'എനിക്ക് എന്റെ അമ്മയുടെ മാത്രം മകളായാൽ മതി'

Synopsis
സ്നേഹിച്ച സ്ത്രീയെ ഉപേക്ഷിക്കുന്നത്, അവളിലുണ്ടായ മക്കളെ അനാഥയാക്കുന്നതാണ് ഒരു പുരുഷൻ ചെയ്യുന്ന വലിയ വഞ്ചന
ചാച്ചൻ മരിച്ചതിന്റെ മൂന്നാമത്തെ ദിവസമായിരുന്നു. കുന്നിൻ മുകളിലെ വീട്ടിൽ ഉത്സവം കഴിഞ്ഞു കൊടിയിറങ്ങിയതിന്റെ നിശബ്ദതയായിരുന്നു. അതിരിലെ കാട്ടു പൂക്കൾ വിരിയുകയും കൊഴിയുകയും ചെയ്തു. വരണ്ട കാറ്റിൽ കാപ്പിമരങ്ങളുടെ ചില്ലകളുലഞ്ഞു...പാരിജാതത്തിന്റെ മുഗ്ദ ഗന്ധം നിറഞ്ഞ രാത്രി.... വീട്ടിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിൽ ചാച്ചന്റെ കുഴിമാടം. മീതെ, പൂക്കൾ വാടി തുടങ്ങിയിരുന്നു...
അടുത്തൊരു ബന്ധുവായ സ്ത്രീ താമസിച്ചിരുന്നു... ഞാൻ അവരുമായി സംസാരിച്ചു ഇരുളിൽ നിന്നു. വീടിന്റെ അകത്തു നിന്നും ആരോ വിളിച്ചത് പോലെ എനിക്ക് തോന്നി....
"നിന്നെയാണ്."
അവർ പറഞ്ഞു. ഞാൻ ചെരുപ്പഴിച്ചു വെച്ച് അകത്തേക്ക് കയറി ചെന്നു. കട്ടിലിൽ ഇരുന്ന മെലിഞ്ഞ രൂപത്തെ കണ്ടു ഒരുനിമിഷം ഞാൻ വല്ലാതെയായിരുന്നു.
അച്ഛൻ!
ഞങ്ങൾ പരസ്പരം നോക്കി. എനിക്ക് അയാളുടെ അടുത്തിരിക്കാൻ മടി തോന്നി... വയറുന്തിയൊരു ഗർഭിണി ഉള്ളിലിരുന്നു കരഞ്ഞു... അവളുടെ കറുത്ത കുട്ടി നിലത്ത് വിരിച്ച പായയിൽ കിടന്നു... ഉറുമ്പുകളുടെ കടിയേറ്റ് നിലവിളിച്ചു. ഈ കൂടികാഴ്ച അത്യന്തം ഭയാനകമാണെന്നെനിക്ക് തോന്നി...
സ്വർണ്ണനിറത്തിലുള്ള ഒരു വാച്ച് ചാച്ചന്റേതായി എന്റെ പക്കലുണ്ടായിരുന്നു....അയാളത് കൈനീട്ടി വാങ്ങി....
"ചാച്ചൻ പോയല്ലേ...."
അയാൾ യാതൊരു നാണവും തോന്നാതെ കരഞ്ഞു തുടങ്ങി.... കരച്ചിലിടനിടയിലും അയാൾ എണ്ണിപെറുക്കി പറഞ്ഞ രണ്ടു വാക്കുകൾ എന്റെ മനസ്സിൽ കൊളുത്തി പിടിച്ചു.
"എന്റെ നിവൃത്തികേട് കൊണ്ടാണ്...."
എനിക്ക് മതിയായി.
ആനപകയാണെനിക്കെന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു.... ഇനിയും കൂടുതൽ നേരം അവിടെ ഇരുന്നാൽ ഞാനയാളുടെ തല തകർത്തേക്കാമെന്ന് എനിക്ക് തോന്നി...
അനുഭവിച്ച കാലങ്ങൾ
വേദനകൾ.... അപമാനങ്ങൾ....
സ്നേഹിച്ച സ്ത്രീയെ ഉപേക്ഷിക്കുന്നത്, അവളിലുണ്ടായ മക്കളെ അനാഥയാക്കുന്നതാണ് ഒരു പുരുഷൻ ചെയ്യുന്ന വലിയ വഞ്ചന...
ഞാൻ എഴുന്നേറ്റു... വാച്ച് എന്റെ കൈയിൽ നിന്നും ഊർന്നുവീണു. ഇരുൾ വീണ വഴിയിലൂടെ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ചാച്ചൻ ഒപ്പം നടക്കുന്നതായി തോന്നി.
"എന്തേ...."
ആ സ്വരം വീണ്ടും കേട്ടപോലെ....
"ആ മേൽവിലാസം എനിക്ക് വേണ്ട.... "
"വേണ്ട...."
"അതിനു ഇനി എന്തു ചെയ്യാൻ കഴിയും....എനിക്ക് എന്റെ അമ്മയുടെ മാത്രം മകളായാൽ മതി...ഇനിയൊരു അപ്പനെയോ അതുവഴി കിട്ടുന്ന ബന്ധങ്ങളെയോ വേണ്ട....
"ഇവിടെ നിൽക്കരുത്..... ഓടിപ്പൊയ്ക്കോ...എങ്ങോട്ടെങ്കിലും.... നമ്മൾ നല്ലത് ചെയ്താൽ നമുക്ക് നല്ലത് വരും..."
നാഥനില്ലാതെയായ വീട്ടിൽ
പുതിയ ഭരണകൂടം നിലവിൽ വരും.
ചങ്ങല വലിച്ചു നീട്ടി ബന്ധങ്ങൾ ഒന്നൂടെ ഉറപ്പിക്കും.
ഒന്നാം തരം
രണ്ടാം തരം...
മൂന്നാം തരം....
ആ മൂന്നാം തരത്തിലെ അവസാനപന്തിയിൽ ആയിരുന്നു, എന്നുമെന്നും ഞാനിരുന്നത്...വീണ്ടും ഒരിക്കൽ കൂടി അവിടെ കസേര പിടിക്കാൻ, ആരുടെയെങ്കിലും കനിവിന്, ദയയ്ക്ക് കാത്തിരിക്കാൻ എനിക്ക് മനസ്സ് വന്നില്ല. പതിനാറാം വയസ്സിൽ അങ്ങനെ ഞാൻ ജനിച്ചു വളർന്ന വീടിനു വിരുന്നുകാരിയായി മാറി...
ചാച്ചൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നു... മെലിച്ച ആ നെഞ്ചിലെ ആധി മുഴുവനും എടുത്തു വളർത്തിയ ഈ പേരമകളെ കുറിച്ചോർത്തായിരുന്നുവെന്ന് വല്യമ്മ പറയാറുണ്ട്...കുഞ്ഞാവയ്ക്കാരുമില്ല എന്നതായിരുന്നു ആ സങ്കടമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....
ഇരിക്കാനൊരു തണൽ കിട്ടിയിട്ടും വേനലറുതിയിലേയ്ക്ക് വെറുതെ വെറുതെ തിരിഞ്ഞു നോക്കുന്നു....
ഒരേ സമയത്ത് ആനന്ദം
ദുഃഖം....
ഇന്നും അച്ഛൻ ഇല്ലല്ലോ എന്നോർത്ത് ഒരിക്കലും നിരാശയായിട്ടില്ല....തേടിപ്പോയിട്ടില്ല, കണ്ടിട്ടില്ല... അനിയനെ മാത്രം ഒരിക്കൽ കണ്ടെത്തി.... അവന് ആവശ്യം ഇല്ലാത്ത ഒരു ബന്ധമാണിതെന്ന് മനസ്സിലാക്കിയപ്പോൾ സ്വയം ഒഴിവായി....
അനാഥയെക്കാൾ ഉപരിയായി ആരൊക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ആയി പോയ ഒരാളാണ് ഞാൻ.... ഭർത്താവും കുട്ടികളും ഇല്ലേ എന്ന ചോദ്യം അല്ല ഇതിന്റെ ഉത്തരം...
മുറിവുകളുണങ്ങിയ സമയത്ത്
സ്വയം ആശ്വാസമായ കാലത്ത്
നമുക്ക് കൂട്ടായി വന്നവരാണ്....അപ്പോഴും മറ്റൊരു കാലമുണ്ട്.....മറക്കാൻ കഴിയാത്ത കണ്ണുനീരും കയ്പ്പും നിറഞ്ഞൊരു കാലം.
വന്ന വഴികൾക്ക്....
വാക്കായ വഴിവിളക്കുകൾക്ക്
ഇന്നും എന്തൊരു തെളിച്ചമാണ്...
വനിതാദിനം പ്രത്യേക ആര്‍ട്ടിക്കിളുകള്‍ ഇവിടെ വായിക്കാം