Asianet News MalayalamAsianet News Malayalam

ജിയോയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് എയര്‍ടെല്‍ രംഗത്ത്

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് ഒരു കത്ത് നല്‍കിയിരുന്നു. അതിലാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നു എന്ന് ആരോപിച്ചത്. ജിയോ പരാതിയെക്കുറിച്ച് തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് ലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്.

Farmer protest Airtel slams tower damage allegations says Jio adopts bullying tactics to meet goals
Author
New Delhi, First Published Jan 3, 2021, 12:12 PM IST

ദില്ലി: കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോആരോപണം തള്ളി എയര്‍ടെല്‍. എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് ഇത് പറയുന്നത്. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാര്‍തി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് ഒരു കത്ത് നല്‍കിയിരുന്നു. അതിലാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നു എന്ന് ആരോപിച്ചത്. ജിയോ പരാതിയെക്കുറിച്ച് തങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് ലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്. കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും, അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍  നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാർ എയര്‍ടെല്ലിലേക്ക് എത്തുമെന്നു കരുതി നടത്തുന്നതാണ് എന്നും മറ്റുമുള്ള ആരോപണങ്ങള്‍ മര്യാദാലംഘനമാണ് – എയര്‍ടെലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസര്‍ നല്‍കിയ കത്തില്‍ പറയുന്നു.

തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ വളര്‍ന്ന കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കാണിക്കുമായിരുന്നില്ലെ എന്ന് എയര്‍ടെല്‍ പറയുന്നു.

തങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ശക്തമായ മത്സരത്തെ നേരിട്ടു തന്നെയാണ് നിന്നിട്ടുള്ളതെന്നും അവര്‍ പറയുന്നു. തങ്ങള്‍ സുതാര്യതയോടെയും സ്വഭാവവൈശിശഷ്ട്യത്തോടെയുമാണ് ഇതുവരെ പ്രവര്‍ത്തിച്ചുവന്നത്. ജിയോയുടെ വ്യാജ പരാമർശത്തെക്കുറിച്ചും എയര്‍ടെല്‍ തങ്ങളുടെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ടെലികോം സേവനങ്ങള്‍ തടസപ്പെടുത്തുന്ന നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും എയര്‍ടെല്‍ പറയുന്നു. അത്യന്താപേക്ഷിതമായ സേവനങ്ങളിലൊന്നാണ് ടെലികോം. അതിനെതിരെയുള്ള ആക്രമണങ്ങള്‍ നിയമലംഘനമാണെന്നും അവര്‍ പറയുന്നു. ടെലികോം സേവനം ഇടതടവില്ലാതെ ലഭ്യമാക്കാന്‍ സർക്കാർ ഇപെടലുണ്ടാകണമെന്നും തങ്ങള്‍ എക്കാലത്തും വാദിച്ചുവന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കർഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് ജിയോയ്ക്കും തലവേദനയാകുന്നുണ്ട്. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ചാബിൽ 1500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു. മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ്  കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. 

Follow Us:
Download App:
  • android
  • ios