Asianet News MalayalamAsianet News Malayalam

ആര്‍ക്കും കയറാനാവാത്ത ആണവമുറിയില്‍ അസാധാരണ പുകയല്‍; ദുരന്ത ഭീതിയില്‍ ലോകം

ചെര്‍ണോബില്‍ ആണവ നിലയത്തിലെ എത്തിപ്പെടാന്‍ പറ്റാത്ത ഒരു അറയില്‍ ആണവ പ്രതിപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതായാണ് ഗവേഷകരെ ഉദ്ധരിച്ച്ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 

Wrecked Chernobyl plant seeing smoldering nuclear reactions
Author
Chernobyl, First Published May 24, 2021, 1:49 PM IST

ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തങ്ങളില്‍ ഒന്നാണ് 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ സോവിയറ്റ് റഷ്യയിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്. അവിടെ സ്ഥിതിചെയ്യുന്ന നാല് ആണവ നിലയങ്ങളില്‍ ഒന്ന് 1986 -ല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 400 ഹിരോഷിമാ സ്‌ഫോടനങ്ങള്‍ക്ക് തുല്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ദുരന്തത്തില്‍ ആയിരകണക്കിനാളുകളാണ് മരിച്ചത്. നാല് കോടി ജനങ്ങള്‍ക്ക് ആണവ റേഡിയേഷന്‍ ബാധിച്ചു. ഇന്നുമിവിടെ ലക്ഷകണക്കിന് മനുഷ്യരാണ് റേഡിയേഷന്‍ മൂലം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അടിമകളാവുന്നത്. ഇനിയും ഇരുപതിനായിരം വര്‍ഷത്തേയ്ക്ക് ഈ പ്രദേശത്ത്ജനവാസമ സാദ്ധ്യമല്ല എന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തി. 

എന്നാല്‍, ചെര്‍ണോബിലില്‍ വീണ്ടുമൊരു സ്‌ഫോടനം നടക്കുമോ എന്ന ഭയത്തിലാണ് ലോകം. ലോകപ്രശസ്ത ശാസ്ത്ര ജേണലായ 'ദ് സയന്‍സ്' ഈയടുത്ത് പ്രസിദ്ധീകരിച്ച പഠനമാണ് ഈ ഭയത്തിനു കാരണം. ചെര്‍ണോബില്‍ ആണവ നിലയത്തിലെ എത്തിപ്പെടാന്‍ പറ്റാത്ത ഒരു അറയില്‍ ആണവ പ്രതിപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതായാണ് ഗവേഷകരെ ഉദ്ധരിച്ച്ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിശക്തമായ ആണവ റേഡിയേഷന്‍ ഇപ്പോഴുമിവിടെ  നിലനില്‍ക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.

305/2 എന്ന ഭൂഗര്‍ഭ മുറിയിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കണ്ടെത്തിയതായി  ആണവനിലയത്തെ നിരീക്ഷിക്കുന്ന ഗവേഷകര്‍ പറയുന്നു. ഇവിടെ  യുറേനിയം, സിര്‍ക്കോണിയം, ഗ്രാഫൈറ്റ്, മണല്‍ എന്നിവ കൂടിക്കുഴഞ്ഞു കിടക്കുന്നതായും അവര്‍ പറയുന്നു. ഇത് ഒരു ലാവ പോലെ അറയിലേയ്ക്ക് ഒഴുകി എത്തുകയും, കാലം കഴിഞ്ഞപ്പോള്‍ ഖനീഭവിച്ച് fue containing materials (എഫ്സിഎം) എന്ന് വിളിക്കുന്ന രൂപത്തിലേക്ക് ഇത് മാറുകയും ചെയ്തു.  ഈ എഫ്സിഎമ്മുകള്‍ പുതിയ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു എന്നതിന്റെ സൂചനയാണ് മുറിയിലെ വര്‍ദ്ധിച്ചുവരുന്ന ന്യൂട്രോണിന്റെ അളവ്. ന്യൂട്രോണുകള്‍ യുറേനിയം ആറ്റങ്ങളുടെ ന്യൂക്ലിയസുകളില്‍ ഇടിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.  

ന്യൂക്ലിയര്‍ ഫിഷന്റെ ഭാഗമായി ന്യൂട്രാണുകളുടെ അളവ് വര്‍ദ്ധിക്കുന്നതായി നിലയത്തിലെ സെന്‍സറുകള്‍ കണ്ടെത്തിയതായി ഉക്രെനിലെ കീവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേഫ്റ്റി പ്രോബ്ലംസ് ഓഫ് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്‌സിലെ ശാസ്ത്രജ്ഞനായ അനറ്റലി ദോറോഷെന്‍കോ ഈയടുത്ത് അറിയിച്ചിരുന്നു. ഈ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍  'ബാര്‍ബിക്യൂ അടുപ്പിലെ തീപ്പൊരികള്‍ പോലെ പുകയുന്നു' എന്നാണ് ബ്രിട്ടനിലെ യു.കെയിലെ ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ന്യൂക്ലിയര്‍ മെറ്റീരിയല്‍സ് കെമിസ്റ്റായ നീല്‍ ഹയാത്ത് സയന്‍സ് മാസികയോട് പറഞ്ഞത്. കൂടുതല്‍ നേരം തടസ്സമില്ലാതെ ഇത് തുടരുകയാണെങ്കില്‍, ആ തീപ്പൊരികള്‍ പൂര്‍ണ്ണമായും കത്താനും, മറ്റൊരു സ്‌ഫോടനത്തിന് വഴിവയ്ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ 1986-ല്‍ സംഭവിച്ചത് പോലെ അത്ര തീവ്രമായ ഒരു സ്‌ഫോടനം ഇനിയുണ്ടാകില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്സിലെ മുതിര്‍ന്ന ഗവേഷകനായ മാക്‌സിം സാവലീവ് പറഞ്ഞു. അപകടം നടന്ന് ഒരു വര്‍ഷത്തിനുശേഷം പ്ലാന്റിനു ചുറ്റിലും സ്റ്റീല്‍, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സ്‌ഫോടനത്തെ അതിനകത്ത് ഒതുക്കി നിര്‍ത്തും.  അതേസമയം ഈ സ്‌ഫോടനത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന ആണവ അവശിഷ്ടങ്ങള്‍ പരിസരത്തെ ആകെ ബാധിക്കുമെന്നും, മനുഷ്യനും, ജൈവസമ്പത്തിനും ദോഷകരമായി തീരുമെന്നും ഗവേഷകര്‍ പറയുന്നു.

ഇപ്പോഴും ഉയര്‍ന്ന് തന്നെ നിലനില്‍ക്കുന്ന ന്യൂട്രോണുകളുടെ പ്രവര്‍ത്തനം, ചിലപ്പോള്‍ ഭാവിയില്‍ തനിയെ പ്രവര്‍ത്തനരഹിതമാകാം. എന്നാല്‍ അത് സംഭവിച്ചില്ലെങ്കില്‍, തങ്ങള്‍ക്ക് ഇടപെടേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ ടണ്‍ കണക്കിന് റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടിഞ്ഞു കിടക്കുന്ന ആ മുറിയില്‍ എങ്ങനെ പ്രവേശിക്കുമെന്നത് ഒരു കുഴപ്പിക്കുന്ന ചോദ്യമാണ്. അതിനകത്തെ റേഡിയേഷന്റെ അളവ് മനുഷ്യര്‍ക്ക് താങ്ങാനാവുന്നതിന്റെ എത്രയോ മടങ്ങ് കൂടുതലാണ്. വികിരണ-പ്രതിരോധശേഷിയുള്ള റോബോട്ടുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് മുറിയിലെ ന്യൂട്രോണിനെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന ഒരു യന്ത്രം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്ന് വരികയാണ്.

രാഷ്ട്രീയ എതിരാളിയെ പിടികൂടാന്‍ വ്യാജബോംബ് സന്ദേശം നല്‍കി വിദേശ വിമാനം പിടിച്ചെടുത്തു പ്രസിഡന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായ ബെലാറൂസില്‍ സര്‍ക്കാര്‍ വിമര്‍ശകനെ അറസ്റ്റ് ചെയ്യാന്‍ യുദ്ധവിമാനം ഉപയോഗിച്ച് വിദേശവിമാനം പിടിച്ചെടുത്തു. 26 വര്‍ഷത്തെ ഭരണത്തിനു ശേഷം വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. പ്രസിഡന്റിന്റെ വിമര്‍ശകരിലൊരാളായ മാധ്യമപ്രവര്‍ത്തകനൈ അറസ്റ്റ് ചെയ്യാനാണ് ബോംബുണ്ടെന്ന വ്യാജസന്ദേശം നല്‍കി ഗ്രീസില്‍നിന്നും ലിത്വാനിയയിലേക്ക് പോവുകയായിരുന്ന റ്യാന്‍ എയര്‍ വിമാനം യുദ്ധവിമാനം ഉപയോഗിച്ച് ബെലാറൂസില്‍ ഇറക്കിയത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയുമടക്കം ലോകരാജ്യങ്ങള്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സംഭവം വിവാദമായി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഹായിക്കുന്നു എന്ന ആരോപണമുള്ള മാധ്യമപ്രവര്‍ത്തകന്‍ റൊമാന്‍ പ്രൊട്ടസോവിച്ചിനെ അറസ്റ്റ് ചെയ്യാനാണ് വിദേശവിമാനം പിടിച്ചെടുത്തത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വേട്ടയെ തുടര്‍ന്ന്, അയല്‍രാജ്യമായ ഗ്രീസില്‍ പോയി ലിത്വാനിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു റൊമാന്‍ പ്രൊട്ടസോവിച്ച്. ഈ വിവരമറിഞ്ഞാണ് രാജ്യത്തിനു മുകളിലൂടെ പോയ വിമാനം അടിയന്തിരമായി താഴെയിറക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടത്. 170 യാത്രക്കാരുമായി പോവുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ബെലാറൂസിലെ എയര്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് നല്‍കിയതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ബെലാറൂസില്‍ ഇറക്കുകയായിരുന്നു. ബെലാറൂസ് വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തലസ്ഥാനമായ മിന്‍സ്‌കില്‍ വിമാനം ഇറക്കാന്‍ അകമ്പടി സേവിച്ചു. വിമാനം ഇറങ്ങിയപ്പോഴാണ്, പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളിയെ പിടികൂടാനുള്ള നാടകമായിരുന്നു വ്യാജബോംബ് ഭീഷണി എന്നറിഞ്ഞത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത ശേഷം വിമാനം വിട്ടയച്ചു. ഏഴ് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ ലിത്വാനിയയിലെ വില്‍നൂയിസ് വിമാനത്താവളത്തില്‍ എത്തിയത്. വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഇത് വിമാനം തട്ടിക്കൊണ്ടുപോവല്‍ ആണെന്ന് യൂറോപ്യന്‍ യൂനിയന്‍ വിശേഷിപ്പിച്ചു. ബെലറൂസിന്റെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന പ്രവൃത്തിയാണെന്ന് അമേരിക്കന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 26 വര്‍ഷത്തെ ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ, രാജ്യാന്തര നിരീക്ഷകരെ മാറ്റി നിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി പ്രസിഡന്റ് ലുകാഷെങ്കോ വീണ്ടും അധികാരത്തിലേറിയിരുന്നു. ഏകാധിപത്യ ഭരണത്തിനെതിരെ ബെലാറുസില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സംഭവം. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന പ്രസിഡന്റിന്റെ നടപടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും നിരവധി സര്‍ക്കാര്‍ വിരുദ്ധ മാധ്യമപ്രവര്‍ത്തകരും വിദേശരാജ്യങ്ങളില്‍ അഭയം തേടി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപണവിധേയനായ പ്രസിഡന്റ് ലുകാഷെങ്കോ റഷ്യന്‍ പിന്തുണയോടെയാണ് ഭരണം തുടരുന്നത്. 1991 -ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ല്‍ അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഇവിടെ അധികാരത്തില്‍ വരുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്റ് ലുകാഷെങ്കോ 26 വര്‍ഷമായി അധികാരത്തില്‍ തുടരുകയായിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് ഇവിടെ നടക്കുന്നത്. വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവും ജനങ്ങളെ സര്‍ക്കാര്‍ വിരുദ്ധരാക്കി. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും പ്രതിസന്ധിക്കിടയാക്കി. എതിര്‍ക്കുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധനായ ലുകാഷെങ്കോ വിവമാനം പിടിച്ചെടുത്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios