ഏകദേശം ഒരു മെട്രിക്ക് ടണ്‍ അധികഭാരമാണ് വിമാനത്തില്‍ അധികമായി ഉണ്ടായത്. 'മിസ്' എന്ന തലക്കെട്ട് തിരഞ്ഞെടുത്ത സ്ത്രീകളെ കുട്ടികളായി കണക്കാക്കിയ തെറ്റായ എയര്‍ലൈന്‍ സംവിധാനമായിരുന്നു പ്രശ്‌നക്കാരന്‍. 

ലണ്ടന്‍: സോഫ്റ്റ്‌വെയര്‍ വില്ലനായി എന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. എന്നാലിത്, സത്യമായി. സംഭവം ഇങ്ങനെ, വിമാനയാത്രക്കാരായ സ്ത്രീകളെ കുട്ടികളായി രജിസ്റ്റര്‍ ചെയ്തു. അധികഭാരവും വഹിച്ച് വിമാനം പറന്നത് അപകടകരമായ നിലയില്‍. യുകെയില്‍ നിന്ന് സ്‌പെയിനിലേക്കുള്ള വിമാനമാണ് പ്രശ്‌നത്തില്‍ അകപ്പെട്ടത്. ഇതോടെ ഏകദേശം ഒരു മെട്രിക്ക് ടണ്‍ അധികഭാരമാണ് വിമാനത്തില്‍ അധികമായി ഉണ്ടായത്. 'മിസ്' എന്ന തലക്കെട്ട് തിരഞ്ഞെടുത്ത സ്ത്രീകളെ കുട്ടികളായി കണക്കാക്കിയ തെറ്റായ എയര്‍ലൈന്‍ സംവിധാനമായിരുന്നു പ്രശ്‌നക്കാരന്‍. ഇക്കാരണത്താല്‍, ശരാശരി ഒരു സ്ത്രീയുടെ ശരീരഭാരം 69 കിലോയ്ക്ക് പകരം കുട്ടികളുടെ ശരാശരി ഭാരമായ 35 കിലോയായി തെറ്റായി കണക്കാക്കി. 

സംഭവം ഫ്‌ലൈറ്റിന്റെ സുരക്ഷയെ ബാധിച്ചില്ലെങ്കിലും, ഗുരുതരമായ സംഭവമായി ഇതിനെ വ്യോമയാന അന്വേഷണ ബ്രാഞ്ച് വിശേഷിപ്പിച്ചു. തെറ്റായ തിരിച്ചറിയല്‍ കാരണം, ലോഡ് ഷീറ്റില്‍ നിന്നുള്ള ബോയിംഗ് 737 ന്റെ ഭാരം വിമാനത്തിന്റെ യഥാര്‍ത്ഥ ഭാരത്തേക്കാള്‍ 1,244 കിലോഗ്രാം കൂടുതലായിരുന്നു. എങ്കിലും, വിമാനം പറന്നുയരുന്ന സമയത്ത് പൈലറ്റ് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കാതിരുന്നത് പ്രശ്‌നം സൃഷ്ടിച്ചില്ല. വാസ്തവത്തില്‍ പൈലറ്റിന് കിട്ടിയ റെക്കോഡ് പ്രകാരം വിമാനഭാരം കുറവായിരുന്നുവെങ്കിലും വിമാനത്തിന്റെ ലോഡ് ശരാശരി കാണിച്ചതോടെയാണ് അദ്ദേഹം അധിക ഊര്‍ജം പ്രയോഗിക്കാതിരുന്നത്. ഇതിനര്‍ത്ഥം വിമാനത്തിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്. ഇത് മാത്രമല്ല, സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം മറ്റ് രണ്ട് ബോയിങ് 737 വിമാനങ്ങളും യുകെയില്‍ നിന്ന് തെറ്റായ ലോഡ് ഷീറ്റുകളുമായി പറന്നുയര്‍ന്നു.

ഇത്തരത്തില്‍ പ്രശ്‌നം സൃഷ്ടിച്ച സോഫ്റ്റ് വെയര്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടനടി മാറ്റാനും അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഒരു ചെറിയ പേര് വരുത്തുന്ന പൊല്ലാപ്പ് എന്നല്ലാതെ എന്തു പറയാന്‍.