ആർത്തവം എന്നത് മറച്ചുവെയ്ക്കേണ്ട ഒന്നല്ലെന്നും അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും സിംപിളായി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ആദ്യകാലങ്ങളിൽ പലരും പറയാൻ മടിച്ചിരുന്ന, മറച്ചുവയ്ക്കുന്ന കാര്യമായിരുന്നു ആർത്തവം. ഈ സമയം സ്ത്രീ അശുദ്ധിയാണെന്നും അവൾക്ക് പലതരം ചിട്ടകളും തൊട്ടുകൂടായ്മകളും ഉണ്ടെന്നും വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. സ്വന്തം വീടുകളിൽ തന്നെ പെൺകുട്ടികൾ അത് നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെ അല്ല. ആർത്തവത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചചെയ്യുന്ന കാലമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ആർത്തവം എന്നത് അശുദ്ധി അല്ലെന്നും ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മകളുടെ ആദ്യ ആർത്തവം ആചാരങ്ങൾക്ക് അനുസരിച്ച് ആഘോഷിക്കുന്ന മാതാപിതാക്കളെ നമുക്കതിൽ കാണാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ 6.9 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. ആർത്തവം എന്നത് മറച്ചുവെയ്ക്കേണ്ട ഒന്നല്ലെന്നും അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും സിംപിളായി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ തലയിലേക്ക് ആദ്യം പാൽ ഒഴിക്കുന്നു. ശേഷം കുടുംബാംഗങ്ങൾ എല്ലാവരും പെൺകുട്ടിയുടെ ശരീരത്തിൽ മഞ്ഞൾ പുരട്ടുന്നു.

അനുഗ്രഹങ്ങളും ഭാഗ്യവും ഉണ്ടാകുമെന്നും ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുന്നതിനും വേണ്ടിയാണ് ഈ ആചാരങ്ങൾ ചെയ്യുന്നത് എന്നാണ് വിശ്വാസം. ആചാരങ്ങൾ കഴിഞ്ഞ ഉടൻ തന്നെ പെൺകുട്ടിയെ പുതിയ വസ്ത്രം ധരിപ്പിച്ച് ആഭരണങ്ങൾ അണിയിക്കുന്നതും അവൾക്ക് മധുരപലഹാരങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ചടങ്ങിനിടെ സഹോദരൻ പെൺകുട്ടിയുടെ തലയിൽ ചുംബിക്കുന്ന രീതിയും, അവളെ എടുത്തുകൊണ്ടുപോകുന്ന കാഴ്ച്ചയും ആരെയും സന്തോഷിപ്പിക്കുന്നതാണ്. സഹോദര സ്നേഹത്തേക്കാൾ, ഇത് സ്ത്രീത്വത്തോടുള്ള ബഹുമാനത്തെയാണ് കാണിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.

View post on Instagram

ആദ്യ ആർത്തവത്തെ ആഘോഷമാക്കിയ കുടുംബത്തെ സമൂഹമാധ്യമം സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ആർത്തവത്തെക്കുറിച്ച് പറയാൻ പോലും മടിക്കുന്നവർക്ക് ഇടയിൽ ഇത്തരം ആഘോഷങ്ങൾ പുതിയ അറിവുകൾ പകരുകയും അതിലൂടെ സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കുമെന്നും ആളുകൾ ഇതിനെ പോസിറ്റീവായി കാണുമെന്നും പലരും അഭിപ്രായപ്പെട്ടു.