വീട്ടിലെ ഒരു മുറി എങ്കിലും ’ടെക്നോളജി ഫ്രീ’ ആയിരിക്കണം; കുട്ടികള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി
ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികളുമായി മോദി സംവദിച്ചു. പരീക്ഷാ സമയത്തെ മാനസിക സമ്മർദം എങ്ങനെ കുറക്കാം
ദില്ലി: വീട്ടിലെ ഒരു മുറി എങ്കിലും ’ടെക്നോളജി ഫ്രീ’ ആയിരിക്കണമെന്ന് രക്ഷിതാക്കളെയും കുട്ടികളെയും ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക ഉപകരണങ്ങളൊന്നും ആ മുറിയിൽ പ്രവേശിപ്പിക്കാതെ നോക്കണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശമാണിത്. പരീക്ഷകാലത്തെ പേടിമാറ്റാന്‍ പ്രധാനമന്ത്രി കുട്ടികളോടു സംവേദിക്കുന്ന "പരീക്ഷാ പേ ചർച്ച' എന്ന പരിപാടിയിലാണ് മോദിയുടെ ഈ അഭിപ്രായം.
ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികളുമായി മോദി സംവദിച്ചു. പരീക്ഷാ സമയത്തെ മാനസിക സമ്മർദം എങ്ങനെ കുറക്കാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകുകയും ചെയ്തു.
താല്കാലിക തിരിച്ചടികള്‍ തളരരുത്. ക്രിക്കറ്റിലെ തോല്‍വികളും, ചന്ദ്രയാന്‍ 2ന്റെ പരാജയവും ഉദാഹരണങ്ങളായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ടെക്നോളജി അതിവേഗം മാറുകയാണ്. അതിനാല്‍ തന്നെ അതിനോടുള്ള ഭയം നല്ലതല്ല, ടെക്നോളജി നമ്മുടെ സുഹൃത്താണ്. ടെക്നോളജിയില്‍ വെറും അറിവ് പോരാ. അത് പ്രയോഗിക്കാനും സാധിക്കണം. പക്ഷെ അതിന്റെ അടിമയായി പോകരുത് പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു. ടെക്നോളജി നമ്മുടെ നിയന്ത്രണത്തിലാകണം,അത് നമ്മുടെ സമയം പാഴാക്കുന്നില്ലെന്ന് ജാഗ്രത പുലര്‍ത്തണം.വീട്ടിലെ ഒരു മുറി ടെക്നോളജി ഫ്രീയാക്കണം, അവിടെ ഗാഡ്ജറ്റുകളുമായി പ്രവേശിക്കാന്‍ പാടില്ല.
പരീക്ഷയിൽ ലഭിക്കുന്ന മികച്ച മാർക്കു മാത്രമല്ല എല്ലാറ്റിന്റെയും അടിസ്ഥാനം. പാഠ്യേതര വിഷയങ്ങളിലും സജീവമാകണം. അല്ലെങ്കിൽ നമ്മൾ റോബോട്ടിനെ പോലെ ആയിത്തീരും. നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടണം. പക്ഷേ അത് നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന രീതിയിലാവരുത്- മോദി ഓർമിപ്പിച്ചു.