Asianet News MalayalamAsianet News Malayalam

വോഡഫോണും ഐഡിയയും 'വി' ആയി; ആശംസ നേര്‍ന്ന് ജിയോ

അതേ സമയം'വി'. ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്. ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്.

Reliance Jio has a love message for Vodafone Idea
Author
Mumbai, First Published Sep 8, 2020, 7:22 PM IST

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും 'വി'എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് ഈ ബ്രാന്‍ഡുകള്‍ തങ്ങളുടെ സംയോജന പ്രക്രിയ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ ബ്രാന്‍റ് മാറ്റം സംബന്ധിച്ച പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വോഡഫോണിന്‍റെ വിയും, ഐഡിയയുടെ ഐയും ചേര്‍ത്താണ് വി(Vi) എന്ന ബ്രാന്‍റ് നെയിം ഉണ്ടാക്കിയിരിക്കുന്നത്.

എതായാലും പുതിയ ബ്രാന്‍റിന്‍റെ വരവിന് ആദ്യം തന്നെ കിട്ടിയ ആശംസയാണ് ശരിക്കും ടെലികോം ലോകത്ത് ചര്‍ച്ചയായത്. അത് മാറ്റാരുമല്ല ഇവരുടെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയില്‍ നിന്നും. ട്വിറ്ററിലൂടെയാണ്  വി ബ്രാന്‍റിന് ജിയോയുടെ സ്നേഹ സന്ദേശം എത്തിയത്. 'വി നിങ്ങളെ ഒന്നിച്ച് കണ്ടതില്‍ ഏറെ സന്തോഷമുണ്ട്, സ്നേഹത്തോടെ ജിയോ എന്നതാണ് സന്ദേശം. എന്നാല്‍ ഈ സന്ദേശം കിട്ടാന്‍ കാരണം വി യുടെ ട്വിറ്റര്‍ സന്ദേശം തന്നെയാണ്. വി ഇവിടെയുണ്ട് എന്ന ഹാഷ് ടാഗോടെ എയര്‍ടെല്ലിനെയും, ജിയോയെയും ടാഗ് ചെയ്ത് ആദ്യ പോസ്റ്റ് ഇട്ടത് വി തന്നെയായിരുന്നു. 

അതേ സമയം'വി'. ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്. ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്.

രണ്ടു വര്‍ഷം മുന്‍പ് വോഡഫോണ്‍ ഐഡിയ ഏകീകൃത ബ്രാന്‍ഡിലേക്കു കടന്നപ്പോള്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വന്‍കിട നെറ്റ്‌വര്‍ക്കുകളുടെ സംയോജനത്തിനു ശേഷം വിഐ ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. 

തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാനപ്പെട്ട അര്‍ത്ഥം നല്‍കുന്നതായിരിക്കും വിഐ ബ്രാന്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നൂറു കോടി ഇന്ത്യക്കാര്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ അവരുടെ ഭാവിയിലേക്കുള്ള യാത്ര കൂടിയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഭാവിയിലേക്കു മാറാന്‍ സാധിക്കുന്ന ശൃംഖലയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമായ ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ഡിജിറ്റല്‍ വിപ്ലവത്തിലൂടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കാനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനും വി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംയോജനം പൂര്‍ത്തിയായതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ബിസിനസിനും കൂടുതല്‍ മികച്ച നെറ്റ്‌വര്‍ക്ക് അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വോഡഫോണ്‍ ഗ്രൂപ്പിന്റെ സിഇഒ നിക് റീഡ് ചൂണ്ടിക്കാട്ടി. 

പുതുയുഗത്തിനായാണ് വി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനായുള്ള യാത്രയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയയുടെ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് ബ്രാന്‍ഡ് ഓഫീസര്‍ കവിതാ നായര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios