ചൈനയിലെ സ്കൂളുകളിലും കോളേജുകളിലും ഇനി പ്രസിഡണ്ടിന്റെ പ്രത്യയശാസ്ത്രവും, പാഠ്യപദ്ധതിയിൽ 'സി ജിന്‍പിങ് തോട്ട്'
പ്രൈമറി സ്കൂളുകളിൽ രാജ്യം, ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസം എന്നിവയോടുള്ള സ്നേഹം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മിഡിൽ സ്കൂളുകളിൽ, വിദ്യാർത്ഥികൾക്ക് അടിസ്ഥാന രാഷ്ട്രീയ വിധികളും അഭിപ്രായങ്ങളും രൂപീകരിക്കാൻ സഹായിക്കുന്നതിനാവും ശ്രദ്ധ നൽകുക.
ചൈനയിലെ പാഠ്യപദ്ധതിയില്‍ ഇനി ചൈനീസ് പ്രസിഡണ്ടിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും. 'സി ജിന്‍പിങ് തോട്ട്' എന്നാണ് ഈ പുതിയ വിഷയത്തിന് പേര്. ഇത് കൗമാരക്കാരില്‍ മാർക്സിസ്റ്റ് വിശ്വാസങ്ങൾ സ്ഥാപിക്കാൻ സഹായിക്കും എന്നാണ് പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം (MOE) പറയുന്നത്.
പ്രൈമറി സ്കൂള്‍ മുതല്‍ സര്‍വകലാശാല വരെ ഈ ആശയം നടപ്പിലാക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ഏകീകരിക്കാനുള്ള പ്രസിഡണ്ടിന്‍റെ ഏറ്റവും പുതിയ ശ്രമമാണിത്. ഒരു പ്രസ്താവനയിൽ, എംഒഇ, 'ധാർമ്മികവും ബൗദ്ധികവും ശാരീരികവും സൗന്ദര്യാത്മകവുമായ അടിസ്ഥാനത്തില്‍ സോഷ്യലിസത്തിന്റെ നിർമ്മാതാക്കളെയും പിൻഗാമികളെയും വളർത്തിയെടുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്' എന്ന് പറയുന്നു. മാർഗനിർദ്ദേശങ്ങളിൽ തൊഴിൽ വിദ്യാഭ്യാസത്തിൽ അവരുടെ കഠിനാധ്വാന മനോഭാവം വളർത്തിയെടുക്കുക, ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയും ഉൾപ്പെടുന്നു.
2018 -ൽ ചൈനയിലെ ഉന്നത സമിതി 'ഷി ജിൻപിംഗ് തോട്ട്' ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുശേഷം, ചില സർവകലാശാലകളിലും, പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളുകളും കൈകാര്യം ചെയ്യുന്ന ചില രാഷ്ട്രീയ യുവജന വിഭാഗങ്ങൾക്കിടയിലും ഇത് അവതരിപ്പിക്കപ്പെട്ടു. 'ഷി ജിൻപിംഗ് തോട്ടി' ന് കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ഊന്നൽ നൽകുന്ന 14 പ്രധാന തത്വങ്ങളുണ്ട്. ഒപ്പം,
പൂർണ്ണവും ആഴത്തിലുള്ളതുമായ പരിഷ്ക്കരണം, പുതിയ വികസ്വര ആശയങ്ങൾ രൂപീകരിക്കുക
മനുഷ്യനും പ്രകൃതിയും തമ്മില്‍ യോജിച്ചു കൊണ്ടുള്ള ജീവിതം വാഗ്ദാനം ചെയ്യുക
ജനങ്ങളുടെ സൈന്യത്തിന്മേൽ പാർട്ടിയുടെ സമ്പൂർണ്ണ അധികാരം ഉറപ്പിക്കുക
ഒരു രാജ്യം രണ്ട് സംവിധാനങ്ങൾ എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും മാതൃരാജ്യവുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുക
ഇവയെല്ലാം പെടുന്നു.
പ്രൈമറി സ്കൂളുകളിൽ രാജ്യം, ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസം എന്നിവയോടുള്ള സ്നേഹം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മിഡിൽ സ്കൂളുകളിൽ, വിദ്യാർത്ഥികൾക്ക് അടിസ്ഥാന രാഷ്ട്രീയ വിധികളും അഭിപ്രായങ്ങളും രൂപീകരിക്കാൻ സഹായിക്കുന്നതിനാവും ശ്രദ്ധ നൽകുക. അതിനായി അനുഭവപരിചയവും വിജ്ഞാന പഠനവും ചേർത്ത് പഠിപ്പിക്കും. കോളേജിൽ, സൈദ്ധാന്തിക ചിന്തയുടെ സ്ഥാപനത്തിൽ കൂടുതൽ ഊന്നൽ നൽകുമെന്നും സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പാർട്ടി നേതൃത്വം, ദേശീയ പ്രതിരോധ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
നേരത്തെ ചൈനയില്‍ നേതാക്കള്‍ പാര്‍ട്ടി ഭരണഘടനയിലും ചിന്തകളിലും ഇതുപോലെ സ്വന്തം പ്രത്യശാസ്ത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാൽ, പാർട്ടി സ്ഥാപകനായ മാവോ സെതുങ്ങിനെ കൂടാതെ, അവരുടെ ചിന്താഗതികളെ 'തോട്ട്' എന്ന് വിശേഷിപ്പിച്ചിട്ടില്ല.