പല തവണ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം, നഗ്‌നയായ യുവതിയെ സീറോ ഡിഗ്രിക്ക് താഴെ തണുപ്പുള്ള അവസ്ഥയില്‍ ബാല്‍ക്കണിയിലേക്ക് ഇയാള്‍ തള്ളുകയായിരുന്നു. 

മോസ്‌കോ: കാമുകിയെ പീഡിപ്പിച്ച് കൊല്ലുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗ് നടത്തിയ യൂട്യൂബര്‍ക്ക് തടവുശിക്ഷ. ലോകമെങ്ങും കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായ റഷ്യന്‍ യൂ ട്യൂബറായ സ്റ്റാനിസ്‌ലാവ് റെഷനിക്കോവ് എന്ന മുപ്പതുകാരനാണ് റഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചത്. മുറിക്കുള്ളില്‍ നഗ്‌നയായി കിടക്കുന്ന യുവതിയെ കൊടും തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളുന്നതും പിന്നീട് അവരെ തിരിച്ചുകൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആയിരക്കണക്കിനാളുകള്‍ തല്‍സമയം ഈ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഇയാളുടെ കാമുകി വാലന്റിന ഗ്രിഗറിയേവയാണ് തല്‍സമയ സംപ്രേഷണത്തിനിടെ കാണികള്‍ക്ക് മുന്നില്‍ മരിച്ചത്. തലക്കേറ്റ അടികളാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. താന്‍ പലവട്ടം കാമുകിയെ തലയ്ക്ക് അടിച്ചതായി ഇയാള്‍ പിന്നീട് പൊലീസില്‍ മൊഴി നല്‍കി. 

2020 ഡിസംബറിലാണ് മോസ്‌കോയിലെ ഇയാളുടെ ഫ്‌ലാറ്റില്‍ ഈ സംഭവം നടന്നത്. കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം കാണിച്ചാല്‍ വന്‍തുക നല്‍കാമെന്ന് ആരോ യൂ ട്യൂബ് കമന്റില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ്, ലൈവ് സ്ട്രീമിംഗിനിടെ ഇയാള്‍ അവളെ ഉപദ്രവിച്ചത്. പല തവണ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം, നഗ്‌നയായ യുവതിയെ സീറോ ഡിഗ്രിക്ക് താഴെ തണുപ്പുള്ള അവസ്ഥയില്‍ ബാല്‍ക്കണിയിലേക്ക് ഇയാള്‍ തള്ളുകയായിരുന്നു. 

കുറേ കഴിഞ്ഞ് വീണ്ടും അകത്തു കൊണ്ടുവന്നെങ്കിലും ഈ സമയമായപ്പോഴേക്കും അവള്‍ മരിച്ചിരുന്നു. തല്‍ക്ഷണം കാണികളിലൊരാള്‍ പൊലീസിനെ അറിയിക്കുകയും അവര്‍ ഇയാളുടെ വീട്ടിലെത്തുകയും ചെയ്തു. അപ്പോഴും ഇയാള്‍ ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ചാണ് പൊലീസിന് ഒപ്പമെത്തിയ ഡോക്ടര്‍ വാലന്റിനയുടെ മരണം സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടു. ലോകമാകെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. 

കൊടും തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളിയതാണ് മരണകാരണമെന്നായിരുന്നു ആദ്യത്തെ വിവരം. എന്നആല്‍, പിന്നീട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇയാള്‍ മനോരോഗിയാണെന്ന് പിന്നീട് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. 

മോസ്‌കോയിലെ കോടതിയാണ് ഇയാള്‍ക്ക് ആറു വര്‍ഷം കഠിനതടവ് വിധിച്ചത്. 

Read More: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona