ഇത്തരത്തില്‍ 250 അക്കൌണ്ടുകളോളം കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ക്രമസമാധാന നിലയ്ക്ക് പ്രശ്നമാകുന്ന രീതിയില്‍ വളരാതിരിക്കാനാണ് ഈ നീക്കം എന്നാണ് ഇവര്‍ പറയുന്നത്. 

ദില്ലി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേക്ഷപ്പെടുന്ന വിവിധ അക്കൌണ്ടുകള്‍ ഇന്ത്യയില്‍ മരവിപ്പിച്ച് ട്വിറ്റര്‍. ഇന്നലെ വൈകീട്ടാണ് എണ്ണം വ്യക്തമാക്കാതെ വിവിധ അക്കൌണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. എന്നാല്‍ ഇത് വലിയ വാര്‍ത്തയായതോടെ രാത്രി 9 മണിയോടെ വിലക്ക് നീക്കി. മരവിപ്പിച്ച അക്കൌണ്ടുകളില്‍ കാരവാന്‍ മാഗസിന്‍, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, നടന്‍ സുശാന്ത് സിംഗ് എന്നിവരുടെ എല്ലാം അക്കൌണ്ടുകള്‍ ഉള്‍പ്പെടുന്നു. ഈ അക്കൌണ്ടുകള്‍ എല്ലാ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്.

വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ 250 ഓളം ട്വീറ്റ്സും, ട്വിറ്റര്‍ അക്കൌണ്ടുകളും ബ്ലോക്ക് ചെയ്തു എന്നാണ്. വ്യാജമായതും, പ്രകോപനമുണ്ടാക്കുന്നതുമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഐടി ആക്ട് 69 എ പ്രകാരമാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട് എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും, വിവിധ ഏജന്‍സികളുടെയും ആവശ്യപ്രകാരമാണ് ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍റെ നടപടിയെന്നും എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു. 

ഇത്തരത്തില്‍ 250 അക്കൌണ്ടുകളോളം കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ക്രമസമാധാന നിലയ്ക്ക് പ്രശ്നമാകുന്ന രീതിയില്‍ വളരാതിരിക്കാനാണ് ഈ നീക്കം എന്നാണ് ഇവര്‍ പറയുന്നത്. ഈ അക്കൌണ്ടുകള്‍ വ്യാജ വിവരങ്ങളും, പൊലീസിനോട് അന്വേഷിക്കാതെ പഴയ സംഘര്‍ഷങ്ങളുടെ വീഡിയോകള്‍ അടക്കം പുതിയ സംഭവമായി അവതരിപ്പിച്ച് പ്രകോപനം സൃഷ്ടിക്കുന്നു എന്നുമാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

അതേ സമയം ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും നിയമപരമായ ആവശ്യം ട്വിറ്റര്‍ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ലഭിച്ചെന്നു. എന്നാല്‍ വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഒടുവില്‍ ഇന്ത്യയില്‍ അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. 

മരവിപ്പിച്ച് അക്കൌണ്ടുകളില്‍ സിപിഎം നേതാവ് മുഹമ്മദ് സലീം, കര്‍ഷക സംഘടന ബികെയു ഏക്താ ഉഗ്രാഹന്‍, ട്രാക്ടര്‍ ടു ട്വിറ്റര്‍. തുടങ്ങിയ അക്കൌണ്ടുകളും ഉള്‍പ്പെടുന്നു. സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ അറിയുന്നതില്‍ നിന്നും ജനങ്ങളെ തടയുകയാണ് ട്വിറ്റര്‍ ചെയ്യുന്നത് എന്ന് ട്രാക്ടര്‍ ടു ട്വിറ്റര്‍ എന്ന അക്കൌണ്ട് നിയന്ത്രിക്കുന്ന ഐടി വിദഗ്ധനായ ബാവജിത്ത് സിംഗ് അക്കൌണ്ട് പുന:സ്ഥാപിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സുപ്രീകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ട്വിറ്ററിന്‍റെ നടപടിക്കെതിരെ രംഗത്ത് എത്തി.