Asianet News MalayalamAsianet News Malayalam

പോണ്‍ഹബ്ബ് അടക്കം ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചു; ഈ നാട്ടില്‍ യുവാക്കള്‍ പരസ്യ പ്രതിഷേധത്തിലേക്ക്.!

രാജ്യത്തെ സൈബര്‍ നിയമപ്രകാരം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോണ്‍ സൈറ്റുകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകള്‍ക്കെതിരെയുമാണ് നടപടി എടുത്തത് എന്നാണ് പുതിയ നിരോധനം സംബന്ധിച്ച് തായ് ഡിജിറ്റല്‍ വകുപ്പ് മന്ത്രി ഔദ്യോഗികമായി അറിയിച്ചത്. 

Thailands online porn ban sparks backlash
Author
Bangkok, First Published Nov 6, 2020, 5:32 PM IST

ബാങ്കോക്ക്: തായ്ലാന്‍റില്‍ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചു. പോണ്‍ഹബ്ബ് അടക്കമുള്ള 190 സൈറ്റുകള്‍ പോണോഗ്രാഫി കാണിക്കുന്നതിനാല്‍ നിരോധിച്ചുവെന്ന അറിയിപ്പ് വ്യാഴാഴ്ചയാണ് തായ്ലന്‍റ് ഭരണകൂടം ഇറക്കിയത്. ഈ സെന്‍സര്‍ഷിപ്പിനെതിരെ വ്യാപകമായ പ്രതിഷേധം തായ്ലന്‍റില്‍ ഉയരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

രാജ്യത്തെ സൈബര്‍ നിയമപ്രകാരം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോണ്‍ സൈറ്റുകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകള്‍ക്കെതിരെയുമാണ് നടപടി എടുത്തത് എന്നാണ് പുതിയ നിരോധനം സംബന്ധിച്ച് തായ് ഡിജിറ്റല്‍ വകുപ്പ് മന്ത്രി ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ തായ്ലാന്‍റിലെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ #SavePornhub എന്ന ഹാഷ്ടാഗ് ട്രെന്‍റിംഗാകുകയാണ്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റായ പോണ്‍ഹബ്ബിന്‍റെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വരുന്ന 20 രാജ്യങ്ങളില്‍ ഒന്നാണ് തായ്ലാന്‍റ് എന്നാണ് പോണ്‍ ഹബ്ബിന്‍റെ 2019ലെ വാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു തായ്ലന്‍റ് യൂസര്‍ 11 മിനുട്ടും 21 സെക്കന്‍റും ഒരു ദിവസം ശരാശരി ഇവരുടെ സൈറ്റില്‍ സമയം കളയുന്നു എന്നാണ് പോണ്‍ ഹബ്ബ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം പ്രതിഷേധക്കാരില്‍ ഒരാള്‍ സിഎന്‍എന്‍ വാര്‍ത്തയില്‍ പ്രതികരിച്ചത് ഇങ്ങനെ, പോണ്‍ഹബ്ബ് തിരിച്ചുലഭിക്കണം, എന്ത് തിരഞ്ഞെടുക്കണം എന്ന പൌരന്‍റെ അവകാശത്തെയാണ് പുതിയ നിരോധനം ഹനിക്കുന്നത്. എന്നാല്‍ തായ് സര്‍ക്കാറിന്‍റെ നിരോധനം സംബന്ധിച്ച് പോണ്‍ഹബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) വഴി നിരോധിക്കപ്പെട്ട സൈറ്റുകള്‍ ലഭിക്കും എന്നതിനാല്‍ ഇതിന് തായ്ലന്‍റില്‍ ആള്‍ക്കാര്‍ കൂടിയെന്നാണ് പുതിയ വാര്‍ത്ത. ടോപ്പ് 10 വിപിഎന്‍ കണക്ക് പ്രകാരം സെപ്തംബര്‍ ഒക്ടോബര്‍ മാസത്തെ വിപിഎന്‍ അന്വേഷിച്ചുള്ള സെര്‍ച്ചുകളെ വച്ച് നോക്കുമ്പോള്‍ നവംബര്‍ ആദ്യം തന്നെ തായ് പൌരന്മാരുടെ വിപിഎന്‍ തേടിയുള്ള സെര്‍ച്ചുകള്‍ 640 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കാണിക്കുന്നത്. ഇത് 1000 ശതമാനമായി വര്‍ദ്ധിച്ചേക്കാമെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇപ്പോഴുള്ള നിരോധനത്തിന് രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. തായ്ലന്‍റിന്‍റെ ആദര്‍ശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഇത്തരം ഒരു നിരോധനം ആവശ്യമാണ് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേ സമയം മാസങ്ങളായി രാജ്യത്ത് സര്‍ക്കാറിനെതിരെയും രാജഭരണത്തിനെതിരെയും നടക്കുന്ന യുവജന സമരത്തിനുള്ള ഒരു താക്കീതായി കൂടി ഈ നിരോധനത്തെ പലരും വിലയിരുത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios