ഇന്ത്യയിൽ കണ്ടന്റ് ക്രിയേറ്റർമാരിൽ 83 ശതമാനവും ജെൻ സികൾ. അവരുടെ കഴിവുകളും, ആശയങ്ങളും പ്രകടിപ്പിക്കാൻ യുട്യൂബ് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു നേരമ്പോക്ക് എന്നതിലുപരി, കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു യഥാർത്ഥ കരിയർ..
ഇന്ത്യയുടെ ഡിജിറ്റൽ ലോകത്ത് ഒരു പുതിയ മാറ്റം വന്നിരിക്കുകയാണ്. 18-നും 24-നും ഇടയിൽ പ്രായമുള്ള 'ജെൻ സി' യുവതലമുറയാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. യുട്യൂബ് ഇന്ത്യയും സ്മിത്ത്‌ഗീഗറും ചേർന്ന് നടത്തിയ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ജെൻ സികളിൽ 83% പേരും തങ്ങളെ കണ്ടന്റ് ക്രിയേറ്റർമാരായി കണക്കാക്കുന്നു. ഒരു നേരമ്പോക്ക് എന്നതിലുപരി, കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു യഥാർത്ഥ കരിയർ ആയി മാറിയിരിക്കുന്നു. സർവേയിൽ പങ്കെടുത്ത 75% ജെൻ സികളും ഇതിനെ പ്രൊഫഷണൽ സാധ്യതയായി കാണുന്നു. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഡിജിറ്റൽ ലോകത്തെ യുവശക്തിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. 55% ക്രിയേറ്റർമാർക്കും ഈ പ്ലാറ്റ്‌ഫോമുകൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ചെറിയ നഗരങ്ങളിലെ സ്ത്രീശക്തി
മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ ഡിജിറ്റൽ തരംഗം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. മുംബൈ, ഡൽഹി പോലുള്ള വൻ നഗരങ്ങളെക്കാൾ ടിയർ-2, ടിയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ് ക്രിയേറ്റർമാരിൽ ഭൂരിഭാഗവും. ഇൻഡോർ, ജയ്പൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക ശബ്ദങ്ങൾ ഇന്റർനെറ്റിലൂടെ ആഗോള ശ്രദ്ധ നേടുന്നുണ്ട്.
ഇതിൻ്റെ ഏറ്റവും തിളക്കമാർന്ന വിജയം നേടുന്നത് യുവതികളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുട്യൂബിലെ വനിതാ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ 40% വർധനവ് ഉണ്ടായി. ഫാഷൻ, ബ്യൂട്ടി എന്നിവയിൽ മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസം, പാചകം, വ്ളോഗിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ സ്ത്രീകൾ മുന്നിലുണ്ട്.
പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം
പ്ലാറ്റ്‌ഫോം തിരഞ്ഞെടുപ്പിൽ യുട്യൂബ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. 90% ജെൻ സി ക്രിയേറ്റർമാരും തങ്ങളുടെ കഴിവുകളും ആശയങ്ങളും പ്രകടിപ്പിക്കാൻ യുട്യൂബ് ഉപയോഗിക്കുന്നു. കൂടാതെ, പ്രാദേശിക ഭാഷകളിലെ ഉള്ളടക്കങ്ങൾ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. പ്രാദേശിക പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആഗോള വേദി നൽകാൻ തങ്ങൾക്കാവുന്നു എന്ന് 42% ക്രിയേറ്റർമാർ പറയുന്നു.
ഇന്ത്യൻ ജെൻ സികളുടെ ഈ മുന്നേറ്റം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും പ്രാദേശിക ഉള്ളടക്കങ്ങളുടെ ലോകമെമ്പാടും എത്തിക്കുകും ചെയ്യുമെന്നാണ് പഠനം വിലയിരുത്തുന്നത്.


