വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് തലവേദനയാകുന്നു
വാട്ട്സ്ആപ്പില്‍ അംഗങ്ങള്‍ കൂടിയതോടെ ഏറെ വരുമാനം ലഭിച്ചുക്കൊണ്ടിരുന്ന ഫെസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. മിക്ക രാജ്യങ്ങളിലും വാട്ട്സ്ആപ്പാണ് കൂടുതൽ ഉപയോഗിക്കുന്ന ആപ്. പരസ്യങ്ങൾ നൽകാൻ കഴിയുന്ന ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നവരുടെ എണ്ണം താഴെക്കായി.
ന്യൂയോര്‍ക്ക്; വാട്ട്സ്ആപ്പ് ഫേസ്ബുക്കിന്‍റെ ലാഭത്തെ തിന്നുതീര്‍ക്കുന്നു എന്ന് വിമര്‍ശനം ഉയരുന്നതിനിടെ അത് ശരിവയ്ക്കും രീതിയില്‍ പ്രതികരിച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്ത്യയിലാണ് വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് ഏറ്റവും വലിയ പ്രശ്നം സൃഷ്ടിക്കുന്നത് എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കിന്‍റെ അനലിസ്റ്റുകളുമായുള്ള ഒരു യോഗത്തിലാണ് വാട്ട്സ്ആപ്പ് ഏറ്റെടുത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത് എന്ന് സുക്കര്‍ബര്‍ഗ് പറയുന്നത്. കാര്യമായി വരുമാനമില്ലാത്ത വാട്ട്സ്ആപ്പ് നിയന്ത്രിക്കാൻ കോടികളാണ് ഫേസ്ബുക്ക് ചെലവാക്കുന്നത്. വാട്സാപ് വഴിയുള്ള കേസുകളും കൂടി. ഇതെല്ലാം ഫേസ്ബുക്കിന്‍റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയെന്നാണ് സുക്കർബർഗിന്റെ പ്രതികരണത്തിൽ നിന്നു മനസ്സിലാകുന്നത്.
വാട്ട്സ്ആപ്പില്‍ അംഗങ്ങള്‍ കൂടിയതോടെ ഏറെ വരുമാനം ലഭിച്ചുക്കൊണ്ടിരുന്ന ഫെസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. മിക്ക രാജ്യങ്ങളിലും വാട്ട്സ്ആപ്പാണ് കൂടുതൽ ഉപയോഗിക്കുന്ന ആപ്. പരസ്യങ്ങൾ നൽകാൻ കഴിയുന്ന ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നവരുടെ എണ്ണം താഴെക്കായി. ഇന്ത്യയിൽ വാട്ട്സ്ആപ്പ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഫേസ്ബുക്കിന്‍റെ നിലനിൽപ്പിനും വരുമാനത്തിനും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നൊണെന്നാണ് സുക്കർബർഗ് പറഞ്ഞത്.
ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാട്ട്സ്ആപ്പ് നഷ്ടത്തിലാണ്. ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷം നിരവധി ഫീച്ചറുകൾ വാട്ട്സ്ആപ്പ് ഉൾപ്പെടുത്തി. ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടി. എന്നാല്‍ വരുമാനം മാത്രം കൂടിയില്ല. മാത്രമല്ല ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ വൻ ഇടിവുണ്ടാക്കാൻ വാട്ട്സ്ആപ്പിന് സാധിക്കുകയും ചെയ്തു. വാട്ട്സ്ആപ്പിനെ എങ്ങനെ ലാഭത്തിലാക്കാമെന്നത് സംബന്ധിച്ച് ഫേസ്ബുക്കിനും വലിയ ആശയങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്ക് ഏറ്റവും വലിയ വരുമാനം ഉണ്ടാക്കുന്ന വിപണി ഇന്ത്യയാണ്. 30 കോടി പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് സജീവ അംഗങ്ങളായി ഉള്ളത്. എന്നാൽ ഇന്ത്യയിൽ 40 കോടി പേർ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. വാട്ട്സ്ആപ്പ് വഴി വരുമാനം കൊണ്ടുവരാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും കാര്യമായി ഫലം ചെയ്യുന്നില്ല. ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ വരുമാന മാർഗം ന്യൂസ് ഫീഡിലെ പരസ്യങ്ങളും, പെയ്ഡ് പോസ്റ്റുകളുമാണ്. എന്നാൽ വ്യാജ വാർത്തകളും വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള നിയമനടപടികളും ഫേസ്ബുക്കിന് വൻ തലവേദനയായിരിക്കുകയാണ്.
കലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെയ്സ്ബുക്കിന്റെ 2019 വര്‍ഷത്തെ ആദ്യപാദത്തിലെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. ജനുവരി മുതല്‍ മാർച്ച് വരെയുള്ള ആദ്യപാദത്തിലെ ലാഭം 2.43 ബില്ല്യണ്‍ കോടി ഡോളറാണ്. അതേസമയം, ഫേസ്ബുക്കിനെതിരെ 300 കോടി ഡോളറിന്റെ പിഴയാണ് അമേരിക്കയിൽ ചുമത്തിയിരിക്കുന്നത്. ആദ്യപാദത്തിൽ കമ്പനിയുടെ വരുമാനം 15.08 ബില്ല്യൻ ഡോളറാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 11.97 ബില്ല്യൻ ഡോളറായിരുന്നു.
അഞ്ച് വര്‍ഷം മുന്‍പ് ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് 1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപ) മുടക്കിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്.