ഹുവാവേയും അമേരിക്കയും തമ്മില്‍ അടി; പണി തിരുവനന്തപുരത്തും കിട്ടാം.!
വാവ്വേ അല്ലെങ്കിൽ ഹുവാവേ, ചൈനയാണ് ആസ്ഥാനം. നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ നമുക്കെല്ലാം അറിയാവുന്ന പോലെ മൊബൈൽ ഫോണുകൾ. 2020തോടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ്ങിനെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സ്ഥാനത്തുള്ള ഹുവാവേ കുതിച്ചുകൊണ്ടിരുന്നത്.
സഹപ്രവർത്തകനാണ് അൻവർ. കഴിഞ്ഞദിവസം വൈകുന്നേരമാണ് അൻവർ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന ആവശ്യവുമായി ചെന്നത്. അപ്പോള്‍ തന്നെ മനസറിഞ്ഞു സഹായിച്ചു. ഫോൺ അപ്ഡേറ്റ് ചെയ്തുകൊടുത്തു. എന്നാല്‍, ഏതാനും മിനിറ്റുകൾക്കുള്ളിൽ അൻവർ ആ സത്യം തിരിച്ചറിഞ്ഞു. തന്‍റെ എല്ലാമെല്ലാമായ ഫോൺ ഇനിമുതല്‍ ഫോൺ അല്ല!. അൻവറിന്റെ മുഖം കനത്തു. അൻവറിന്റെ മാത്രമല്ല, നിങ്ങളിൽ ചിലരുടെയും നിങ്ങള്‍ കാണുന്ന ചിലരുടെയും മുഖം കനത്തുകൊണ്ടിരിക്കും. ഹുവാവേ, ഹോർണർ എന്നീ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും ആശങ്കയിലാണ്. വാങ്ങിയിട്ട് കുറച്ചുനാളേ ആയിട്ടുള്ളു, ആ ഫോൺ ആണ് ഇപ്പോള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ ഉപയോഗശൂന്യമാകുന്നത്. എന്താണിതിനു കാരണം, ഇനി എന്തുചെയ്യണം, എന്താണ് ഈ ഫോണുകളുടെ ഭാവി.
അമേരിക്കയും ചൈനയും തമ്മിൽ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്‍റെ തുടർച്ചയാണ് ഇത്. ദേശീയ സുരക്ഷയുടെ ഭാഗമായി ഹുവാവേ നെറ്റ്വര്‍ക്കിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമേരിക്ക നിരോധിച്ചിരുന്നു. അതിന്‍റെ ബാക്കിപത്രമാണ് നമ്മള്‍ കാണുന്നത്. വളരെ കെട്ടുപിണഞ്ഞുകിടക്കുന്നൊരു വിഷയമാണിത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നയം, അമേരിക്കയുടെ ദേശീയസുരക്ഷാ പ്രശ്നങ്ങൾ അങ്ങനെ നീളുന്നു ഇതിലെ പ്രശ്നങ്ങള്‍.
വാവ്വേ അല്ലെങ്കിൽ ഹുവാവേ, ചൈനയാണ് ആസ്ഥാനം. നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ നമുക്കെല്ലാം അറിയാവുന്ന പോലെ മൊബൈൽ ഫോണുകൾ. 2020തോടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ്ങിനെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സ്ഥാനത്തുള്ള ഹുവാവേ കുതിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങളാല്‍ വാവെയുടെ ആ സ്വപ്‌നം തകര്‍ന്നുവെന്നു വേണം കരുതാന്‍. പുതിയ സാഹചര്യത്തില്‍ ആ ആഗ്രഹം നടക്കുമോ എന്നു പറയാനാവില്ലെന്ന് ഹുവാവേ സബ് ബ്രാന്‍ഡായ ഹോണറിന്‍റെ പ്രസിഡന്റ് സാവോ മിങ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം ഹുവാവേ ലോകമെമ്പാടുമായി 59.1 ദശലക്ഷം സ്മാര്‍ട് ഫോണുകളാണ് വിതരണത്തിനെത്തിച്ചത്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങും രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്.
ലോകത്തിലെ മൊബൈൽ വില്‍പനയിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നവർ അവരെയാണ് ഇപ്പോള്‍ അമേരിക്കന്‍ നടപടികള്‍ ബാധിക്കുന്നത്. അമേരിക്കൻ കമ്പനികൾ ഹുവാവേയുടെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ ഗവണ്മെന്‍റ് ഏജൻസികൾ ഹുവാവേ ഉപകരണങ്ങൾക്കും മൊബൈൽ ഫോണിനും നിരോധനം ഏർപ്പെടുത്തിയിരുന്നത് എന്നതാണ് സത്യം.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് അമേരിക്ക ഹുവാവേ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഒരു ഉത്തരവിറക്കി. അതിനെ തുടർന്ന് ഗൂഗിൾ ഉൾപ്പടെയുള്ള അമേരിക്കയിലുള്ള ഒരു കമ്പനികളുമായി വ്യാപാരത്തിൽ ഏർപ്പെടാൻ സാധിക്കില്ല സാങ്കേതിക ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ഗൂഗിൾ ഹുവാവെയുമായുള്ള വാണിജ്യ കരാർ അവസാനിപ്പിക്കുന്നു മൊബൈൽ നിർമാണ ലോകത്തെ ഏറ്റവും വേഗത്തിൽ കുതിച്ചുപാഞ്ഞിരുന്ന കമ്പനിയായ ഹുവാവെക്കു കടിഞ്ഞാണിട്ടത് ഗൂഗിളിനും ഹുവാവെക്കും ഒരുപോലെ തിരിച്ചടിയാണ്
അപ്പോഴും ബാക്കിയാകുന്ന ചോദ്യം ഹുവാവേ ഉത്പന്നങ്ങളുടെ ഭാവി എന്താന്ന് എന്നതാണ് വ്യത്യസ്ത പേരുകളിലാണെങ്കിലും ഒരു കുടക്കീഴിലായ ഹുവാവേക്കും അവരുടെ ഉപ കമ്പനിയായ ഹോർണറിനും തൊണ്ണൂറു ദിവസത്തെ ഒരു അവധി കൊടുത്തിട്ടുണ്ടെങ്കിലും അതിനുശേഷം എന്താകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു നിലവിലുള്ള ഹുവാവേ ഫോണുകൾക്ക് അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ പ്ലേയ്, ഗൂഗിൾ പ്ലേയ് പ്രൊട്ടക്ട സോഫ്റ്റ്‌വെയർ അപ്ഡേറ്ററ്റുകൾ ലഭിക്കും എന്ന് ഗൂഗിൾ അവരുടെ ആൻഡ്രോയിഡ് ട്വിറ്റർ പ്രൊഫൈലില്‍ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അപ്പോഴും ഉപഭോക്താക്കൾ നേരിടുന്ന ഒരു പ്രശ്‌നം അമേരിക്കയിലെന്നല്ല, ലോകത്തു എവിടെയായാലും നിങ്ങള്‍ക്ക് ആൻഡ്രോയിഡ് പതിപ്പിന്‍റെ ഒരു അപ്ഡേഷനും ലഭിക്കില്ല എന്നുള്ളതാണ്, മാത്രമല്ല തൊണ്ണൂറു ദിവസങ്ങൾക്കപ്പുറം ഗൂഗിളിന്‍റെ ഒരു സേവനവും ആ ഫോണിൽ ലഭിക്കില്ല, ബാക്കിയുള്ള കാലം ആ ഫോൺ അങ്ങനെ ഉപയോഗിക്കേണ്ടി വരും എന്തായിരിക്കും ഈ തൊണ്ണൂറു ദിവസങ്ങൾക്കപ്പുറം ഹുവാവേ ചെയ്യാൻ പോകുന്നത്. ഇതുവരെ അവർ ഇറക്കിയിട്ടുള്ള ഫോണുകൾ, ഭാവിയിൽ ഇറക്കാന്‍ പോകുന്ന മോഡലുകൾ, ഒരു അമേരിക്കൻ കമ്പനിയുടെ സഹായമില്ലാതെ എങ്ങിനെ അവർക്കു മുന്നോട്ടു പോകാനാകും?
സോഫ്റ്റ്‌വെയറിന്‍റെ കാര്യത്തിൽ മാത്രമല്ല ഗൊറില്ല ഗ്ലാസ്, നെറ്റ്‌വർക്ക് സിഗ്‌നൽ കാർഡുകൾ, ഫ്ലാഷ് ഡ്രൈവ് തുടങ്ങിയ പാർട്സുകളും അമേരിക്കൻ കമ്പനിയാണ് ഹുവാവെക്കു സപ്ലൈ ചെയ്യുന്നത് അവർക്കു പകരം പെട്ടന്ന് തന്നെ മറ്റൊരു പകരക്കാരെ കണ്ടെത്തുക എന്നത് അത്ര എളുപ്പമാകില്ല. മാത്രമല്ല, ഹുവാവെ ഹോർണർ ഫോണുകളിലെ പ്രധാന ആകർഷണമായ ക്രയോ 980, ക്യുവൽകോം പ്രോസ്സസറുകൾ നിർമിച്ചുനൽകുന്നതും അമേരിക്കൻ കമ്പനിയാണ്. സോഫ്റ്റ്‌വെയർ മാത്രമല്ല ഒരു ഫിസിക്കൽ ഫോൺ ഉണ്ടാക്കുന്നതിലും ഹുവാവെ നന്നായി ബുദ്ധിമുട്ടും എന്ന് കമ്പനിക്കു അറിയാവുന്നതു കൊണ്ട് ഈ നിരോധനം മുന്നിൽ കണ്ടുകൊണ്ടു വലിയരീതിയിൽ പാട്സുകൾ ശേഖരിച്ചു എന്നാണ് ബ്ലൂംബെർഗ് റിപ്പോട്ട് ചെയ്തിട്ടുണ്ട്
ഈ തൊണ്ണൂറു ദിവസത്തിനകം മറ്റൊരു പകരക്കാരെ കണ്ടുപിടിച്ചാലും അത്ര എളുപ്പമാകില്ല ഹുവാവേക്ക് കാര്യങ്ങൾ ലോകത്തിന്‍റെ സ്‌പന്ദനം കണക്കിലാണെങ്കിലും അല്ലെങ്കിലും, ഇപ്പോഴത് നമുക്ക് ഗൂഗിളിൽ ആണെന്ന് നിസംശയം പറയാം ഒരു ഫോൺ ഉണ്ടായിട്ട് അതിൽ ജി മെയിൽ, യൂട്യൂബ്, ഗൂഗിൾ സെർച്, ഗൂഗിൾ പേ എന്നിങ്ങനെ യുള്ള ആപ്ലിക്കേഷനുകൾ ഇല്ലങ്കിൽ ആ സ്‌പന്ദനം നിലയ്‌ക്കുമെന്ന് ഞാൻ പറയേണ്ടതില്ലലോ മൊബൈൽ നിർമാണ രംഗത്ത് മാത്രമല്ല, അവരുടെ ലാപ്‌ടോപ് നിർമാണവും വൻ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്റൽ, മൈക്രോസോഫ്റ്റ് എന്നി അമേരിക്കൻ കമ്പനികളെ മാറ്റിനിർത്തി അവരുടെ കംപ്യൂട്ടർ നിർമാണം എങ്ങനെ മുന്നോട്ടുപോകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഒള്ളൂ.
ഹുവാവേ പറയുന്നത് സ്വന്തമായി മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കും എന്നാണ്. കമ്പനിയുടെ മൊബൈല്‍ ബിസിനസ് തലവന്‍ റിച്ചാഡ് യു ആണ് ഇക്കാര്യം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് 'ആര്‍ക്ക് ഒഎസ്' എന്നായിരിക്കുമാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബുകള്‍, വെയറബ്ള്‍സ്, ടിവികള്‍ തുടങ്ങി പല തരം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ഹുവാവെ അവകാശപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം തന്നെ ഓപ്പറേറ്റിങ് സിസ്റ്റം വരുമെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നത് എന്നാണ് സൂചന.
ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത്രവലിയ നേട്ടം കൈവരിച്ച ഒരു കമ്പനി ഇങ്ങനെ ഇല്ലാതായി പോകുന്നതിൽ ഉപഭോക്താവിന് നഷ്ട്ടം ചെറുതല്ല. അതിനു ഹുവാവേ ഒരു പരിഹാരം കാണുമെന്നുള്ള ശുഭപ്രതീക്ഷയാണ് പുതിയ ഒഎസ് സംബന്ധിച്ചുള്ള വാര്‍ത്ത എന്ന് അൻവറിനെപ്പോലെ നമുക്കും പ്രതീക്ഷിക്കാം.