'സോഷ്യല്‍ മീഡിയകള്‍ പൂട്ടണം'; തെറ്റായ വിവരം ട്വീറ്റ് ചെയ്ത് പ്രശ്നത്തിലായ ട്രംപ് രോഷത്തില്‍
ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇത്. ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
വാഷിംഗ്ടണ്‍ ഡിസി: ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ കമ്പനികള്‍ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇത്. ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നത്.
അതേ സമയം ട്രംപിന്റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്. അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടു ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്.
അതേ സമയം സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് വേണ്ടി മര്ഗ്ഗനിര്ദേശം കൊണ്ടുവരുമെന്ന ട്രംപിന്റെ വാദം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ഒരു ഓഡര്‍ വൈകാതെ ട്രംപ് ഒപ്പുവച്ചെക്കും എന്നാണ് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചത്.