ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ടക്കര്‍ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ശബ്ദം കേള്‍ക്കുന്നത്.

ഒരു വര്‍ഷത്തെ നിശബ്ദതയ്ക്ക് വിരാമമിട്ട് അവന്‍ ലോകത്തിന്‍റെ ശബ്ദം കേട്ടു. ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ടക്കര്‍ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ശബ്ദം കേള്‍ക്കുന്നത്. 'ഇപ്പോള്‍‌ മോന് കേള്‍ക്കാമോ ' എന്ന് അമ്മ ജില്‍ ഹഡ്‌സണ്‍ ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു, ശബ്ദമുണ്ടാക്കി. 

കഴിഞ്ഞ ഒരു വര്‍ഷമായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ലൂസിയാന സ്വദേശികളായ ദമ്പതികള്‍‌. 2018 ഫെബ്രുവരിയിലാണ് ടക്കര്‍ ഹഡ്‌സണിന്റെ ജനനം. ടക്കറിന് കേള്‍വി ശക്തി ഇല്ലെന്ന് പരിശോധനകളില്‍ തന്നെ തെളിഞ്ഞു. കോക്ലിയര്‍ ഇപ്ലാന്റേഷനായിരുന്നു ടക്കറിന് വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഒരു വര്‍ഷത്തിന് ശേഷം കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്യുന്നതാവും നല്ലതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഒരു വയസ്സ് കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു ടക്കറിന്റെ മാതാപിതാക്കളുടെ തീരുമാനം.

അങ്ങനെ ടക്കറിന്റെ ആദ്യ ജന്മദിനത്തിന് ശേഷം ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന പ്രക്രിയയിലൂടെ ടക്കറിന് കോക്ലിയര്‍ ഇംപ്ലാന്റ് നടത്തി. നാല് ആഴ്ചത്തെ വിശ്രമത്തിന് ശേഷം കോക്ലിയര്‍ ആക്ടീവ് ആവുകയും ടക്കര്‍ തന്‍റെ അമ്മയുടേയും അച്ഛന്‍റേയും ശബ്ദം ആദ്യമായി കേള്‍ക്കുകയും ചെയ്തു. മകന്‍റെ ഈ സന്തോഷം മാത്രം മതി, ഞങ്ങള്‍ ഇനി ഒന്നും വേണ്ട എന്ന് അമ്മ ജില്‍ പറയുന്നു. ഓരോ ശബ്ദം കേള്‍ക്കുമ്പോഴുമുള്ള അവന്‍റെ സന്തോഷമാണ് ഞങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നത് എന്നും അവര്‍ പറഞ്ഞു.