ജിയോയെ സഹായിച്ചില്ല; മൂന്ന് കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴ
എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്.
ദില്ലി: ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ക്ക് ട്രായി വിധിച്ച 3050 കോടി പിഴ ഡിപാർട്മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്) അംഗീകരിച്ചു. ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിനാണ് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായി നിര്‍ദേശം നല്‍കിയത്.
എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്. 2016 സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച റിലയൻസ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു.
കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ട്രായി കണ്ടെത്തി. നിയമം ലംഘിച്ച കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്ന ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താൻ ആവശ്യപ്പെടുന്നതെന്നും ട്രായി അറിയിച്ചു. ജിയോയുടെ ഫ്രീ വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്.