ബ്രിട്ടനില്‍ ചുമത്തപ്പെട്ട പിഴ നല്‍കാമെന്ന് ഫേസ്ബുക്ക്
ലോകത്താകമാനം ഫേസ്ബുക്ക് എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം.
ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ബ്രിട്ടനില്‍ ചുമത്തപ്പെട്ട പിഴ അടയ്ക്കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. ഏകദേശം 45.6 ഇന്ത്യന്‍ രൂപയോളം തുല്യമായ ബ്രിട്ടീഷ് പൗണ്ടാണ് പിഴയടക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് സമ്മതിച്ചത്. ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണര്‍ കഴിഞ്ഞവര്‍ഷമാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്.
ലോകത്താകമാനം ഫേസ്ബുക്ക് എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും കമ്മീഷൻ ഫേസ്ബുക്കിന് മുന്നിൽ വച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഫേസ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്.
ഒരു ദശലക്ഷം ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നല്‍കിയെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറേറ്റ് കണ്ടെത്തിയത്. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ട്. എന്നാല്‍ പിഴയടക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഐസിഒ നടത്തിയ കണ്ടെത്തലുകളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും തങ്ങളുടെതല്ലെന്ന നിലപാടിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ട്.