Asianet News MalayalamAsianet News Malayalam

നല്ല അമ്മയാകുന്നതെങ്ങനെ? പുതിയ സർട്ടിഫിക്കറ്റ് കോഴ്സുമായി ലക്നൗ സർവ്വകലാശാല

''ഗർഭധാരണത്തിനു മുമ്പും ഗർഭധാരണത്തിലും ഒരു സ്ത്രീയുടെ വികാരങ്ങളും ചിന്തകളും അവളുടെ കുട്ടിയിൽ പ്രതിഫലിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രവർത്തനങ്ങൾ, ഭക്ഷണം, മാനസിക സമാധാനം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പരിപാടി സ്ത്രീകളെയും ശിശുക്ഷേമ പരിപാടികളെയും പിന്തുണയ്ക്കും.'' മധു ​ഗുപ്ത വ്യക്തമാക്കി.  

Lucknow university starts new course for pregnant women
Author
Lucknow, First Published Feb 23, 2020, 3:15 PM IST

ലക്നൗ: ​ഗർഭധാരണ സമയത്ത് സ്ത്രീകൾ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന കോഴ്സ് ആരംഭിക്കാനൊരുങ്ങി ലക്നൗ സർവ്വകലാശാല. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. അടുത്ത അധ്യയന വർഷത്തിൽ ആരംഭിക്കാനിരിക്കുന്ന കോഴ്സിന് ​ഗർഭ് സംസ്കാർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗർഭിണിയായ സ്ത്രീ എന്ത് ധരിക്കണം, കഴിക്കണം, അവൾ എങ്ങനെ പെരുമാറണം, ആരോഗ്യവതിയായിരിക്കുന്നതെങ്ങനെയാണ്, എങ്ങനെയുള്ള പാട്ടുകളാണ് കേൾക്കേണ്ടത് തുടങ്ങി മാതൃത്വത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും  പുതിയ കോഴ്‌സിന് കീഴിൽ വിദ്യാർത്ഥികളെ പഠിപ്പിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമം കൂടിയാണ് ഈ കോഴ്സ്. 

പുരുഷ വിദ്യാർത്ഥികൾക്കും ​ഗർഭ് സംസ്കാർ എന്ന കോഴ്‌സ് തിരഞ്ഞെടുക്കാമെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു. സംസ്ഥാന ​ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരമൊരു കോഴ്സ് ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ അമ്മയെന്ന നില‌യിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.

അമ്മയുടെ ​ഗർഭപാത്രത്തിൽ നിന്ന് യുദ്ധതന്ത്രങ്ങളെല്ലാം പഠിച്ച് പുറത്ത് വന്ന പുരാണത്തിലെ അഭിമന്യുവിനെക്കുറിച്ചാണ് ആനന്ദിബെൻ പട്ടേൽ പരാമർശിച്ചത്. കൂടാതെ ഇത്തരം കോഴ്സ് നടത്തുന്ന സ്ഥാപനം ജർമ്മനിയിലുണ്ടെന്നും ആനന്ദിബെൻ പട്ടേൽ വ്യക്തമാക്കി. 

പെൺകുട്ടികൾ പഠിച്ചിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചുള്ള മാർ​ഗനിർദ്ദേശങ്ങളും ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ലഖ്‌നൗ സർവകലാശാലയിലെ വിദ്യാർത്ഥികളും ഗൈനക്കോളജിസ്റ്റുകളും ഈ പുതിയ കോഴ്സിനെ സന്തോഷത്തോടെയാണ് സ്വാ​ഗതം ചെയ്തിരിക്കുന്നത്. "കോഴ്സ് വളരെ മികച്ചതാണ്. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു.

വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. വിദ്യാർത്ഥികൾക്ക് മാതൃത്വത്തെക്കുറിച്ച് പരിശീലനം ലഭിക്കുകയാണെങ്കിൽ, അത് ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാൻ ദമ്പതികളെ സഹായിക്കും. അതിനർത്ഥം നമ്മുടെ രാജ്യത്തിന് ആരോഗ്യകരമായ ഭാവി ഉണ്ടാകുമെന്നതാണ്" സഞ്ജീവ് എന്ന വിദ്യാർത്ഥി അഭിപ്രായപ്പെടുന്നു. സ്ത്രീകൾക്കും ശിശുക്ഷേമ പരിപാടികൾക്കും സഹായകരമായ കോഴ്സാണിതെന്ന് മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. മധു ഗുപ്ത പറഞ്ഞു.

"നമ്മുടെ രാജ്യത്തിന് സമ്പന്നമായ ഒരു സംസ്കാരവും മൂല്യങ്ങളുമുണ്ട്. ഗർഭധാരണത്തിനു മുമ്പും ഗർഭധാരണത്തിലും ഒരു സ്ത്രീയുടെ വികാരങ്ങളും ചിന്തകളും അവളുടെ കുട്ടിയിൽ പ്രതിഫലിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രവർത്തനങ്ങൾ, ഭക്ഷണം, മാനസിക സമാധാനം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പരിപാടി സ്ത്രീകളെയും ശിശുക്ഷേമ പരിപാടികളെയും പിന്തുണയ്ക്കും.'' മധു ​ഗുപ്ത വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios