ആതേ സമയം  കർഷക സമരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചർച്ചയായതിന് പിന്നാലെ റിഹാന ഇന്ത്യൻ സർക്കാരിനെ പിടിച്ചുലച്ചെന്ന ട്വീറ്റിന് ലൈക്ക് ചെയ്‌ത് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി രംഗത്തുവന്നിരുന്നു. മാധ്യമ പ്രവർത്തക കാരെൻ അറ്റിയയുടെ ട്വീറ്റാണ് അദ്ദേഹം ലൈക്ക് ചെയ്‌തത്.

ദില്ലി: ആയിരത്തിലധികം പാകിസ്താനി ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയാൻ ട്വിറ്ററിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കർഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും സർക്കാർ പറഞ്ഞു. 

1178 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 257 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം.

ആതേ സമയം കർഷക സമരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ചർച്ചയായതിന് പിന്നാലെ റിഹാന ഇന്ത്യൻ സർക്കാരിനെ പിടിച്ചുലച്ചെന്ന ട്വീറ്റിന് ലൈക്ക് ചെയ്‌ത് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി രംഗത്തുവന്നിരുന്നു. മാധ്യമ പ്രവർത്തക കാരെൻ അറ്റിയയുടെ ട്വീറ്റാണ് അദ്ദേഹം ലൈക്ക് ചെയ്‌തത്. റിഹാന ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിച്ചുവെന്നും അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ താങ്കള്‍ക്കാവുമെങ്കില്‍ ഒരു ആല്‍ബത്തിന്റെ ആവശ്യമെന്ത്? എന്നുമായിരുന്നു കാരെൻ ആറ്റിയുടെ ട്വീറ്റ്. ഇതിനെതിരെയും ഇന്ത്യ തങ്ങളുടെ നിലപാട് ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

ട്വിറ്റര്‍ സിഇഒ ഇത്തരം ട്വീറ്റുകള്‍ക്ക് ലൈക്ക് നല്‍കുന്നത് അദ്ദേഹത്തിന്‍റെ നിക്ഷപക്ഷതയെക്കുറിച്ച് ചോദ്യം ഉയര്‍ത്തുന്നു എന്ന സംശയമാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഉന്നയിച്ചത് എന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തോട് പ്രതികരിച്ചത് അനുസരിച്ച് ട്വിറ്റര്‍ പറഞ്ഞത് ഇങ്ങനെയാണ്, ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നത് സുതാര്യമായും, ശാക്തീകരണത്തിന് ഉതകുന്നതുമായ പൊതു സംഭാഷണങ്ങള്‍ക്കാണ്. ഇതിനെതിരെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ വരുന്നുവെന്നും, അത് നീക്കം ചെയ്യണമെന്നുമുള്ള നിയമപരമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍ അത് ട്വിറ്റര്‍ ഗൈഡ് ലൈനില്‍ നിന്നും, പ്രദേശിക നിയമം അനുസരിച്ചും പരിശോധിച്ച് അവ നിയമലംഘനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയാല്‍ ട്വിറ്റര്‍ നീക്കം ചെയ്യും എന്നാണ്.

അതേ സമയം ഒരു പ്രദേശത്ത് നിയമവിരുദ്ധവും എന്നാല്‍ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കാത്തതുമാണെങ്കില്‍ ആ പ്രസ്തുത പ്രദേശത്ത് അത് മരവിപ്പിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കും. ഇങ്ങനെയുള്ള കാര്യത്തില്‍ യൂസറെ ഇത് ബോധിപ്പിക്കും. പ്രദേശിക നിയമങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം, ട്വിറ്ററിന്‍റെ അടിസ്ഥാന തത്വമായ അഭിപ്രായ സ്വതന്ത്ര്യത്തെയും ഉള്‍പ്പെടുത്തിയാണ് ഈ നീക്കം - ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു. 

അതേ സമയം സ്വീഡീഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് അടിസ്ഥാനമാക്കിയുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പിന്നീട് ഗ്രേറ്റ ഇത് ഡിലീറ്റ് ചെയ്തിരുന്നു. പൊലീസ് പറയുന്നത് അനുസരിച്ച് സര്‍ക്കാറിന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ വിവിധ സാമൂഹ്യ, മത സംഘടനകള്‍ നടത്തിയ ശ്രമമാണ് ഇതിലൂടെ പുറത്തുവന്നത് എന്നാണ് പറയുന്നത്.

വിവിധ അന്താരാഷ്ട്ര താരങ്ങള്‍ നടത്തിയ കര്‍ഷക സമരം പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ എന്തിന് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.

'ടൂള്‍ കിറ്റ് എന്നത് വലിയ പ്രധാന്യമുള്ളതാണ്, എന്താണ് അതില്‍ നിന്നും പുറത്ത് എത്തുന്ന കാര്യങ്ങളെന്ന് നാം കാണാന്‍ പോവുകയാണ്. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അധികം അറിയാത്ത കാര്യത്തെക്കുറിച്ച്, വിദേശ താരങ്ങള്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ അതിനെതിരെ വിദേശ മന്ത്രാലയം രംഗത്ത് ഇറങ്ങാന്‍ ഒരു കാരണം ഉണ്ടായിരിക്കും" -മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.