ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല; പബ്ജിയുടെ ഇന്ത്യയിലെ കഥ തീര്‍ന്നു.!
ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയിൽ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്.
ദില്ലി: പബ്ജിക്ക് ഇനി ഇന്ത്യയില്‍ ഒരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഈ റോയല്‍ ബാറ്റില്‍ മൊബൈല്‍ ഗെയിം നിരോധനം സ്ഥിരമായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗെയിം അക്രമത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതിനാൽ വീണ്ടും അനുവദിക്കില്ലെന്നാണ് റോയിട്ടേര്‍സ് റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയിൽ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്. ഗെയിം അക്രമാസക്തമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ഗെയിമിന് കുട്ടികളടക്കമുള്ളവർ പെട്ടന്ന് അടിമകളാകുന്നതും ഒരു കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.'
ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സർക്കാരും മുമ്പ് പബ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഗെയിം ഫോർ പീസ് എന്ന ഫീച്ചറുമായാണ് പബ്ജി ഇതിനെ മറികടന്നത്.
സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയിൽ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെൻസെന‍്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു.
എന്നാൽ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതർ എന്നാണ് സൂചന.
പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളും കുട്ടികളുമായാണ് ഗെയിമിന്റെ ഉപഭോക്താക്കൾ. മണിക്കൂറുകളോളം കുട്ടികൾ ഗെയിമിന് മുന്നിൽ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു.