കര്‍ണാടാക സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ഓപ്പണ്‍ ഡാറ്റ പോളിസിയുടെ കരടിലാണ് ഈ നിര്‍ദേശം ഉള്ളത്. അനോണിമിസ്ഡ് ഡാറ്റ കൈമാറാം എന്നാണ് ഈ നയം പറയുന്നത്. 

ബെംഗലൂരു: സര്‍ക്കാര്‍ ശേഖരിക്കുന്ന പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അല്ലാത്ത വ്യക്തിഗത വിവരങ്ങള്‍ അടക്കം എന്തും സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കൈമാറാന്‍ അനുവദിക്കുന്ന നയം കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. കാര്യക്ഷമതയുള്ള ഭരണ സംവിധാനത്തിന് വേണ്ടി ഡിജിറ്റലൈസേഷന്‍ പ്രോത്സഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഡെക്കാന്‍ ഹെറാള്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം ഇന്ത്യയില്‍ രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്, കോര്‍പ്പറേറ്റ് സ്ഥാപനത്തിന്, സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാറുമായി വെളിപ്പെടുത്താന്‍ പറ്റുന്നതോ, അല്ലാത്തതോ ആയ കരാര്‍ ഉണ്ടാക്കി സര്‍ക്കാര്‍ വിവരങ്ങള്‍ വാങ്ങി ഉപയോഗിക്കാം. ഇത് ബിസിനസ് ആവശ്യത്തിനും ഉപയോഗിക്കാം.

കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ഓപ്പണ്‍ ഡാറ്റ പോളിസിയുടെ കരടിലാണ് ഈ നിര്‍ദേശം ഉള്ളത്. അനോണിമിസ്ഡ് ഡാറ്റ കൈമാറാം എന്നാണ് ഈ നയം പറയുന്നത്. പേര്, അഡ്രസ്, ഐഡി ഡിറ്റെയില്‍സ്, മതവിവരങ്ങള്‍ എന്നിവ സ്വകാര്യ വിവരങ്ങളാണ്. ഇവ കൈമാറാന്‍ പറ്റില്ല. എന്നാല്‍ ഇത് പരാമര്‍ശിക്കാതെ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ജോലി തുടങ്ങിയ നിരവധികാര്യങ്ങള്‍ കൈമാറാം എന്നാണ് നയം പറയുന്നത്. 

കാര്‍ണാടക ഓപ്പണ്‍ ഡാറ്റ ഇന്‍റര്‍ഫേസ് പ്രൊജക്ട് ഡയറക്ടര്‍ ശ്രീവ്യാസ് എച്ച്എം പറയുന്നത് പ്രകാരം, ഒരു പ്രദേശത്തെ വിവരങ്ങള്‍ വച്ച് ആ ഭാഗത്തുള്ള യാഥാര്‍ത്ഥ പ്രശ്നങ്ങളെ മനസിലാക്കി സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും. ഉദാഹരണം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ചില വിവരങ്ങള്‍ യൂബറിനും, ഓലയ്ക്കും കിട്ടിയാല്‍ ഗുണം ചെയ്യില്ലെ. ഇദ്ദേഹം ചോദിക്കുന്നു.

തെലങ്കാന, ഒഡീഷ, സിക്കിം, പഞ്ചാബ് സംസ്ഥാനങ്ങള്‍ സമാനമായ രീതിയില്‍ നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൗരന്മാരെ സംബന്ധിച്ച വലിയൊരു വിവരശേഖരം തന്നെ സംസ്ഥാനത്തിന്‍റെ കൈയ്യിലുണ്ട്. ഇതില്‍ മൂന്ന് തരം വിവരങ്ങളുണ്ട്. പങ്കുവയ്ക്കാന്‍ കഴിയുന്ന വിവരങ്ങള്‍, സെന്‍സിറ്റീവ് വിവരങ്ങള്‍, ക്ലാസിഫൈഡ് വിവരങ്ങള്‍. ഇതില്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന വിവരങ്ങള്‍ അത് ആവശ്യമുള്ളയിടത്ത് ലഭ്യമാക്കിയാല്‍ വലിയ മാറ്റം വന്നേക്കും -പ്രൊജക്ട് ഡയറക്ടര്‍ ശ്രീവ്യാസ് എച്ച്എം പറയുന്നു.

അതേ സമയം ഇത് നടപ്പിലാക്കാന്‍ ഒരു വകുപ്പിലും ഒരു ചീഫ് ഡാറ്റ ഓഫീസര്‍ അത്യവശ്യമാണ്. ആ വകുപ്പിലെ വിവരങ്ങളുടെ അധികാരം ഇയാള്‍ക്കായിരിക്കണം. വകുപ്പ് മേധാവികളുടെ അറിവോടെ വകുപ്പിലെ വിവരങ്ങള്‍ കര്‍ണാടക ഓപ്പണ്‍ ഡാറ്റ ഇന്‍റര്‍ഫേസില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്വം സിഡിഒ മാര്‍ക്കാണ്.