിലും ചെയ്ത് പോയതാണ്. തന്നോടുള്ള ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിലും നിങ്ങളുടെയും കാമുകിയുടെയും വ്യക്തിപരമായ അവകാശങ്ങൾ താൻ ലംഘിക്കാൻ പാടില്ലായിരുന്നു മാപ്പ് എന്നാണ് വീഡിയോയിൽ നിയു പറയുന്നത്.
