ട്രംപിന് ശക്തമായ മറുപടിയുമായി ട്വിറ്റര്‍ സിഇഒ
യുഎസ് തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നെന്ന് ആക്ഷേപിക്കുന്ന രണ്ടു ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ നീല ആശ്ചര്യ ചിഹ്നം ഇട്ട് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ന്യൂയോര്‍ക്ക്: തെറ്റ് ചെയ്തെന്ന ബോദ്ധ്യപ്പെട്ടാല്‍ അംഗീകരിക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും മടിയില്ലെന്നും അതേസമയം ആഗോള തെരഞ്ഞെടുപ്പുകളെ പറ്റി തെറ്റായതും കലഹമുണ്ടാക്കുന്നതുമായ വിവരം ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റിന് മറുപടിയുമായി ട്വിറ്റര്‍ സിഇഒ. ഇക്കാര്യത്തില്‍ തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കണമെന്നും ട്വിറ്ററിന്റെ പ്രവര്‍ത്തികളുടെ ആത്യന്തിക ഉത്തരവാദി താനാണെന്നും സിഇഒ ജാക്ക് ഡോസെ വ്യക്തമാക്കി.
യുഎസ് തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നെന്ന് ആക്ഷേപിക്കുന്ന രണ്ടു ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ നീല ആശ്ചര്യ ചിഹ്നം ഇട്ട് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഇതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പ് വച്ചിരുന്നു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റർ രേഖപ്പെടുത്തിയിരുന്നു ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്നലെ തന്നെ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു.
വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നത്.
അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടു ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്.