Asianet News MalayalamAsianet News Malayalam

'അമ്മ എന്നത് വെറുമൊരു രൂപമല്ല, ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു'; കുറിപ്പ്

'അന്ന് എന്‍റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞിമുഖത്ത് കൂടെ എനിക്കും '- ആര്യ കുറിച്ചു. 

dancer arya balakrishnan post about motherhood experience
Author
Thiruvananthapuram, First Published Apr 25, 2020, 9:15 AM IST

മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആനന്ദകരവുമായ ഒന്നാണ്. ഇതൊരു 'ക്ലീഷേ' വാചകം ആണെന്ന് തോന്നിയേക്കാം. എങ്കിലും അത് അങ്ങനെയല്ലെന്ന്  പറഞ്ഞുവെയ്ക്കുകയാണ് നര്‍ത്തകിയായ ആര്യ ബാലകൃഷ്ണന്‍. അമ്മയെന്ന വികാരത്തിന്റെ മനോഹരമായ അനുഭവം തന്‍റെ ഫേസ്ബുക്കിലൂടെയാണ് ആര്യ പങ്കുവെയ്ക്കുന്നത്.

Also Read: അവന്റെ ചിരിയാണ് എന്റെ പ്രചോദനം; അമ്മയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആമി ജാക്സൻ...
 

നൃത്തത്തിനായി മേക്കപ്പ് ചെയ്ത തന്‍റെ മുഖം കണ്ട് ആറുമാസം പ്രായമുള്ള മകന്‍ പേടിക്കുമെന്ന് കരുതിയാണ് ആര്യ അവനെ മാറ്റി നിര്‍ത്തിയത്. എങ്കിലും അമ്മയെ കണ്ടപ്പോള്‍ ഒരു പേടിയുമില്ലാതെ അവന്‍ തോളത്ത് ചാടിക്കയറിയത്, മുഖം കണ്ട് പേടിക്കുന്നതിന് പകരം ചിരിച്ചത്.. എല്ലാം ആര്യ ഓര്‍ത്ത് കുറിച്ചു. 'അമ്മ, അത് വെറും ഒരു രൂപമല്ല. ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു.   അന്ന് എന്‍റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞിമുഖത്ത് കൂടെ എനിക്കും '- ആര്യ കുറിച്ചു. 

Also Read: ഗർഭകാലത്ത് ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കൂ ; പുതിയ പഠനം പറയുന്നത്...

കുറിപ്പ്  വായിക്കാം...

ഇന്ന് മോന്‍റെ ബര്‍ത്ത് ഡേ ആണ്.. ഇത് കഥയല്ല ഒരു നര്‍ത്തകിയുടെ ചെറിയ അനുഭവം. കുറേ സമയമുണ്ടല്ലോ ഇപ്പൊ ??

ഈ കാണുന്ന ഫോട്ടോയിൽ എന്‍റെ മോന് വെറും 6 മാസം പ്രായം - നേർച്ചയായിരുന്നു ഗുരുവായൂർ അമ്പലത്തിൽ നിന്നു തന്നെ വീണ്ടും നൃത്തം ആരംഭി ക്കണ്ണമെന്നുള്ളത്.  അന്ന് ഈ ഫോട്ടോയിൽ കാണുന്ന പോലെ ഒരുങ്ങി കഴിഞ്ഞപ്പോൾ കുഞ്ഞിനെ പയ്യെ എന്‍റെ അടുത്തുന്നു മാറ്റി അച്ഛനമ്മമാർ അമ്മാതിരി മേയ്ക്കപ്പ് ആണല്ലോ. ഈ കോലത്തില്‍ എന്നെ കണ്ടാൽ കുഞ്ഞു പേടിച്ചു കരയുമെന്നുള്ളത് 100 ശതമാനം ഉറപ്പ് . എനിക്കാണെങ്കിൽ ഒരേ വിഷമവും ഉച്ചയ്ക്ക് തുടങ്ങിയതാ ഒരുക്കങ്ങൾ ഇനി എല്ലാം തീരുമ്പോൾ രാത്രി 8 മണിയാവും . പാല് കൊടുക്കണ്ടേ അവൻ കുഞ്ഞല്ലേ. എന്‍റെ 'അമ്മ ബുദ്ധിപൂർവ്വം പാൽപ്പൊടി ഒക്കെ വാങ്ങി ബാഗിൽ വച്ചിരുന്നു.

മേല്പത്തൂരിൽ സന്തോഷത്തോടെ കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ അന്ന് കുഞ്ഞിന്‍റെ കാര്യമോർത്ത് ഒരേ സങ്കടമായിരുന്നു. 

ഒരു 4 മണിയായപ്പോൾ എന്‍റെ അച്ഛൻ മോനേം കൊണ്ട് ആ വഴിയൊന്നു ചുറ്റിക്കറങ്ങാൻ വന്നു കയ്യിൽ അമ്പലപറമ്പീന്നു വാങ്ങിയ കളിപ്പാട്ടങ്ങളൊക്കെ ഉണ്ട്. അമ്മയെ കാണിക്കാതെ സമയം തള്ളിനീക്കാനുള്ള അപ്പൂപ്പന്‍റെ സൈക്കിളോടിക്കൽ മൂവ്. ഞാൻ മോനെ പിന്നീന് കുറച്ചു നേരം നോക്കി നിന്നു ..മുഖമൊന്നു കാണാൻ വല്ലാത്ത കൊതി “അമ്മേടെ ഇമ്പൂച്ചു” എന്ന് വിളിച്ചു അവൻ തിരിയുന്നതിനു മുൻപേ തൂണിനു പിന്നിൽ ഒളിച്ചു നിന്നു കാണാതിരിക്കാൻ . എങ്ങാനും കണ്ടു പേടിച്ചു കരഞ്ഞാൽ പിന്നെ അമ്പലപ്പറമ്പ് മൊത്തത്തിൽ വാങ്ങി കൊടുക്കേണ്ടി വരൂലോ അപ്പൂപ്പൻ .. എന്‍റെ ശബ്ദം കേട്ടതും ഒരേ കുതിപ്പും ചാട്ടവും തുടങ്ങി എന്നിട്ട് അപ്പൂപ്പനെ ഉന്തി എങ്ങനെയൊക്കെയോ എന്‍റെ അരികിലേക്കെത്തിച്ചു തോളിൽ  സിഐഡി മൂസ പോലെ ഇരുന്നിട്ട്... ഞാൻ എന്‍റെ മുഖം കൈ പൊത്തി നിന്നു. ഉള്ളിൽ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു . എങ്ങാനും എന്നെ കണ്ടു കരഞ്ഞാലോ ? പാവം അമ്മയെ തന്നെയല്ലേ വിളിച്ചു കരയുക വല്ലാത്തൊരു നിസ്സഹായാവസ്ഥ . മുഖം മറച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൻ കുളു കുളാ ചിരിക്കാൻ തുടങ്ങി എന്ത് രസമായിരുന്നെന്നോ കേൾക്കാൻ..

 കൈ മാറ്റാതെ കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ തന്നെ നിന്നു ആ ചിരി കേൾക്കാൻ. അന്നേരം പെട്ടന്ന് അവൻ ചാടി എന്‍റെ കൈയ്യങ്ങു തട്ടി മാറ്റി. ഞാൻ ഒന്ന് ശരിക്കും ഞെട്ടി കേട്ടോ.. കുഞ്ഞു പേടിക്കണ്ടാ കരുതി അന്നേരം നല്ല പോലെ ഒന്ന് ചിരിച്ചു കൊടുത്തു. അതും കൂടെ ആയപ്പോൾ ഉഷാറായി . ഒന്നാലോചിച്ചു നോക്കിക്കേ ഈ രൂപത്തിൽ ഒരു വമ്പൻ ചിരി. ചുറ്റിനും നിന്നവർ വരെ ഒന്ന് പേടിച്ചു എന്‍റെ അമ്മയാണെങ്കിൽ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ ഉറപ്പായും അതുവച്ചു എന്നെ തലക്ക് അടിച്ചേനേ ഇമ്മാതിരി പണി ചെയ്തതിനു..

പക്ഷേ, മോൻ എന്‍റെ നെഞ്ചിലൊട്ടു ചാടി വീണു മ്മാ മ്മാ എന്ന് കൂവി വിളിച്ചുകൊണ്ടു.. ഞാനാണേൽ ആ നേരത്ത്‌ അവനെ ഉമ്മ വെക്കാനോ കൊഞ്ചിക്കാനോ സമയം കളയാൻ നിന്നില്ല്യ കിട്ടിയ ചാൻസിനു വേഗം ഒരു മുക്കിൽ കൊണ്ടുപോയി നല്ല പോലെ പാല് കൊടുത്തു. അവനന്നേരം മടിയിൽ കിടന്നുകൊണ്ട് എന്‍റെ മൂക്കുത്തി ഇളക്കാൻ നോക്കുവായിരുന്നു കൂടെ ലിപ്സ്റ്റിക്ക് ഫുൾ തേച്ചു എന്‍റെ മുഖം ചളം കുളമാക്കി എന്നിട്ട് കികികികിന്നു ചിരിയോ ചിരി.. മനസ്സിലാരോ അന്നേരം ഒരു ബക്കറ്റ് ഐസ് കൊണ്ടുവന്നിട്ട തണുപ്പുണ്ടല്ലോ ആ ഒരു ഫീലായിരുന്നു കണ്ണിൽ പൈപ്പ് തുറന്നിട്ട പോലെ കണ്ണുനീരും..അങ്ങനെ വീണ്ടും റീ മേക്കപ്പ് ചെയ്തു മേല്പത്തൂരിൽ ഭംഗിയായി ഒരു മണിക്കൂർ കളിച്ചു ഇടയിലെ ഗ്യാപ്പിൽ പീക്കിരി വന്നങ്ങു വിശപ്പു മാറ്റി സ്ഥലം വിടും. ആഗ്രഹിച്ചിരുന്നതിലും ഒരുപാട് ഏറെ സന്തോഷത്തോടെയാ ഞാനന്ന് കളിച്ചേ .. അന്നെനിക്ക് മനസിലായ ഒന്നുണ്ട്

'അമ്മ - അത് വെറും ഒരു രൂപമല്ല - ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്ന് എന്‍റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത് കൂടെ എനിക്കും. 

ഇന്നും നാട്ടിൽ പോകുമ്പോൾ പലരും ചോദിക്കാറുണ്ട് ഡാൻസുകാരി കുഞ്ഞിനെ മര്യാദക്ക് നോക്കുന്നുണ്ടോ ?? അതിനുള്ള സമയമുണ്ടോ ??

“ഞാൻ അമ്മയാണ്” 

Also Read: 'ഇത് തൈമൂര്‍ ഉണ്ടാക്കിയ മാല'; ചിത്രം പങ്കുവെച്ച് കരീന...

Follow Us:
Download App:
  • android
  • ios