മുത്തശ്ശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തി, വായിച്ചു പൊട്ടിക്കരഞ്ഞ് യുവതി
മറ്റൊരു പേജിൽ മുത്തശ്ശി കുറിച്ചിരിക്കുന്നത്, നതാലി തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചാണ്. ഒരു മുത്തശ്ശി എന്ന നിലയിൽ താനെത്ര സന്തോഷവതിയാണ് എന്നാണ് അവർ ആ കുറിപ്പിൽ പറയുന്നത്.
![woman found grandmthers secret diary rlp woman found grandmthers secret diary rlp](https://static-ai.asianetnews.com/images/01hn51b2h91de3x88e6fh44gd3/new-project--8-_363x203xt.jpg)
തന്റെ മുത്തശ്ശി ഒരിക്കൽ എഴുതിയ ഡയറിക്കുറിപ്പ് വായിച്ച് കണ്ണീരണിയുകയാണ് നതാലി എന്ന യുവതി. അത്രയേറെ വികാരതീവ്രമായ വാക്കുകളായിരുന്നു ഒരിക്കൽ മുത്തശ്ശി അവരുടെ ഡയറിയിൽ കുറിച്ചുവച്ചത്. നതാലി കാർലോ മഗ്നോ എന്ന യുവതിയാണ് തന്റെ മുത്തശ്ശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആ ഡയറിക്കുറിപ്പ് ഇപ്പോൾ നെറ്റിസൺസിന്റെയും ഹൃദയത്തെ സ്പർശിക്കുകയാണ്.
നതാലി പങ്കുവച്ച കുറിപ്പിൽ പറയുന്നത്, മുത്തശ്ശി ഡയറിയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ് എന്നാണ്, 'നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി. എല്ലാം നന്നായി പോകുന്നു.' കുറച്ച് പേജുകൾ കഴിയുമ്പോൾ മുത്തശ്ശി എഴുതിയ മറ്റൊരു കുറിപ്പുണ്ട്. അതിൽ തനിക്കും നതാലിക്കും ഇടയിൽ ഇന്നൊരു രഹസ്യം പറയാനുണ്ട് എന്നാണ് മുത്തശ്ശി പറയുന്നത്. 'നതാലി ഇന്ന് ആറ് ചുവടുകൾ തനിച്ച് നടന്നു' എന്നാണ് അതിൽ പറയുന്നത്. എന്നാൽ, അത് ആരോടും പറയാത്ത, തനിക്കും നതാലിക്കും ഇടയിൽ മാത്രമുള്ള രഹസ്യമായിരിക്കും എന്നും മുത്തശ്ശി എഴുതുന്നു. 'കാരണം നീ ആദ്യം നടക്കുന്നത് കാണേണ്ടത് നിന്റെ മമ്മിയും ഡാഡിയും ആണ്. നീ ഒരു ഭാഗ്യവതിയായ കുഞ്ഞാണ്. കാരണം, എല്ലാവരും നിന്നെ സ്നേഹിക്കുന്നു' എന്നും അതിൽ കുറിച്ചിരിക്കുന്നു.
പിന്നീടുള്ള പേജുകളിൽ, നതാലിയുടെ അച്ഛനും അമ്മയും അവൾ നടക്കുന്നത് കണ്ടു എന്നും മുത്തശ്ശനേയും മുത്തശ്ശിയേയും വിളിച്ച് അത് കാണിച്ചു തന്നു എന്നും കുറിച്ചിരിക്കുന്നു. മറ്റൊരു പേജിൽ മുത്തശ്ശി കുറിച്ചിരിക്കുന്നത്, നതാലി തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചാണ്. ഒരു മുത്തശ്ശി എന്ന നിലയിൽ താനെത്ര സന്തോഷവതിയാണ് എന്നാണ് അവർ ആ കുറിപ്പിൽ പറയുന്നത്. നതാലി ഇല്ലാത്ത ജീവിതം തനിക്ക് ആലോചിക്കാൻ പോലും വയ്യെന്നും അവർ പറയുന്നു.
നതാലി ഷെയർ ചെയ്ത തന്റെ മുത്തശ്ശിയുടെ ഡയറിക്കുറിപ്പുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയെ കീഴടക്കിയത്. നതാലി ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടാൻ എത്രമാത്രം ഭാഗ്യം ചെയ്തവളാണ് എന്ന് പലരും പറഞ്ഞു. ചിലർ, സ്വന്തം മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചാണ് എഴുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം