വാനക്രൈ തടഞ്ഞ ഹീറോ ഇനി വില്ലന്‍; ജയിലില്‍ കിടക്കും
ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ക്രോണോസ് എന്ന മാൽവെയർ നിർമിച്ച സംഭവത്തിലാണ് 2017ൽ ലാസ് വേഗസിലാണു ഹച്ചിൻസ് അറസ്റ്റിലായത്.
ലണ്ടന്‍: ലോകത്തെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ ഭീതിയിലാക്കിയ വാനക്രൈ മാല്‍വെയര്‍ ആക്രമണത്തെ തടഞ്ഞ് ഹീറോയായ ഇരുപത്തിനാലുകാരന്‍ ഒടുവില്‍ ജയിലിലേക്ക്. ബ്രിട്ടിഷ് വംശജൻ മാർക്കസ് ഹച്ചിൻസ് മാല്‍വെയര്‍ നിര്‍മ്മിച്ചെന്ന് കണ്ടെത്തിയതോടെയാണ് ജയിലിലാകുന്നത്. ഇയാളുടെ പേരില്‍ ചാര്‍ത്തിയ രണ്ട് കേസുകളില്‍ അമേരിക്കയിലെ വിസ്കോൻസെനിലെ ജില്ലാ കോടതി മാർക്കസ് ഹച്ചിൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നേരത്തെ തന്നെ ഇയാള്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ക്രോണോസ് എന്ന മാൽവെയർ നിർമിച്ച സംഭവത്തിലാണ് 2017ൽ ലാസ് വേഗസിലാണു ഹച്ചിൻസ് അറസ്റ്റിലായത്. ഡാര്‍ക് വെബില്‍ ലഹരിമരുന്നിനും ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന സൈറ്റിൽ മാൽവെയറിന്‍റെ അപ്ഡേറ്റഡ് പതിപ്പിനെക്കുറിച്ച് ഹച്ചിൻസിന്‍റെ സഹപ്രവർത്തകൻ നൽകിയ പരസ്യമാണ് അറസ്റ്റിലേക്കു നയിച്ചത്.
ലോകത്ത് നൂറോളം രാജ്യങ്ങളില്‍ അപകടം വിതച്ച് കോടിക്കണക്കിന് കംപ്യൂട്ടർ നെറ്റ്‌വർക്കുകളെ ആക്രമിച്ച സൈബര്‍ ആക്രമണത്തിൽ തകർന്നപ്പോൾ വാനാക്രൈയ്ക്ക് മറുമരുന്നുമായി എത്തിയാണ് ഹച്ചിൻസിനെ പ്രശസ്തനാക്കിയത്. ലോക മാധ്യമങ്ങളെല്ലാം ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്. എന്നാൽ അന്നു ലോകത്തെ രക്ഷിച്ച മാർക്കസ് മറ്റൊരു കേസിൽ കുടുങ്ങിയിരിക്കുകയാണ്. വാനക്രൈ തകര്‍ത്ത് ഹീറോയാകും മുന്‍പ് 2014 ജൂലൈ മുതൽ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ മാൽവെയർ നിര്‍മ്മിച്ച് ഇയാള്‍ വില്‍പ്പന നടത്തിയത്.
2017 മേയ് 12 നു തുടക്കം കുറിച്ച, ലോകത്തെ നടുക്കിയ വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണത്തിന് ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളും ഇരയായിരുന്നു.