Asianet News MalayalamAsianet News Malayalam

സ്ത്രീ ലൈംഗികത; ഓസ്‌ട്രേലിയയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്...

ഓസ്‌ട്രേലിയയില്‍, വലിയൊരു ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ് പുതുതായി നടന്ന ഒരു പഠനം. 'മൊണാഷ് യൂണിവേഴ്‌സിറ്റി'യാണ് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. സാധാരണഗതിയില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്നും സങ്കല്‍പങ്ങളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി, ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠനത്തിലൂടെ ഗവേഷകര്‍ക്ക് ലഭിച്ചത്

more than half of australian women faces sexually related personal distress
Author
Australia, First Published Feb 24, 2020, 11:12 PM IST

നമ്മുടെ രാജ്യത്തില്‍ നിന്ന് വിഭിന്നമായി, ലൈംഗികതയെ ആരോഗ്യത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കുന്ന സംസ്‌കാരമാണ് പല രാജ്യങ്ങളിലുമുള്ളത്. അതുകൊണ്ട് തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങളെ മുഖവിലയ്‌ക്കെടുക്കാനും അതിന് ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമെല്ലാം അവിടങ്ങളില്‍ കൃത്യമായ സംവിധാനങ്ങള്‍ മുന്‍കയ്യെടുക്കാറുണ്ട്. 

അത്തരത്തില്‍ ഓസ്‌ട്രേലിയയില്‍, വലിയൊരു ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ് പുതുതായി നടന്ന ഒരു പഠനം. 'മൊണാഷ് യൂണിവേഴ്‌സിറ്റി'യാണ് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. സാധാരണഗതിയില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്നും സങ്കല്‍പങ്ങളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി, ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠനത്തിലൂടെ ഗവേഷകര്‍ക്ക് ലഭിച്ചത്. 

ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാരായ സ്ത്രീകളില്‍ പകുതിയിലധികം പേരും ലൈംഗികതയുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍. ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവത്തില്‍ നിന്നുടലെടുത്തിട്ടുള്ള മരവിപ്പ്, അതുപോലെ ബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, മാനസിക സമ്മര്‍ദ്ദം, അസംതൃപ്തി എന്നിങ്ങനെ പോകുന്നു ഈ പ്രശ്‌നങ്ങളുടെ പട്ടിക. 

ഇത്തരം പ്രശ്‌നങ്ങളുടെ ഭാഗമായി അഞ്ചിലൊരു സ്ത്രീ എന്ന കണക്കില്‍, ലൈംഗികജീവിതം ഏതാണ്ട് അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് പങ്കാളിയുണ്ടെങ്കില്‍പ്പോലും അവര്‍ ബന്ധത്തില്‍ സജീവമല്ലാത്ത അവസ്ഥയിലായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 18 മുതല്‍ 39 വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. 

അധികാരപ്പെട്ടവരെ, ആവശ്യമായ നടപടികളെടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് തങ്ങളുടെ പഠനത്തിന്റെ നിഗമനങ്ങള്‍ വന്നിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത്രയും മോശമായതും അനാരോഗ്യകരമായതുമായ ഒരു സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios