പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ എത്തിക്കുന്നതില്‍ ഇത് തുടര്‍ച്ചയായ നാലാം മാസമാണ് എയര്‍ടെല്‍ ജിയോയെ പിന്നിലാക്കുന്നത്. ജിയോ 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന ഓപ്പറേറ്ററാണ്. 

ദില്ലി: പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ വീണ്ടും പിന്നിലാക്കി എയര്‍ടെല്‍. നവംബര്‍ മാസത്തിലേ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിലേക്ക് പുതുതായി എത്തിയവര്‍ 43.70 ലക്ഷമാണ്. ജിയോയിലേക്ക് 19.36 ലക്ഷം പേരും. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടം തന്നെയാണ് 28.94 ലക്ഷം വരിക്കാരെ ഇവര്‍ക്ക് നഷ്ടമായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 

പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ എത്തിക്കുന്നതില്‍ ഇത് തുടര്‍ച്ചയായ നാലാം മാസമാണ് എയര്‍ടെല്‍ ജിയോയെ പിന്നിലാക്കുന്നത്. ജിയോ 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന ഓപ്പറേറ്ററാണ്. എന്നാല്‍ എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, എയർടെൽ മിക്ക സർക്കിളുകളിലും 3ജി സേവനങ്ങൾ നിർത്തലാക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങളിൽ രാജ്യത്തൊട്ടാകെ കമ്പനി 3ജി സേവനം നിർത്തുമെന്നാണ് അറിയുന്നത്. 

നവംബറിലെ കണക്കുകൾ പ്രകാരം ജിയോയുടെ മൊത്തം വരിക്കാർ 40.82 കോടിയാണ്. തൊട്ടുപിന്നിൽ 33.46 കോടി ഉപഭോക്താക്കളുള്ള എയർടെലുമുണ്ട്. വോഡഫോൺ ഐഡിയ 28.99 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബി‌എസ്‌എൻ‌എൽ നാലാം സ്ഥാനത്താണ്.

ജിയോയുടെ കുറഞ്ഞ ചെലവിലുള്ള സ്മാർട് ഫോൺ അല്ലെങ്കിൽ 4ജി ഫീച്ചർ ഫോണായ ജിയോഫോൺ ഉടൻ അവതിരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതുപോലെ തന്നെ, എയർടെൽ അതിന്റെ 2ജി ഉപയോക്താക്കളെ ലാഭകരമായ താരിഫ് പ്ലാനുകൾ വാഗ്ദാനം ചെയ്ത് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും വോഡഫോൺ ഐഡിയ 4ജി കൂട്ടിച്ചേർക്കലുകളിൽ പിന്നിലാണ്. വോഡഫോൺ ഐഡിയയുടെ പുതിയ കൂട്ടിച്ചേർക്കലുകളുടെയും നവീകരണത്തിന്റെയും വളർച്ച എയർടെലിനേക്കാൾ വളരെ കുറവാണ് എന്നാണ് റിപ്പോര്‍ട്ട്.