23 വയസുള്ള യുവതിക്ക് മൂലക്കുരുവിന് കഴിഞ്ഞ വര്‍ഷമാണ് സിഡ്‌നിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവാക്കളായ 15 പേരെക്കൂടി ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 

സിഡ്നി: മുന്‍പ് ടോയ്ലെറ്റില്‍ ഇരുന്ന് പത്രം വായിക്കുന്നവരും മാഗസിന്‍ വായിക്കുന്നവരും സാധാരണമായിരുന്നെങ്കില്‍ കാലം മാറിയപ്പോള്‍ ഈ പതിവ് അപ്ഡേറ്റായി. തന്‍റെ ഫോണുമായി ടോയ്ലെറ്റില്‍ പോകുന്നവരും ഇന്ന് ഏറിവരുന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് കാര്യം അത്ര പന്തിയല്ലെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി തന്‍റെ രോഗികളില്‍ നടത്തിയ നിരീക്ഷണമാണ് ഇത്തരം ഒരു മുന്നറിയിപ്പിലേക്ക് നയിക്കുന്നത്.

23 വയസുള്ള യുവതിക്ക് മൂലക്കുരുവിന് കഴിഞ്ഞ വര്‍ഷമാണ് സിഡ്‌നിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവാക്കളായ 15 പേരെക്കൂടി ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇത്തരക്കാര്‍ക്ക് എന്തെങ്കിലും പൊതുവായ കാര്യം ഉണ്ടോ എന്ന് ഡോക്ടര്‍ തിരക്കിയത്. എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്‍കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 

ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി പ്രതിദിനം ശുചിമുറിയില്‍ ചിലവഴിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുന്നോട്ട് കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ് ഇരിക്കുക. ദീര്‍ഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട് ചേര്‍ന്നുള്ള സ്ഫിന്‍സ്റ്റര്‍ പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു. പലരിലും ഇത് മലദ്വാരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ നിഗമനം.

ദഹന പ്രശ്‌നങ്ങളും മലബന്ധവും ഉള്ളവര്‍ വര്‍ധിച്ച അളവില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് മൂലക്കുരുവിന് പലപ്പോഴും കാരണമാവുന്നത്. പ്രസവസമയത്ത് വര്‍ധിതമായ തോതില്‍ സമ്മര്‍ദംപ്രയോഗിക്കുന്നതും ചിലരില്‍ മൂലക്കുരുവിന് കാരണമാവാറുണ്ട്. പ്രായമേറും തോറും ഈ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. 

ഇപ്പോള്‍ സ്മാര്‍ട് ഫോണും കൊണ്ടുള്ള ശുചിമുറിയിലെ ദീര്‍ഘസമയത്തെ ഇരുത്തവും മൂലക്കുരുവിന് കാരണമാകുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ഓസ്‌ട്രേലിയ ന്യൂസിലാന്റ് സര്‍ജരി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ശുചിമുറിയില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ദീര്‍ഘനേരം ഇരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പറഞ്ഞിരുന്നു. അമേരിക്കയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് പേരും പറഞ്ഞത് തങ്ങള്‍ ശുചിമുറിയില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നാണ്. 

1995നും 2010 ഇടക്ക് ജനിച്ചവരില്‍ 96 ശതമാനവും പറഞ്ഞത് തങ്ങള്‍ സ്മാര്‍ട് ഫോണുമായല്ലാതെ ശുചിമുറിയിലേക്ക് പോകാറില്ലെന്നാണ്. ഈ ശീലം തുടര്‍ന്നാല്‍ അത് നിങ്ങളെ വൈകാതെ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലേക്ക് എത്തിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.