Asianet News MalayalamAsianet News Malayalam

മാളവിക അയ്യര്‍; 17 വര്‍ഷം മുമ്പ് ഗ്രനേഡ് പൊട്ടി കൈകള്‍ നഷ്ടമായി, ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃക

''ഞാന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍, 'അവളുടെ ജീവിതം അവസാനിച്ചിരിക്കുന്നു' എന്ന് പലരും അടക്കം പറയുന്നത് ഞാന്‍ കേട്ടു''

malavika iyyer tweets her life story in world disabled day
Author
Chennai, First Published Dec 3, 2019, 9:10 PM IST

പതിനേഴ് വര്‍ഷം മുമ്പ് മാളവികയ്ക്ക് തന്‍റെ ഒരു ജോഡി ജീന്‍സ് പശ ഉപയോഗിച്ച് ശരിയാക്കണമായിരുന്നു. അവളുടെ കയ്യില്‍ പശയമുണ്ട് ആ ജോലി തീര്‍ക്കാന്‍ ആവശ്യമായ എല്ലാമുണ്ടായിരുന്നു, ഒന്നൊഴിച്ച് - ഒരു കട്ടിയുള്ള ദണ്ഡ‍്. 

അവള്‍ വീടിന് ചുറ്റും അത് അന്വേഷിച്ച് നടന്നു. വീട്ടിലെ ഗാരേജില്‍ അവള്‍ക്ക് ആവശ്യമായ ഒരു ദണ്ഡ് കിടപ്പുണ്ടായിരുന്നു. അത് കയ്യിലെടുക്കുമ്പോള്‍ ജീവിതം തന്നെ മാറിപ്പോകുമെന്ന് അവള്‍ കരുതിയിരിക്കില്ല. അവളുടെ കയ്യിലുണ്ടായിരുന്ന ആ വസ്തു ഗ്രനേഡ് ആയിരുന്നു. പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ തെറിച്ചെത്തിയതായിരുന്നു അത്. വസ്ത്രത്തിന് സമീപത്ത് വച്ചതും ഗ്രനേഡ് പൊട്ടിത്തെറിച്ചു. 

മാളവികയ്ക്ക് അവളുടെ കൈകള്‍ നഷ്ടമായി. ശരീരത്തിന് ഗുരുതരമായ പരിക്കേറ്റു. പലരും കരുതി ഇതോടെ അവളുടെ ജീവിതം തന്നെ അവസാനിച്ചുവെന്ന്... 17 വര്‍ഷം മുമ്പ് തനിക്ക് നടന്ന ദുരന്തം പുഞ്ചിരിയോടെ ഒര്‍ക്കുകയാണ് ലോക ഭിന്നശേഷി ദിനത്തില്‍ ഡോ. മാളവിക അയ്യര്‍...

'' 17 വര്‍ഷം മുമ്പ് ഞാന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ അടക്കം പറയുന്നത് കേട്ടു. 'ജനറല്‍ വാര്‍ഡില്‍ വന്ന പുതിയ പെണ്‍കുട്ടിയെ കണ്ടോ? എന്തൊരു കഷ്ടമാണ്. അവള്‍ ശാപം പിടിച്ചവളാണ് അവളുടെ ജീവിതം അവസാനിച്ചിരിക്കുന്നു', ''  ഇന്ന് മോട്ടിവേഷണല്‍ സ്പീക്കറായി ജോലി ചെയ്യുന്ന മാളവിക അയ്യര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

രാഷ്ട്രപതിയില്‍ നിന്ന് സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരി ശക്തി പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 13 വയസ്സ് പ്രായമുണ്ടായിരുന്ന മാളവിക പിന്നീട് തന്‍റെ ഇച്ഛാശക്തികൊണ്ട് പഠിച്ച് മികച്ചവിജയം നേടി. അന്നത്തെ പ്രസിഡന്‍റായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം മാളവികയെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചു. 

ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയും അവിടെ വച്ച് എകണോമിക്സില്‍ ബിരുദം നേടുകയും ഡെല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഇന്ന് ലോകം മുഴുവന്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ നടത്തുകയാണ് മാളവിക. ഭിന്നശേഷിയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാമെന്ന് തെളിയിക്കുയും മറ്റുള്ളവര്‍ക്കും അതിനുള്ള പ്രചോദനം നല്‍കുകയുമാണ് മാളവിക ഇന്ന്. 

Follow Us:
Download App:
  • android
  • ios