2017 മുതലുള്ള പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജൂണിലെ പ്രതിമാസ റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റിൽ നീക്കം ചെയ്തിരുന്നു എന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു.
ദില്ലി: ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ പങ്കുവച്ചിരുന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു.
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജൂണിലെ പ്രതിമാസ റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റിൽ നീക്കം ചെയ്തിരുന്നു എന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു.
ഇതിനു പിന്നാലെയാണു 2017 മുതലുള്ള എല്ലാ റിപ്പോർട്ടുകളും നീക്കിയിരിക്കുന്നത്. 2017-നു അതിനു മുന്‍പുള്ള റിപ്പോര്‍ട്ടുകല്‍ നേരത്തെയും വെബ് സൈറ്റില്‍ ലഭ്യമായിരുന്നില്ല. 2020 ജൂണിലെ റിപ്പോർട്ട് ഓഗസ്റ്റിൽ മന്ത്രാലയം എടുത്തുമാറ്റുകയായിരുന്നു. 2017 ലെ ദോക്ലാം പ്രതിസന്ധിയുടെ സമയത്തേത് ഉൾപ്പെടെ പിൻവലിച്ചവയിൽ ഉൾപ്പെടുന്നു.
ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ചിരിക്കുന്നതു കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണെന്നു കോണ്‍ഗ്രസ് അതിശക്തമായ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണു കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നീക്കിയത്.
ഇതേക്കുറിച്ചു ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ച പ്രതിരോധ മന്ത്രാലയത്തിലെ വൃത്തങ്ങള്‍. ഈ മാസം തന്നെ മുൻ റിപ്പോർട്ടുകളെല്ലാം വെബ്സൈറ്റിൽ തിരികെയെത്തുമെന്ന് പ്രതികരിച്ചു. മുന്‍പ് ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതല്‍ സമഗ്രമാക്കുവാനാണ് ഈ നടപടി എന്നാണ് ഇവര്‍ പറയുന്നത്.