Asianet News MalayalamAsianet News Malayalam

കെ ഡിസ്ക്ക് പദ്ധതി: ‍ഡാറ്റാചോർച്ചക്കും തൊഴിൽതട്ടിപ്പിനും സാധ്യത, പൂർണ്ണ രൂപം ഇല്ലാതെ സർക്കാർ

വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന സർക്കാരിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗണ്‍സിൽ എന്ന പേരിൽ രൂപീകരിച്ച കെ ഡിസക്ക്.

k disc project many concerns unanswered said IT experts
Author
Thiruvananthapuram, First Published Jun 7, 2021, 7:43 AM IST

തിരുവനന്തപുരം: അഞ്ച് വർഷത്തിൽ സ്വകാര്യമേഖലയിൽ ഇരുപത് ലക്ഷം തൊഴിൽ ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്‍റെ പദ്ധതിയിൽ വിദേശ വെബ് പോർട്ടലുമായുള്ള സഹകരണത്തിൽ ആശങ്കകളേറെ.തൊഴിൽ തട്ടിപ്പ് നടത്തുന്ന വ്യാജ കമ്പനികളുടെ പറുദീസയായി മാറിയ വിദേശ തൊഴിൽ പോർട്ടലുമായാണ് ആദ്യഘട്ടത്തിലെ സഹകരണം. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്ന രീതിയിലാകുമോ പ്രവർത്തനം എന്നതിലും ഇതുവരെ വ്യക്തതയില്ല

വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന സർക്കാരിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗണ്‍സിൽ എന്ന പേരിൽ രൂപീകരിച്ച കെ ഡിസക്ക്.ഇതിൽ തന്നെ തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്യാൻ സാങ്കേതിക സർവ്വകലാശാലയുടെ സഹായത്തോടെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനെജ്മെന്‍റ് സിസ്റ്റം എന്ന പോർട്ടലിനും രൂപം നൽകി.

ഇതുവരെ 27,000 പേരാണ് തൊഴിലിനായി രജിസ്റ്റർ ചെയ്തത്.ആവശ്യമുള്ളവർക്ക് പരിശീലനം കൂടി നൽകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.സ്വന്തമായും സ്വതന്ത്രമായും ഒരു മൈക്രോസൈറ്റ് കൂടി സ്ഥാപിച്ച് പൂർണ്ണമായി സർക്കാരിന്‍റെ ഉത്തരവാദിത്തത്തിൽ നിർത്തുന്നതിന് പകരം വിദേശ വെബ് പോർട്ടലുമായി ചേർന്ന് പ്രവർത്തിക്കുക എന്ന കുറുക്കുവഴിയാണ് സർക്കാർ തേടിയത്. 

വിദേശ ഭീമനായ മോണ്‍സ്റ്റർ ഇന്ത്യ.കോമുമായി സഹകരിക്കുന്നുവെന്ന് ബജറ്റ് പ്രസംഗത്തിൽ തന്നെ വ്യക്തമായിരുന്നു.മറ്റ് വിദേശ തൊഴിൽ പോർട്ടലുകളെയും സഹകരിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.തങ്ങളുടെ സൈറ്റിൽ തൊഴിലിനായി രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഈ വിദേശ പോർട്ടലുകൾക്ക് പോലും പരിഹരിക്കാനാകാത്ത വിധം സങ്കീർണമാണ്.അപ്പോഴാണ് വിദേശ പോർട്ടലുകൾക്ക് കേരളത്തിലെ ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളുടെ ഡാറ്റകൾ നൽകാൻ വഴിയൊരുക്കുന്ന സർക്കാരിന്‍റെ സഹകരണം

വ്യാജ കമ്പനികളുടെ പേരിൽ സൈറ്റുകളിൽ തൊഴിൽ ദാതാവായി രജിസ്റ്റർ ചെയ്ത് ഉദ്യോഗാർത്ഥികളുടെ വിവരങ്ങളെടുത്ത്പണം വാങ്ങി തൊഴിൽ തട്ടുന്ന കേസുകൾ വ്യാപകമാണ്.നഴ്സിംഗ്,ഐടി,പാരാമെഡിക്കൽ രംഗത്ത് കൂടുതൽ ഉദ്യോഗാർത്ഥികളുള്ള കേരളം തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യവും.ഫോണ്‍ നമ്പരും വിവരങ്ങളും ചോർത്തുന്ന സ്പാമേഴ്സ് എന്ന് അറിയപ്പെടുന്ന തട്ടിപ്പുകാരെ പേടിച്ച് വിദേശത്തെയും ഇന്ത്യയിലെയും തൊഴിൽ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞ് വരുന്നു.

ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താലും ഇവർക്ക് വിവരങ്ങൾ ലഭിക്കും എന്നതാണ് അപകടകരം.സ്വകാര്യ തൊഴിൽ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാതെ കരുതൽ എടുക്കുന്നവർക്ക് സർക്കാർ പോർട്ടലിൽ നൽകുന്ന വിവരങ്ങൾ സ്വകാര്യ പോർട്ടലുകൾക്ക് കൈമാറരുതെന്ന് അറിയിക്കാൻ സർക്കാർ പോർട്ടലിൽ അവസരം ഉണ്ടാകുമോ എന്നതിലും വ്യക്തതയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios