ട്വിറ്റർ ഓഫീസിലെ നിരവധി കോൺഫറൻസ് റൂമുകളെ താൽക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നു എന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്. 

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ ആസ്ഥാനത്ത് കിടപ്പുമുറികൾ സജ്ജീകരിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ സന്‍ഫ്രാൻസിസ്കോ നഗര അധികൃതര്‍ ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്തയും വന്നിരുന്നു. ഈ അന്വേഷണത്തിന്‍റെ പേരില്‍ സന്‍ഫ്രാൻസിസ്കോ മേയർ ലണ്ടൻ ബ്രീഡിനെ ട്വിറ്റര്‍ മേധാവി ഇലോൺ മസ്‌ക് വിമർശിച്ചു. ജോലി ചെയ്ത് ക്ഷീണിച്ച ജീവനക്കാർക്ക് കിടക്കകൾ നൽകിയതിനാണ് കമ്പനിയെ അന്യായമായി ആക്രമിക്കുന്നുവെന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. 

ട്വിറ്റർ ഓഫീസിലെ നിരവധി കോൺഫറൻസ് റൂമുകളെ താൽക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നു എന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്. ബെഡ്‌സൈഡ് ടേബിളുകൾ, കസേരകൾ എന്നിവ പോലുള്ള ഫർണിച്ചറുകളാൽ ക്രമീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പറയുന്നു. 

ഒക്‌ടോബർ അവസാനത്തിൽ കോടീശ്വരൻ 44 ബില്യൺ ഡോളർ നല്‍കി ട്വിറ്റര്‍ വാങ്ങിയതിന് ശേഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനാല്‍ തന്നെ ഇപ്പോൾ കൂടുതൽ കോൺഫറൻസ് റൂമുകൾ ആവശ്യമില്ലെന്ന നയത്തിലാണ് മസ്ക് എന്നാണ് വിവരം.

കിടപ്പുമുറികളെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് ട്വിറ്റർ ആസ്ഥാനത്ത് ഒരു സൈറ്റ് പരിശോധന നടത്തുമെന്ന് സന്‍ഫ്രാൻസിസ്കോ നഗരത്തിലെ കെട്ടിട പരിശോധന വകുപ്പിന്‍റെ വക്താവ് ക്രോണിക്കിളിനോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു ക്രമീകരണം കെട്ടിട നിയമത്തിന്റെ ലംഘനമാകാം എന്നാണ് അധികൃതര്‍ പറയുന്നത്.

ഒരു ട്വീറ്റിൽ സാൻ ഫ്രാൻസിസ്കോ കളിസ്ഥലത്ത് അബദ്ധവശാൽ ഫെന്റനൈൽ കഴിച്ചുവെന്നാരോപിച്ച് ഒരു കുഞ്ഞിന്റെ മരണത്തെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടിന്റെ ലിങ്ക് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലാണ് നടപടി വേണ്ടെതെന്നും കമ്പനിയുടെ മുകളില്‍ കുതിര കയറരുത് എന്നാണ് മസ്ക് പറയുന്നത്.

കമ്പനി ഏറ്റെടുക്കുകയും ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തതിനുശേഷം, അതിന്റെ പകുതിയോളം തൊഴിലാളികളെ രാവും പകലും പണിയെടുക്കണം എന്ന നിര്‍ദേശം മസ്ക് നല്‍കിയെന്നാണ് വിവരം. ഇതിന്‍റെ ഭാഗം കൂടിയാണ് ബെഡ് റൂം പ്ലാന്‍. 

'എല്ലാം കോംപ്ലിമെന്‍സാക്കി': മസ്ക് ആപ്പിള്‍ തര്‍ക്കത്തില്‍ ഒടുക്കം വന്‍ ട്വിസ്റ്റ്.!