Asianet News MalayalamAsianet News Malayalam

ബ്രേക്കപ്പിനൊരുങ്ങിയ കാമുകിയെ ഫൈനൽ സ്റ്റേജ് കാൻസർ ആണെന്ന് കള്ളം പറഞ്ഞു വഞ്ചിച്ച യുവാവ് അറസ്റ്റിൽ

തന്റെ കാമുകന് കാൻസർ ആണല്ലോ, മരിക്കാനിനി മാസങ്ങളല്ലേ ഉള്ളൂ എന്ന് ധരിച്ച് അയാളെ ഏതുവിധേനയും സന്തോഷിപ്പിക്കാൻ അവളും മടികാണിച്ചില്ല. അന്നോളം എതിർപ്പുപറഞ്ഞ പലതിനും....

Faked cancer to stop break up and manipulated the girlfriend for sexual fantasy boyfriend arrested
Author
Kent, First Published Aug 15, 2020, 10:29 AM IST

കെവിൻ ബെവിസ് എന്ന മുപ്പത്തെട്ടുകാരൻ കാമുകി കാരൻ ഗ്രിഗറിയുമായി ആയിടെ അത്ര രസത്തിലല്ലായിരുന്നു. അതിനു കാരണം അയാളുടെ വിചിത്രമായ ലൈംഗിക താത്പര്യങ്ങളായിരുന്നു. 'സ്വിങ്ങിങ്ങി'ൽ ആയിരുന്നു അയാളുടെ കമ്പം. ദമ്പതികൾ പാർട്ടി ഹൗസുകളിൽ ഒന്നിച്ചു കൂടി തങ്ങളുടെ പങ്കാളികൾ പരസ്പരം മാറി ബന്ധപ്പെടുന്ന 'സ്വിങ്ങിങ്' എന്ന ഏർപ്പാട്, യുകെയിലും അമേരിക്കയിലുമൊക്കെ ഇന്നും നടപ്പിലാക്കപ്പെടുന്ന 'സെക്ഷ്വൽ ഫാന്റസി'കളിൽ ഒന്നാണ്. അവിടെ അതിൽ നിയമ വിരുദ്ധമായി യാതൊന്നുമില്ല, ദമ്പതികൾക്കിടയിൽ അക്കാര്യത്തിൽ ഉഭയസമ്മതം ഉണ്ടായിരിക്കണം എന്നുമാത്രം. 

എന്നാൽ, അങ്ങനെയൊന്നിനെപ്പറ്റി സങ്കൽപ്പിക്കാൻ പോലും കാരന് താത്പര്യമുണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരനെ ഡേറ്റ് ചെയ്യുക, പയ്യൻ കൊള്ളാമെങ്കിൽ അവനെ വിവാഹം കഴിക്കുക എന്ന ഒരു വളരെ സ്വാഭാവികമായ, യുകെയിലെ ഏതൊരു യുവതിക്കും ഉണ്ടാകാവുന്ന സാധാരണ സങ്കല്പങ്ങളാണ് അവൾക്കും തന്റെ ദാമ്പത്യ ജീവിതത്തെപ്പറ്റി ഉണ്ടായിരുന്നത്. എന്നാൽ, കെവിൻ വളരെ സാഹസികത ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു.

തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി കാരൻ തനിക്കൊപ്പം 'സ്വിങ്ങിങ്' പാർട്ടികൾക്ക് വരാത്തതിന്റെ പേരിൽ അവർക്കിടയിൽ വഴക്കുകൾ പതിവായി. അതിന്റെ പേരിൽ കാരൻ കെവിനുമായി പലതവണ വഴക്കിട്ടു. അവർ തമ്മിലുള്ള ബന്ധം ഒരു ബ്രേക്കപ്പിന്റെ വക്കിലെത്തി.

എന്നാൽ, അത്ര എളുപ്പത്തിൽ കീഴടങ്ങുന്ന സ്വഭാവക്കാരനല്ലായിരുന്നു കെവിൻ എന്നും, തന്റെ ആഗ്രഹപൂർത്തീകരണത്തിനായി അയാൾ ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്നും കാരന് നിശ്ചയമില്ലായിരുന്നു. അയാളുടെ ഉള്ളിൽ കൗശലക്കാരനായ ഒരു തട്ടിപ്പുകാരനുണ്ട് എണ്ണവിവരം അവൾ തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി. അങ്ങനെ വളരെ നിഷ്കളങ്കമായി കെവിനുമായുള്ള തന്റെ ബന്ധത്തെ സമീപിച്ച അവൾ കെവിൻ ഒരുക്കിയ ഒരു വലിയ കെണിയിൽ ഒന്നുമറിയാതെ ചെന്ന് വീണുകൊടുത്തു. അത് അവൾ തിരിച്ചറിഞ്ഞത് ഒട്ടേറെ ദുരനുഭവങ്ങൾക്ക് ശേഷമായിരുന്നു.
 
ബന്ധം ഏതുനിമിഷവും തല്ലിപ്പിരിയാം എന്ന അവസ്ഥയിൽ എത്തിനിൽക്കുമ്പോഴാണ് കാരനെത്തേടി ഒരിക്കൽ കൂടി കെവിൻ എത്തിയത്. ഇത്തവണ അയാളുടെ സ്വരത്തിൽ സ്ഥിരമുള്ള പാരുഷ്യം ഇല്ലായിരുന്നു. ആകെ വിഷാദഗ്രസ്തനായിരുന്നു അയാൾ. അന്നോളം കാരനോട് ചെയ്ത തെറ്റുകളെല്ലാം അയാൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ചു.

മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം എന്ന് വീണ്ടും വീണ്ടും മാപ്പുപറഞ്ഞുകൊണ്ടിരുന്നു. അത് സാധാരണ പതിവില്ലാത്ത പരിപാടിയാണ്. എന്തോ പന്തികേടുണ്ടെന്നു തിരിച്ചറിഞ്ഞ കാരൻ അയാളോട് കാരണം തിരക്കി. തനിക്ക് ഉദരാർബുദത്തിനെ അവസാനത്തെ സ്റ്റേജിൽ എത്തി നിൽക്കുകയാണ് എന്നും, ഇനി ഏറിയാൽ നാലഞ്ച് മാസങ്ങൾ മാത്രമേ താൻ ജീവിച്ചിരിക്കൂ എന്നും കെവിൻ കാരനെ പറഞ്ഞു വിശ്വസിപ്പിച്ചു.

പറ്റുമെങ്കിൽ മാത്രം തന്റെ കൂടെ ആ അവസാനമാസങ്ങൾ ചെലവിടാമോ എന്ന് കെവിൻ ചോദിച്ചപ്പോൾ കാരൻ അത്രനേരവും മനസ്സിൽ ഉറപ്പിച്ചുവെച്ചിരുന്ന ബ്രേക്കപ്പ് എന്ന ദൃഢനിശ്ചയം ഇളകി. അത്രയും നാൾ ഒന്നിച്ചു കഴിഞ്ഞ, പ്രണയിച്ച കാമുകൻ, അവൻ ഇനി എത്ര മോശപ്പെട്ടവൻ ആണെങ്കിലും കാൻസർ വന്നു മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ മരിക്കാൻ പോകുന്നു എന്നറിഞ്ഞിട്ട് അവനെ കളഞ്ഞിട്ടുപോകാൻ മാത്രം വികാരഹീനയായിരുന്നില്ല കാരൻ. അവസാന നാളുകളിൽ താൻ കൂടെയുണ്ടാകും, എന്തിനുമേതിനും എന്ന് കാരൻ കെവിന് വാക്കുനല്കി.

തന്റെയൊപ്പം ആശുപത്രിയിൽ ചികിത്സക്ക് ചെല്ലാൻ കെവിൻ അവളോടാവശ്യപ്പെട്ടു. എന്നാൽ, ആശുപത്രിയുടെ റിസപ്‌ഷനിൽ ഇരിക്കാനേ അയാൾ അവളെ അനുവദിച്ചിരുന്നുള്ളൂ. അകത്ത് താൻ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ അവൾ കാണുന്നതിൽ അവനു സങ്കടമുണ്ട് എന്നാണ് കാരണമായി പറഞ്ഞത്. അകത്തു നിന്ന് മണിക്കൂറുകൾക്ക് ശേഷം ദേഹത്ത് ബാൻഡേജ് ഒക്കെ ഒട്ടിച്ച് അവൻ ഏന്തിവലിഞ്ഞ് നടന്നുവരും. ഒന്ന് രണ്ടു സെഷന് ശേഷം അവന്റെ അഭിനയത്തിൽ അവശത കൂടിവരാൻ തുടങ്ങി. ഊന്നുവടിയും കുത്തിപ്പിടിച്ചായി നടത്തം. ഒരു തോളിൽ താങ്ങി പാവം കാരനും കൂടെയുണ്ടാകും ആശുപത്രി സന്ദർശനങ്ങളിൽ ഉടനീളം. കാരനെ വിശ്വസിപ്പിക്കാൻ വേണ്ടി ദിവസവും പല നേരങ്ങളിലായി ഏതാണ്ട് ഇരുപതോളം ടാബ്‌ലറ്റുകൾ അയാൾ അകത്താക്കിയിരുന്നു അന്നൊക്കെ.

ഇങ്ങനെ ഫൈനൽ സ്റ്റേജ് കാൻസർ ഉണ്ടെന്നു പ്രഖ്യാപിച്ച് 'ചികിത്സ' തുടങ്ങിയ ശേഷം കെവിൻ ജോലിക്ക് പോയിട്ടില്ല. അവന്റെ ചെലവുകൾ കൂടി കണ്ടെത്താൻ കാരൻ ജോലി സമയം കഴിഞ്ഞ് വേറെയും പാർട്ട് ടൈം ജോബുകൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. രണ്ടും മൂന്നും ജോലികൾ ഒരു ദിവസം ചെയ്തു തീർത്ത് വൈകുന്നേരം കെവിന്റെ അടുത്തെത്തും അവൾ. മുടങ്ങാതെ അവനെ വീടിനു പുറത്തെ ഗാർഡനിൽ നടക്കാൻ കൊണ്ടുപോകും താങ്ങിപ്പിടിച്ച്. അപ്പോഴൊക്കെ വല്ലാത്ത അവശത അഭിനയിച്ച് അവളുടെ തോളിലേക്ക് കൂടുതൽ കൂടുതൽ ചായും കെവിൻ.

 

Faked cancer to stop break up and manipulated the girlfriend for sexual fantasy boyfriend arrested

 

അസുഖം ബാധിച്ചിരുന്നു എങ്കിലും അയാളുടെ ലൈംഗിക തൃഷ്ണകളെ അത് ബാധിച്ചിട്ടില്ല എന്നയാൾ അവളോട് പറഞ്ഞു. ഇനി ഈ ലോകത്ത് അവശേഷിക്കുന്ന തന്റെ ദിനങ്ങൾ ആഘോഷരാവുകളാക്കി മാറ്റി തന്നെ സന്തോഷത്തോടെ പറഞ്ഞയക്കണം എന്ന് അവളോടയാൾ അപേക്ഷിച്ചു. പാവത്തിന് അസുഖമല്ലേ, മരിക്കാനിനി മാസങ്ങളല്ലേ ഉള്ളൂ എന്ന് ധരിച്ച് അയാളെ ഏതുവിധേനയും സന്തോഷിപ്പിക്കാൻ അവളും മടികാണിച്ചില്ല. അന്നോളം എതിർപ്പുപറഞ്ഞ അയാളുടെ പല സെക്ഷ്വൽ ഫാന്റസികൾക്കും അവൾ ആ 'അവസാനദിനങ്ങളിൽ' വഴങ്ങിക്കൊടുത്തു. അയാൾക്കൊപ്പം കാരൻ അയാളുടെ 'സ്വിങ്ങിങ്' പാർട്ടികളിൽ പങ്കെടുത്തു. അവിടെ മനസ്സില്ല മനസ്സോടെയെങ്കിലും അവൾ അയൾക്കുവേണ്ടി മറ്റുള്ള പുരുഷന്മാരുമായി സഹായിച്ചു. പിന്നീടൊരു നാൾ, അയാൾ അവളെ തന്റെ കാറിൽ കയറ്റി ഒരു പബ്ലിക് പാർക്കിൽ കൊണ്ട് പോയി. അവിടെവെച്ച്, അയാൾ നോക്കിനിൽക്കെ അപരിചിതനായ ഒരു പുരുഷനുമായി ബന്ധപ്പെടാൻ കാരൻ തയ്യാറായി. അത് അയാളുടെ 'വൈൽഡ് സെക്ഷ്വൽ ഫാന്റസി'യാണ്, മരിക്കും മുമ്പ് അതും കൂടി ഒന്ന് സാധിച്ചു കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അവൾ അതിനുപോലും എതിരുപറഞ്ഞില്ല എന്നതാണ് സത്യം.

എന്നാൽ, അധികം താമസിയാതെ അവൾക്ക് തന്റെ കാമുകൻ അയാൾക്കുണ്ടെന്നവകാശപ്പെടുന്ന കാൻസറിനെപ്പറ്റി ചില സംശയങ്ങളുണ്ടായി. അയാളുടെ മരുന്നുകളുടെ സ്ട്രിപ്പുകളുടെ എഴുതിയിരുന്ന പേരുകൾ ഗൂഗിൾ സെർച്ച് ചെയ്ത നോക്കിയപ്പോൾ അതൊന്നും തന്നെ കാൻസറിന്റെ മരുന്നുകളല്ല എന്നും ഒക്കെ വെറും വിറ്റാമിൻ സപ്ലിമെന്റുകളും മാത്രമാണ് എന്നും അവൾക്ക് ബോധ്യപ്പെട്ടു. അതേപ്പറ്റി ചോദിച്ചപ്പോൾ അയാൾ അവളെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ആദ്യത്തെ വട്ടം പരാതിപ്പെടാതിരുന്ന അവൾ, അടുത്ത ദിവസം വീണ്ടും അതുപോലെ ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയപ്പോൾ അവൾ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അയാൾക്ക് കാൻസർ ഇല്ലെന്നു ബോധ്യപ്പെടുന്നത്.അതോടെ, തട്ടിപ്പും വിശ്വാസവഞ്ചനയും മാനസിക ശാരീരിക പീഡനങ്ങളും അടക്കം പല ചാർജുകളും ചുമത്തി അയാൾക്കെതിരെ പൊലീസ് കേസെടുത്തു. കോടതി അയാളെ ഒന്നര വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.  

എന്നാലും, വ്യക്തിപരമായ സുഖങ്ങൾ നേടാൻവേണ്ടി തനിക്ക് ഫൈനൽ സ്റ്റേജ് കാൻസർ ഉണ്ടെന്ന് കള്ളം പറഞ്ഞുകളഞ്ഞല്ലോ കെവിൻ എന്നത് അവൾക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ തട്ടിപ്പുകാരനുവേണ്ടി രണ്ടും മൂന്നും ജോലികൾ ചെയ്തതിലും കഷ്ടപ്പെട്ട് അയാളെ പരിചരിക്കേണ്ടി വന്നതിലുമൊക്കെ നഷ്ടബോധമുണ്ടെങ്കിലും, നിരന്തരമുള്ള മാനസിക പീഡനങ്ങളിൽ നിന്നും, കൗശലപൂർവമുള്ള വഞ്ചനയുടെ ചെയ്യിപ്പിച്ച പലതരം ലൈംഗികവൈകൃതങ്ങൾക്കുമൊടുവിൽ, തട്ടിപ്പുകാരനായ ഒരു ക്രിമിനലിൽ നിന്ന് ഒരല്പം വൈകിയെങ്കിലും വിടുതൽ നേടാനായതിന്റെ ആശ്വാസത്തിലാണ് കാരൻ ഇപ്പോൾ.

Follow Us:
Download App:
  • android
  • ios