സൗദി കമ്പനിയായ ആരാംകോയെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറിയതും കുറച്ച് കാലത്തിനുള്ളിലാണ്. കമ്പനിയുടെ മൂല്യം ഏകദേശം 57 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.  

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്ത് ആപ്പിളിന് തളര്‍ച്ചയൊന്നും സംഭവിച്ചില്ല എന്ന് തെളിയിക്കുന്നതാണ് പുതിയ വാര്‍ത്ത. ആപ്പിളിന്‍റെ ഓഹരി മൂല്യം 2 ട്രില്ല്യന്‍ ഡോളര്‍ കടന്നു. ഈ നേട്ടം കൈവരിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായിരിക്കുകയാണ് ആപ്പിള്‍. കമ്പനിയില്‍ നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്ന സൂചനയാണ് ഈ വാര്‍ത്ത. 

സൗദി കമ്പനിയായ ആരാംകോയെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറിയതും കുറച്ച് കാലത്തിനുള്ളിലാണ്. കമ്പനിയുടെ മൂല്യം ഏകദേശം 57 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 

ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് തുടങ്ങിയവയൊക്കെ 1 ട്രില്ല്യന്‍ മൂല്യം പിന്നിട്ട മറ്റു കമ്പനികള്‍. ഇതോടെ വമ്പന്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികളുടെ മാത്രം മൂല്യം 6 ട്രില്ല്യന്‍ കടന്നിരിക്കുകയാണ്. വാള്‍സ്ട്രീറ്റ് ജേണലിന്റെ പ്രവചനവും മറികടന്നാണ് ആപ്പിള്‍ കുതിപ്പു നടത്തിയിരിക്കുന്നത്. 

കമ്പനിയില്‍ അത്രയ്ക്കും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ആപ്പിള്‍ പ്രേമികള്‍ ഐഫോണുകളും ഐപാഡുകളും മാക്കുകളും ഓണ്‍ലൈനായോ കടകളില്‍ നിന്നോ ഇപ്പോഴും വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ് കമ്പനിക്കു ഇപ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പ്രധാന കാരണം. 

ജൂണില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന്റെ വരുമാനം മിക്ക പ്രൊഡക്ടുകളുടെ കാര്യത്തിലും വര്‍ധിച്ചിട്ടുണ്ട്. സമീപകാലത്തെങ്ങും സംഭവിക്കാത്ത രീതിയില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് ആപ്പിളിന്റെ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.